കൊച്ചി: നഗരത്തില്‍ തീപ്പിടിത്തം തുടര്‍ക്കഥയാകുമ്പോഴും കെട്ടിടത്തില്‍ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്നത് ആയിരക്കണക്കിന് സ്ഥാപനങ്ങള്‍. വന്‍കിട വാണിജ്യ കേന്ദ്രങ്ങളും തിയേറ്റര്‍ കോംപ്ലക്സുകളും ആശുപത്രികളുമെല്ലാം ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടു മാസം മുന്‍പ് മതിയായ അഗ്‌നിസുരക്ഷാ സംവിധാനങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അഗ്‌നിശമന സേന സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ല.
നിലവിലെ നിയമപ്രകാരം 15 മീറ്ററില്‍ താഴെ ഉയരമുള്ളതും 1000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ളതുമായ കെട്ടിടങ്ങള്‍ക്ക് അഗ്നിസുരക്ഷ ആവശ്യമില്ല. ഈ നിയമത്തിന്റെ ഇളവില്‍ പല കെട്ടിട ഉടമകളും സുരക്ഷ ഒരുക്കുന്നതില്‍ പിന്നോട്ട് പോയി. സംസ്ഥാനത്തെ 70 ശതമാനം കെട്ടിടങ്ങളും ഇത്തരത്തില്‍ പ്രവര്‍ത്തുക്കുന്നുവെന്നാണ് കണക്ക്.
കൊച്ചി നഗരത്തില്‍ അടിക്കടിയുണ്ടായ തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ഫയര്‍ ഓഡിറ്റിങ്ങില്‍ നൂറുക്കിന് കെട്ടിടങ്ങളാണ് സുരക്ഷാസംവിധാനമില്ലാതെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയത്. ഇതില്‍ പകുതിയോളം വ്യാപാര സ്ഥാപനങ്ങളും ഫ്ളാറ്റുകളുമാണെന്ന് വ്യക്തമായിരുന്നു. നിയമവിരുദ്ധമായ കെട്ടിടങ്ങള്‍ക്കെതിരെ നടപടിയുടെ ഭാഗമായി 116 കെട്ടിടങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ആരും മറുപടി നല്‍കിയില്ല.
നിയമലംഘനം വ്യക്തമായാലും കെട്ടിടങ്ങള്‍ പൂട്ടിക്കാനോ സ്റ്റോപ്പ് മെമ്മോ നല്‍കാനോ കേസെടുക്കാനോ ഒന്നും ഫയര്‍ഫോഴ്സിന് അധികാരമില്ല. വിവരങ്ങള്‍ തദ്ദേശസ്ഥാപനങ്ങളെ അറിയിക്കാന്‍ മാത്രമെ സാധിക്കുകയുള്ളു. എന്നാല്‍ ഇത്തരം നിര്‍ദ്ദേശങ്ങള്‍ പലപ്പോഴും കാറ്റില്‍ പറത്തുമ്പോഴാണ് വലിയ അപകടങ്ങളുണ്ടാകുന്നത്. രണ്ട് മാസം മുന്‍പ് കൊച്ചിയിലെ ചെരുപ്പ് നിര്‍മാണ കമ്പനിയുടെ ഗോഡൗണിന് തീപ്പിടിച്ച് കെട്ടിടം പൂര്‍ണമായും കത്തിനശിച്ചിരുന്നു. നിര്‍മാണത്തിലെ അശാസ്ത്രീയതയും അഗ്നിരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിക്കാത്തതുമാണ് നാശനഷ്ടം കൂടുതല്‍ സംഭിക്കാന്‍ കാരണമെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
കഴിഞ്ഞ ദിവസം ബ്രോഡ്‌വേയിലെ വ്യാപാരസ്ഥാപനങ്ങളിലുണ്ടായ തീപ്പിടിത്തത്തിന്റെ വ്യാപ്തി വദ്ധിച്ചതിന് കാരണം സുരക്ഷാ സംവിധാനങ്ങളിലെ പിഴവാണ്. ബഹുനില കെട്ടിടത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ ലക്ഷക്കണക്കിന് രൂപ ചെലവ് വരും. ഇക്കാരണംകൊണ്ടുതന്നെ പരിശോധനകള്‍ക്കായി താല്‍ക്കാലിക സംവിധാനങ്ങളൊരുക്കി രക്ഷപ്പെടുന്നതും പതിവാണ്.
അഗ്നി സുരക്ഷാ വിഭാഗം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
നഗരത്തെ നടുക്കി ബ്രോഡ്വേയിലുണ്ടായ തീപ്പിടിതത്തെ തുടര്‍ന്ന് അഗ്നി സുരക്ഷാ വിഭാഗം ജില്ലാ കളക്ടര്‍ക്ക് പ്രാഥമിക റിപോര്‍ട്ട് സമര്‍പ്പിച്ചു. അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി അഗ്നി സുരക്ഷാ വിഭാഗം അടിവരയിടുന്നുണ്ട്. ആദ്യം തീയുണ്ടായത് കെ.സി പപ്പു ആന്‍ഡ് സണ്‍സ് എന്ന സ്ഥാപനത്തിന്റെ മുകള്‍ നിലയിലാണ്.
ഇവിടെ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതാണ് തീപ്പിടിത്തത്തിന്റെ അടിസ്ഥാന കാരണം. ഇവിടെ സൂക്ഷിച്ചിരുന്ന ജനറേറ്ററില്‍ നിന്നാണ് ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായിട്ടുള്ളതെന്ന് അഗ്നിസുരക്ഷാ സേന കണ്ടെത്തിയിട്ടുണ്ട്. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് ഇത്. ഇവിടുങ്ങളിലെ വയറിങിനും ഏറെ പഴക്കമുണ്ട്. എളുപ്പത്തില്‍ കത്ത് പിടിക്കാവുന്ന നൂലും മറ്റുമായിരുന്നു ഇവിടെ സൂക്ഷിച്ചിരുന്നത്. അതുകൊണ്ടുതന്നെ തീ വളരെ പെട്ടന്ന് പടര്‍ന്ന് പിടിക്കുകയും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് പടരുകയും ചെയ്തു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു.
ഏറെ വ്യാപാര സ്ഥാപനങ്ങള്‍ തിങ്ങി സ്ഥിതി ചെയ്യുന്ന ബ്രോഡ്വേയില്‍ അഗ്നിബാധ സാധ്യതകള്‍ ഉണ്ടെന്നും അഗ്നി സുരക്ഷാ സേന റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടങ്ങളിലാണ് വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ അഗ്നി സുരക്ഷാ മാനദണ്ഡങ്ങളൊന്നും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. ഇക്കാര്യത്തില്‍ ജില്ലാഭരണകൂടം ഇടപെടണമെന്നും മര്‍ഗരേഖ അടിയന്തിരമായി പുറപ്പെടുവിക്കണമെന്നും അഗ്നിസുരക്ഷാ സേന ആവശ്യപ്പെടുന്നു.അതേ സമയം ബ്രോഡ്വേയി്യല്‍ അഗ്നി ബാധ സംവിധാനങ്ങളുടെ പര്യാപ്തത ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ വ്യാപാരികളുടെ യോഗം സിറ്റി പൊലീസ് കമ്മിഷ്ണര്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്.
തീപ്പിടിത്തമുണ്ടായ സ്ഥലത്ത് ബോംബ് സ്‌ക്വാഡും വൈദ്യൂതി വകുപ്പും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ഏതെങ്കിലും അട്ടിമറികള്‍ നടന്നിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടിന് ശേഷമായിരിക്കും പരിശോധിക്കുക.
















