തിരുവനന്തപുരം: ദേശീയപാത സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട കേന്ദ്ര ഉത്തരവ് തിരുത്തണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ ദേശീയപാത അതോറിറ്റിയ്‌ക്ക് കത്തയച്ചു. ദേശീയ പാത വികസനത്തിനായി കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലെ സ്ഥലം ഏറ്റെടുപ്പ് നിര്‍ത്തിവെയ്‌ക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. പല ജില്ലകളിലെയും സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയായി വരികയാണെന്നും ഈ ഘട്ടത്തില്‍ സ്ഥലം ഏറ്റെടുപ്പ് നിര്‍ത്തിവെയ്‌ക്കാന്‍ കഴിയില്ലെന്നും മന്ത്രി കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
കാസര്‍കോട് ഒഴികെയുള്ള ജില്ലകളെ ദേശീയ പാത വികസനത്തിന്റെ രണ്ടാം മുന്‍ഗണനാ പട്ടികയിലേക്ക് മാറ്റിയതിന് ശേഷമാണ് സംസ്ഥാന സര്‍ക്കാരിന് കേന്ദ്രം ഇത്തരമൊരു കത്ത് നല്‍കിയത്. തെക്കന്‍ ജില്ലകളില്‍ 50 ശതമാനത്തോളം പോലും സ്ഥലം ഏറ്റെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കണ്ണൂര്‍, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ മാത്രമാണ് സ്ഥലം ഏറ്റെടുപ്പ് 75 ശതമാനമെങ്കിലും പൂര്‍ത്തിയായത്. ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് വേദിയായ കീഴാറ്റൂരിലേതടക്കം സ്ഥലം ഏറ്റെടുപ്പ് നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് കേന്ദ്രത്തിന്റെ ഉത്തരവ് നിലവില്‍ വന്നത്.
ജില്ലകളിലെ പാത വികസനം രണ്ടാം മുന്‍ഗണനാ പട്ടികയിലേക്കു മാറ്റിയതോടെ രണ്ടു വര്‍ഷത്തേക്കു തുടര്‍നടപടികളൊന്നും നടക്കില്ല. വിവിധ സംസ്ഥാനങ്ങളിലെ ദേശീയപാത വികസനപദ്ധതികളെ മുന്‍ഗണനാടിസ്ഥാനത്തില്‍ രണ്ടുതട്ടിലാക്കിയിട്ടുണ്ട്.
കേരളത്തില്‍ കാസര്‍കോട് ജില്ലയിലെ തലപ്പാടി ചെങ്ങള, ചെങ്ങള നീലേശ്വരം പാതകള്‍ മാത്രമാണ് ഒന്നാം പട്ടികയിലുള്ളത്. ഇവയ്‌ക്കുള്ള 1600 കോടി രൂപ ഈ സാമ്പത്തിക വര്‍ഷം കേന്ദ്രസര്‍ക്കാരില്‍ നിന്നു ലഭിക്കൂം.
കേരളത്തില്‍ ഭൂമിയുടെ വില പെരുപ്പിച്ച് കാണിച്ചതു മൂലം കേരളത്തിനു ഫണ്ട് അനുവദിക്കാന്‍ കേന്ദ്രം നേരത്തേ തന്നെ തടസ്സവാദം ഉന്നയിച്ചിരുന്നു. ഇതു സംബന്ധിച്ച് കേരളവും കേന്ദ്രവും തമ്മില്‍ അഭിപ്രായഭിന്നത രൂപപ്പെട്ടിരുന്നു.
സ്ഥലമെടുപ്പിന് നിലവിലുള്ള ഉദ്യോഗസ്ഥ സംവിധാനവും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒഴിവാക്കേണ്ടിവരും. കേരളത്തെ ഒന്നാം മുന്‍ഗണനാ പട്ടികയിലേക്ക് മാറ്റണമെന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഗതാഗത മന്ത്രിക്ക് അയച്ച കത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.
വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെയും മുഖ്യമന്ത്രിയുടെ ഓഫീസ് സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
















