ചങ്ങനാശ്ശേരി: ഹൈസ്‌കൂള്‍ – ഹയര്‍ സെക്കന്‍ഡറി ഏകോപനം ലക്ഷ്യമാക്കിയുള്ള ഖാദര്‍ കമ്മിറ്റി ശുപാര്‍ശകള്‍ പൊതുവിദ്യാഭ്യാസമേഖലയെ തകര്‍ക്കുമെന്ന് എന്‍എസ്എസ്. വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ച് വിഷയങ്ങള്‍ തെരഞ്ഞെടുത്ത് പഠിക്കുന്നതിന് അവസരം ഒരുക്കുന്ന ഹയര്‍ സെക്കന്‍ഡറി മേഖല പ്രത്യേകമായി തന്നെ പരിഗണിക്കേണ്ട വിഭാഗമാണെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി.
കുട്ടികളുടെ വളര്‍ച്ചയെയും മാനസിക വികാസത്തെയുംക്കുറിച്ച് നിലവിലുള്ള ധാരണകള്‍ പരിഗണിക്കാതെയാണ് ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍. ഏകീകരണത്തെ തുടര്‍ന്ന് വരാവുന്ന പാഠ്യപദ്ധതി ലഘൂകരണം ദേശീയതല മത്സരപ്പരീക്ഷകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ പിന്തള്ളും. ഇത് പൊതുവിദ്യാലയങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കിന് കാരണമാകും.
പഞ്ചായത്ത് എഡ്യൂക്കേഷന്‍ ഓഫീസറുടെ നിയമനത്തിലൂടെ വിദ്യാലയങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളിലും അക്കാദമിക കാര്യങ്ങളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനിയന്ത്രിതമായി ഇടപെടുന്നതിനുള്ള സ്വാതന്ത്ര്യം അനുവദിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ഇത് പഞ്ചായത്തുകളുടെ രാഷ്‌ട്രീയതാത്പര്യങ്ങള്‍ക്കനുസരിച്ച് വിദ്യാഭ്യാസ പദ്ധതികള്‍ ചിട്ടപ്പെടുത്തുന്നതിനും പഠനപ്രവര്‍ത്തനങ്ങളുടെ ഏകീകൃതസ്വഭാവവും ഗുണവും നഷ്ടപ്പെടുത്തുന്നതിനും ഇടയാക്കും.
എട്ട് മുതല്‍ 12 വരെ ഒരു യൂണിറ്റായി പരിഗണിച്ച് തസ്തിക നിര്‍ണയം നടത്തുമ്പോള്‍ ഭാവിയില്‍ പരോക്ഷമായി അധ്യാപക നിയമനനിരോധനം ഉണ്ടാവും. അതുവഴി വിദ്യാഭ്യാസമേഖലയില്‍ തൊഴിലില്ലായ്‌മ വര്‍ധിക്കും. കമ്മീഷന്‍ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്ന അധികാര കേന്ദ്രീകരണം നിലവിലുള്ള സെക്കന്‍ഡറി – ഹയര്‍ സെക്കന്‍ഡറി ജീവനക്കാരെ പലതട്ടുകളിലാക്കി അധികാരത്തര്‍ക്കങ്ങളിലേക്കും സീനിയോറിറ്റി തര്‍ക്കങ്ങളിലേക്കും കോടതിവ്യവഹാരങ്ങളിലേക്കും നയിക്കും. ഇത് വിദ്യാഭ്യാസമേഖലയെ കലുഷിതമാക്കും. ഈ സാഹചര്യത്തില്‍ ഏകപക്ഷീയമായി ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
















