തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ തലസ്ഥാനത്ത് തമ്പടിച്ച് പ്രവര്‍ത്തിക്കുന്നവരുടെ കൂടുതല്‍ വിവരങ്ങള്‍ റവന്യു ഇന്റലിജന്‍സിന് ലഭിച്ചു. സ്വര്‍ണക്കടത്തിലെ മുഖ്യകണ്ണി അഡ്വ.ബിജു മോഹനന്‍ സ്വര്‍ണ്ണം പ്രധാനമായും നല്‍കിയിരുന്നത് മലപ്പുറം സ്വദേശിയായ ഹക്കിമിനായിരുന്നു. ഇയാള്‍ തിരുവനന്തപുരത്ത് ആറ്റുകാല്‍ ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയിലെ മാനേജര്‍ ആണ്. ഇയാളും ഒളിവില്‍പ്പോയി.
ഹക്കിമിന്റെ തിരുവനന്തപുരത്തെയും മലപ്പുറത്തെയും വീടുകളില്‍ ഡിആര്‍ഐ റെയ്ഡ് നടത്തി. കടത്തിക്കൊണ്ടു വരുന്ന സ്വര്‍ണ്ണം വാങ്ങിയശേഷം തൃശ്ശൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ ആഭരണ നിര്‍മാണ കമ്പനികളില്‍ എത്തിച്ച് ആഭരണങ്ങളാക്കി നിരവധി ജ്വല്ലറികള്‍ വില്‍പ്പന നടത്തുന്ന സംഘം ഹക്കിമിന്റേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
പാലക്കാട്ടും, മലപ്പുറത്തുമൊക്കെ ബില്‍ ഇല്ലാതെ കൊണ്ടുവന്ന സ്വര്‍ണാഭരണങ്ങള്‍ ഡിആര്‍ഐ സംഘവും ജിഎസ്ടി വിഭാഗവും പിടികൂടിയിരുന്നു. ഇവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ശക്തമാക്കിയതിനെ തുടര്‍ന്നാണ് തിരുവനന്തപുത്തെ സ്വര്‍ണക്കടത്ത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നത്.
മുംബൈയിലെ പ്രമുഖ കള്ളക്കടത്ത് സംഘമാണ് സ്വര്‍ണക്കടത്ത് നിയന്ത്രിക്കുന്നത്. ഇവര്‍ക്കിടയിലുള്ള കുടിപ്പക സംസ്ഥാനത്തുള്ള സ്വര്‍ണക്കടത്ത് സംഘങ്ങള്‍ തമ്മിലുള്ള ആക്രമണങ്ങള്‍ക്കും ഇടയായിട്ടുണ്ട്. ആഭരണ നിര്‍മ്മാണ ശാലകളില്‍ നിന്നും കൊണ്ടുവന്ന സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്ത സംഭവങ്ങള്‍ തലശ്ശേരിയിലും ചാലക്കുടിയിലുമൊക്കെ ഉണ്ടായി. കടത്ത് സംഘങ്ങള്‍ ചേരി തിരിഞ്ഞുള്ള സംഘര്‍ഷം നിലനില്‍ക്കെയാണ് രഹസ്യ വിവരത്തെത്തുടര്‍ന്ന് സെറീനയെ പിടികൂടുന്നത്.
തലസ്ഥാനത്തെ മുഖ്യകണ്ണി ആയി പ്രവര്‍ത്തിച്ചിരുന്ന അഡ്വ.ബിജുമോഹന്റെ അടുത്ത വനിതാ സുഹൃത്തിനെയും ഡിആര്‍ഐ സംഘം ചോദ്യം ചെയ്തു. വ്യാജ അരിഷ്ടം വിറ്റതിന് എക്‌സൈസ് സംഘം 2003 ല്‍ ബിജുവിനെ അറസ്റ്റ് ചെയ്തിരുന്നു. 2000 രൂപ പിഴയടച്ച് കോടതി ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
















