തൃശൂര്‍: ശാരീരിക ക്ഷമതാ സര്‍ട്ടിഫിക്കറ്റിനുള്ള ഡോക്ടര്‍മാരുടെ ലിസ്റ്റ് നല്‍കാതെ കേരളത്തില്‍ നിന്നുള്ള അമര്‍നാഥ് തീര്‍ത്ഥാടനം തടസ്സപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.
സംസ്ഥാനങ്ങളില്‍ നിന്നുള്ള ലിസ്റ്റില്‍ ഡോക്ടര്‍മാര്‍ കൊടുത്ത സര്‍ട്ടിഫിക്കറ്റ് പ്രകാരം മാത്രമാണ് തീര്‍ത്ഥാടകരെ ദര്‍ശനത്തിന് അനുവദിക്കുക. സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ വൈകുന്നത് കേരളത്തില്‍ നിന്നുള്ള അമര്‍നാഥ് തീര്‍ത്ഥാടകരെ ദുരിതത്തിലാക്കും. എല്ലാ വര്‍ഷവും ഏപ്രില്‍ മാസം മധ്യത്തിലായാണ് സംസ്ഥാനങ്ങള്‍ തീര്‍ത്ഥാടകരുടെ ശാരീരിക ക്ഷമത പരിശോധിക്കാനുള്ള ഡോക്ടര്‍മാരുടെ ലിസ്റ്റ് നല്‍കേണ്ടത്. ശ്രീ അമര്‍നാഥ്ജി ഷ്രൈന് ബോര്‍ഡ് ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ മാസങ്ങള്‍ക്കു മുന്‍പുതന്നെ സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. മെയ്മാസം ആരംഭിച്ചിട്ടും കേരളം ഇക്കാര്യത്തില്‍ അലംഭാവം കാട്ടുകയാണ്.
ഓരോ സംസ്ഥാനത്തുനിന്നും ജില്ല തിരിച്ചുള്ള ഡോക്ടര്‍മാരുടെ ലിസ്റ്റാണ് നല്‍കേണ്ടത്. തീര്‍ത്ഥാടകര്‍ അവരുടെ ജില്ലയില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള ഡോക്ടര്‍മാരില്‍ നിന്ന് ലഭിക്കുന്ന ക്ഷമതാ സര്‍ട്ടിഫിക്കറ്റ് സഹിതം പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കോഴിക്കോട്, തിരുവനന്തപുരം ശാഖകളിലോ ജമ്മു ആന്ഡ്് കാശ്മീര്‍ ബാങ്കിന്റെ എറണാകുളം ശാഖയിലോ നിശ്ചിത തുകയടച്ച് അപേക്ഷിച്ചാലാണ് പ്രവേശന പാസ് ലഭിക്കുക. അപേക്ഷിക്കുന്ന തീയതിയനുസരിച്ചാണ് പ്രവേശനത്തിന് മുന്‍ഗണന നല്‍കുന്നത്.
വര്‍ഷം തോറും ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന അമര്‍നാഥില്‍ ദര്‍ശനം ദിവസത്തില്‍ 10000ത്തില്‍ താഴെയാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. ജൂലൈ ഒന്ന് മുതല്‍ ആഗസ്റ്റ് 11 വരെയുള്ള 41 ദിവസമാണ് തീര്‍ത്ഥാടനം. ഇതില്‍ ആദ്യത്തെ 12 ദിവസത്തിനുള്ളിലെങ്കിലും ദര്‍ശനം നടത്തിയാലേ ശിവലിംഗം പൂര്‍ണ്ണമായ രൂപത്തില്‍ കാണാന്‍ സാധിക്കുകയുള്ളൂ.
മഞ്ഞുരുകുന്തോറും ശിവലിംഗത്തിന് രൂപമാറ്റം വരുന്നതുകൊണ്ട് ജൂണ്‍ ആദ്യവാരം ദര്‍ശനത്തിന് തിരക്കേറും. ഈ ദിവസങ്ങളില്‍ ഒന്നര ലക്ഷത്തോളം പേര്‍ക്ക് മാത്രമേ ദര്‍ശനം നടത്താന്‍ സാധിക്കൂ എന്നതിനാല്‍ മാസങ്ങള്‍ക്കു മുന്‍പ് മുതല്‍ തീര്‍ത്ഥാടകര്‍ പാസ്സിന് അപേക്ഷിച്ചു തുടങ്ങും.
എന്നാല്‍ ഇതുവരെ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് കിട്ടാത്തതിനാല്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഈ വര്‍ഷം തീര്‍ത്ഥാടനത്തിന്റെ ആദ്യ നാളുകളില്‍ ദര്‍ശനം അസാധ്യമാവും. മുന്‍കാലങ്ങളില്‍ പരമാവധി കുറ്റമറ്റ രീതിയില്‍ നടന്നിരുന്ന സര്‍ട്ടിഫിക്കറ്റ് പരിശോധന മനപ്പൂര്‍വ്വം വൈകിച്ച് അമര്‍നാഥ് തീര്‍ത്ഥാടനത്തെ അട്ടിമറിക്കാനാണ് കേരളത്തിലെ ഇടത് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് തീര്‍ത്ഥാടകര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: