ശ്രീപാര്‍വതിയുടെ സങ്കല്‍പ്പത്തിലുള്ള ഒരു ഉര്വരദേവതയാണ് കുറത്തി തെയ്യം. അധ്വാനത്തിന്റെയും കാര്‍ഷികവൃത്തിയുടെയും പ്രതീകം കൂടിയാണ് ഈ ദേവത. കാര്‍ഷികസംസ്കൃതിയുടെ ഭാഗമായ അരിവാളും മുറവും ചൂലമാണ് ആയുധങ്ങള്‍. സ്ത്രീകള്‍ ഏറ്റവും കൂടുതലായി ആരാധിക്കുന്ന ഭഗവതിയാണ് കുറത്തി. വിവിധ കാവുകളില്‍ കുറത്തി തെയ്യം കെട്ടി ആടുക പതിവുണ്ട് .
കണ്ണൂരിലെ പയ്യന്നൂരിലും മൗവ്വേരിയിലുമുള്ള ചില തറവാടുകളില്‍ തുലാമാസം ആരംഭിക്കുന്നതോടെ ഈ തെയ്യം കെട്ടിയാടുന്നു. ചില സ്ഥലങ്ങളില്‍ വീടുതോറും ചക്കരച്ചോറ് ഉണ്ണാനെത്തുന്നു. വേലന്‍, മലയന്‍, മാവിലന്, പുലയന്, ചെറവന്‍ തുടങ്ങിയ സമുദായക്കാരാണ് കുറത്തിത്തെയ്യം കെട്ടുന്നത്. പുള്ളിക്കുറത്തി, മലങ്കുറത്തി, സേവക്കുറത്തി, തെക്കന്‍ കുറത്തി, മാരണക്കുറത്തി, കുഞ്ഞാര്‍ കുറത്തി എന്നിങ്ങനെ കുറത്തികള്‍ പതിനെട്ടുതരം ആണുള്ളത്.
പുലയരുടെ കുറത്തിത്തോറ്റത്തില് ക്ഷുദ്രദോഷം നീക്കി പാണ്ഡവരെ ജീവിപ്പിച്ച കഥയാണുള്ളത്. ‘നിഴല്‍ക്കുത്ത്’ പാട്ടിനോടു സദൃശമായ ഇതിവൃത്തമാണ് ഈ കുറത്തിയുടെ തോറ്റംപാട്ടില്‍ ഉള്ളത്. മരണമടഞ്ഞ മനുഷ്യരുടെ സങ്കല്പത്തിലുള്ള കുറത്തിയെയും കുറവനെയും തെയ്യാട്ടത്തിന്റെ രംഗത്തു കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: