ന്യൂദല്‍ഹി : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മുന്‍ ആകാശവാണി മലയാള വിഭാഗം മേധാവിയുമായ എസ്. ഗോപന്‍ നായര്‍(79) അന്തരിച്ചു. സിനിമ ആരംഭിക്കുന്നതിന് മുമ്പുള്ള ‘ശ്വാസകോശം സ്‌പോഞ്ചുപോലെയാണ്’ എന്ന് തുടങ്ങുന്ന പരസ്യത്തിന് ശബ്ദം നല്‍കിയതോടെ അദ്ദേഹം ഏറെ പ്രശസ്തനായിരുന്നു.
വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്് ദല്‍ഹി ബത്ര ആശുപത്രിയില്‍ വെച്ച് തിങ്കളാഴ്ചയാണ് മരിച്ചത്. ദല്‍ഹി ആകാശവാണിയില്‍ ന്യൂസ് അവതരിപ്പിക്കുന്ന ആളായി 21ാം വയസ്സിലാണ് അദ്ദേഹം ജോലിയില്‍ പ്രവേശിപ്പിക്കുന്നത്. അതിനുശേഷം രാജ്യമെമ്പാടും ശ്രദ്ധിക്കപ്പെട്ട നിരവധി പരസ്യങ്ങള്‍ക്കും അദ്ദേഹം ശബ്ദം കൊടുത്തിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മരണം, ആര്യഭട്ട ഉപഗ്രഹത്തിന്റെ വിക്ഷേപണം തുടങ്ങിയ നിരവധി ശ്രദ്ധേയമായ വാര്‍ത്തകള്‍ അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെയാണ് രാജ്യം ശ്രവിച്ചത്. നാല്‍പ്പത് വര്‍ഷത്തോളം ആദ്ദേഹം ാകാശവാണിയില്‍ വാര്‍ത്ത വായിച്ചിട്ടുണ്ട്. പിന്നീട് ജോലിയില്‍ നിന്നും വിരമിച്ചതിനുശേഷം ആകാശവാണിയിലും, ദൂരദര്‍ശനിലും സ്വതന്ത്രമായി പ്രോഗ്രാമുകള്‍ ചെയ്ത് വരികയായിരുന്നു അദ്ദേഹം.
അതേസമയം അദ്ദേഹത്തിന്റെ മൃതദേഹം ദല്‍ഹി കേരള ഹൗസില്‍ പൊതുദര്‍ശനത്തിന് വെയ്‌ക്കണമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആവശ്യപ്പെട്ടെങ്കിലും കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് മൃതദേഹം തിരുവന്തപുരത്തെ വീട്ടിലേക്ക് അറിയിച്ചതിലും നേരത്തെ കൊണ്ടുപോകേണ്ടിവന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. തിരുവനന്തപുര സ്വദേശിയാണ് ഗോപന്‍ നായര്‍. രാധയാണ് ഭാര്യ, മകന്‍ പ്രദീപ്.
















