പള്ളുരുത്തി: പുതുതായി നിര്‍മിക്കുന്ന ഇടക്കൊച്ചി വാട്ടര്‍ ടാങ്കിലേക്കുള്ള കുടിവെള്ള പൈപ്പ് സ്ഥാപിക്കാന്‍ കുഴിച്ച റോഡ് തകര്‍ന്നു. ഇടക്കൊച്ചി തെക്കേയറ്റം മുതല്‍ കുമ്പളം ഫെറിവരെയുള്ള സംസ്ഥാന പാതയുടെ രണ്ടു കിലോമീറ്റര്‍ ഭാഗം കുഴിയെടുത്തിട്ടിട്ട് പത്തു മാസം തികയുന്നു. പ്രധാനറോഡിന്റെ പടിഞ്ഞാറു ഭാഗമാണ് പൂര്‍ണമായും തകര്‍ന്ന് കിടക്കുന്നത്.
രണ്ടു മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന ഉറപ്പിലാണ് നിര്‍മാണ ജോലികള്‍ ആരംഭിച്ചതെങ്കിലും പൈപ്പിടല്‍ ജോലികള്‍ നീണ്ടു പോയതും നാട്ടുകാര്‍ക്ക് വിനയായി മാറുകയായിരുന്നു. റോഡിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നതിനാല്‍ മറുഭാഗത്ത് കൂടി മാത്രമാണ് വാഹനങ്ങള്‍ പോകുന്നത്. ഇത് നിരന്തരം അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. കഴിഞ്ഞ ദിവസം കുഴിയില്‍വീണ് രണ്ടു യുവാക്കള്‍ മരണപ്പെട്ടിരുന്നു.
പള്ളുരുത്തി സ്വദേശി വിഷ്ണുവാണ് ഒടുവില്‍ അപകടത്തില്‍ മരിച്ചത്. കടുത്ത വേനലില്‍ പൊടിശല്യം മൂലം നാട്ടുകാര്‍ ദുരിതമനു ഭവിച്ചെങ്കില്‍ കഴിഞ്ഞ ദിവസം പെയ്തതോടെ റോഡ് കുളമായി. അപകടങ്ങള്‍വര്‍ദ്ധിച്ചു. നിലവില്‍ കാല്‍നടപോലും സാധ്യമല്ലാത്ത സ്ഥിതിയായി. രണ്ടുമാസങ്ങള്‍ക്ക് മുന്‍പ് ജല അതോറിറ്റിയുടെ നിര്‍മാണജോലികള്‍ പൂര്‍ത്തിയാക്കിയെങ്കിലും പൊതുമരാമത്ത് വകുപ്പ്, റോഡ് നിര്‍മാണം വൈകിപ്പിക്കുകയായിരുന്നു.
പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥ
ഇടക്കൊച്ചിയിലെ പൈപ്പിടല്‍ ജോലികള്‍ ആരംഭിക്കുന്നതിന് മുന്‍പായി ജല അതോറിറ്റി ഒരു കോടി 48 ലക്ഷം രൂപ റോഡ്പുനര്‍ നിര്‍മാണത്തിനായി പൊതുമരാമത്ത് വകുപ്പില്‍ അടച്ചിരുന്നു. ജോലികള്‍ ആരംഭിക്കുന്നതിന് മൂന്നു മാസങ്ങള്‍ക്ക് മുന്‍പായി തുക പൊതുമരാമത്ത് വകുപ്പിന് കൈമാറിയിരുന്നു. ജോലികള്‍ നടക്കുന്ന ഘട്ടത്തില്‍തന്നെ റോഡ് നിര്‍മാണവും ആരംഭിക്കുമെന്ന് പൊതുമരാമത്ത് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. മഴക്കാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷികകേ റോഡുനിര്‍മാണം അനിശ്ചിതമായി നീളുമെന്നാണ് സൂചനകള്‍.
















