കൊല്ലം: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കൊല്ലം കളക്ടറേറ്റ് ബോംബ് സ്‌ഫോടനത്തിന്റെ വിവരങ്ങളും ശേഖരിക്കുന്നു. 2016 ജൂണില്‍ കൊല്ലം കളക്ടറേറ്റിലെ കോടതിവളപ്പിലുണ്ടായ സ്‌ഫോടനത്തിലെ പ്രതികള്‍ക്ക് ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയവരുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
ശ്രീലങ്കയിലെയും കൊല്ലത്തെയും സ്‌ഫോടനത്തിലെ സമാനതയും പരിശോധിക്കുന്നു. അന്ന് സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ച സാധന സാമാഗ്രികളും അതില്‍ ഉള്‍പ്പെട്ടിരുന്ന രാസവസ്തുക്കളും റിമോട്ട് നിര്‍മിച്ച രീതിയും പരിശോധനയില്‍ ഉള്‍പ്പെടും. കോഴിക്കോടും മൈസൂരിലും സമാന രീതിയില്‍ സ്‌ഫോടനം നടന്നിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിരോധിത തീവ്രവാദ സംഘടനയായ ബേസ് മുവ്‌മെന്റിന്റെ പ്രവര്‍ത്തകരെ എന്‍ഐഎ സംഘം പിടികൂടുന്നത്.
കോടതിവളപ്പുകള്‍ കേന്ദ്രീകരിച്ചായിരുന്നു സ്‌ഫോടനങ്ങള്‍ അന്ന് നടത്തിയത്. സംഭവത്തില്‍ തീവ്രവാദസംഘടനകള്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് ആദ്യം തന്നെ തിരിച്ചറിഞ്ഞെങ്കിലും കേസ് ആദ്യം അന്വേഷിച്ച കൊല്ലം എസിപിയുടെ നേതൃത്വത്തിലുള്ള സംഘം അത് നിസ്സാരവത്ക്കരിച്ചു. കുറ്റപത്രം സമര്‍പ്പിച്ചതിലും കൊല്ലം പോലീസിന് ഗുരുതരമായ വീഴ്ചയുണ്ടായി. മൈസൂര്‍ സ്‌ഫോടന ക്കേസിലെ മുഖ്യസൂത്രധാരനും പ്രതിയുമായ മുഹമ്മദ് അയൂബിനെ മാപ്പു സാക്ഷിയാക്കിയാണ് കൊല്ലം പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
കൊല്ലം സ്‌ഫോടനത്തില്‍ അറസ്റ്റിലായ ബേസ്മൂവ്‌മെന്റ് പ്രവര്‍ത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി, ഷംസുണ്‍ കരിംരാജ, ദാവൂദ് സുലൈമാന്‍, ഷംസുദ്ദീന്‍ എന്നിവരുമായി ബന്ധമുള്ളവരാണ് ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയതെന്നും സംഘത്തിന്റെ പ്രവര്‍ത്തനം തമിഴ്‌നാട് – കേരളം കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്നുമാണ്
ഇപ്പോള്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
















