ആലപ്പുഴ: മഴയെത്താന്‍ ദിവസങ്ങള്‍ ശേഷിക്കെ മഴക്കാല പൂര്‍വ ശുചീകരണം കടലാസിലൊതുങ്ങി. സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാതിരുന്നതും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമാണ് തിരിച്ചടിയായത്. യോഗങ്ങള്‍ മുറയ്‌ക്ക് കൂടുന്നതല്ലാതെ ശുചീകരണത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കാത്തതിനാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വെട്ടിലായി.
മുന്‍ വര്‍ഷങ്ങളില്‍ മെയ് ആദ്യം തന്നെ മഴക്കാല പൂര്‍വ ശുചീകരണം ആരംഭിച്ചിരുന്നു. ഇത്തവണ എല്ലാം തകിടം മറിഞ്ഞു. മഴയ്‌ക്ക് മുന്‍പു തന്നെ കൊതുകുജന്യ രോഗങ്ങള്‍ കൂടുതലായി കണ്ടു തുടങ്ങിയത് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാക്കി. സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് വിഹിതം വൈകുന്നതിനാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കാനാകുന്നില്ലെന്നാണ് ശുചിത്വമിഷന്‍ അധികൃതര്‍ പറയുന്നത്.
ദേശീയ ആരോഗ്യമിഷനും ശുചിത്വമിഷനും പതിനായിരം രൂപ വീതമാണ് തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകള്‍ക്ക് മുന്‍കാലങ്ങളില്‍ നല്‍കിയിരുന്നത്. അതത് തദ്ദേശസ്ഥാപനങ്ങള്‍ അയ്യായിരം രൂപ നല്‍കും. ഫണ്ട് കിട്ടാതായതോടെ ബാധ്യത ഇപ്പോള്‍ തദ്ദേശസ്ഥാപനങ്ങളുടെ ചുമലിലായി. സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ പണം കണ്ടെത്താനാകാതെ കുഴങ്ങുന്നു.
ഇത് ശുചീകരണ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. കൂടുതല്‍ വാര്‍ഡുകളുള്ള തദ്ദേശസ്ഥാപനങ്ങള്‍ക്കാണ് ഏറെ ബുദ്ധിമുട്ടാകുന്നത്. ഫണ്ട് പിന്നീടു നല്‍കാമെന്നും ഇപ്പോള്‍ തനതു ഫണ്ടില്‍നിന്ന് ശുചീകരണം നടത്താനുമാണ് സര്‍ക്കാര്‍ തദ്ദേശസ്ഥാപനങ്ങളോട് നിര്‍ദേശിച്ചിട്ടുള്ളത്.
ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഏതാനും മാസങ്ങളായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ തിരക്കിലായതും പ്രവര്‍ത്തനങ്ങളെ ബാധിച്ചു. ഏതാനും വര്‍ഷങ്ങളായി മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ ഒരു പരിധി വരെ നിയന്ത്രിച്ചത് മഴക്കാല പൂര്‍വ ശുചീകരണവും കൊതുകുകളുടെ ഉറവിടങ്ങള്‍ നശിപ്പിക്കാന്‍ സാധിച്ചതുമാണ്.
















