മാനവ സമൂഹത്തിനേറെ ശ്രേഷ്ഠവും നിരുപദ്രവവകരവുമായ വൈദ്യശാസ്ത്ര ശാഖയെ – ഹോമിയോപ്പതിയെ – സംഭാവന ചെയ്ത ക്രിസ്റ്റ്യന്‍ ഫ്രെഡറിക് സാമുവല്‍ ഹനിമാന്റെ ജന്മദിനം അധികമാരാലും ശ്രദ്ധിക്കപ്പെടാതെ കടന്നു പോയി. പിടികിട്ടാത്ത വിധം മാറിമറിയുന്ന കാലാവസ്ഥയും പുതിയ പുതിയ രോഗങ്ങളും നാടിനെ ആശങ്കയിലാഴ്‌ത്തുന്ന ഈ കാലത്ത് ഏറെ പ്രസക്തമായ വൈദ്യശാസ്ത്ര ശാഖയാണ് ഹോമിയോപ്പതി.
പതിനെട്ടാം നൂറ്റാണ്ടില്‍ തെക്കുപടിഞ്ഞാറന്‍ ജര്‍മ്മനിയിലെ മൈസ്സന്‍ എന്ന പട്ടണത്തില്‍ പിഞ്ഞാണപ്പാത്രങ്ങള്‍ക്കു ചായം പൂശുന്ന പണിയിലേര്‍പ്പെട്ടിരുന്ന ഒരു സാധാരണക്കാരനായിരുന്നു ക്രിസ്റ്റ്യന്‍ ഗോട്ട് ഫ്രൈഡു ഹനിമാന്‍. ഭാര്യയുടെ പേര് ‘ജോഹന്നാ. ഈ ദമ്പതികളുടെ മൂന്നാമത്തെ പുത്രനാണ് 1755ല്‍ ജനിച്ച സാമുവല്‍ ഹനിമാന്‍. ഹോമിയോപ്പതിയുടെ ഉപജ്ഞാതാവ്. കുഞ്ഞിനു കുലത്തൊഴിലിനൊപ്പം പ്രാഥമിക വിദ്യാഭ്യാസവും നല്‍കാന്‍ ആ മാതാപിതാക്കള്‍ പാടുപെട്ടു. രാജ്യത്തെ ഗ്രസിച്ചിരുന്ന യുദ്ധത്തിന്റെ ഭീകര മുഖവും അവരുടെ പരിമിതമായ വരുമാനവും പട്ടിണിയുമൊക്കെക്കൂടി തങ്ങളുടെ മക്കള്‍ക്കു പ്രാഥമിക വിദ്യാഭ്യാസം നല്‍കുക എന്നത് ആ മാതാപിതാക്കളെ സംബന്ധിച്ച് ചെറിയ കാര്യമായിരുന്നില്ല.
കൂര്‍മ്മബുദ്ധിയും വിദേശഭാഷകള്‍ പഠിക്കാനുള്ള ആസക്തിയും പ്രായത്തില്‍ കവിഞ്ഞ അവബോധവും സാമുവല്‍ ഹനിമാനില്‍ കുട്ടിക്കാലത്തുതന്നെ പ്രകടമായിരുന്നു. പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ഇരുപതാം വയസ്സില്‍ മൈസ്സന്‍ വിട്ടു ലീപ്‌സിംഗ് എന്ന പട്ടണത്തിലെത്തി. എര്‍ലാന്‍ ജന്‍ യൂണിവേര്‍സിറ്റിയില്‍നിന്ന് ഇരുപത്തിനാലാം വയസ്സില്‍ത്തന്നെ ഡോക്ടറേറ്റു സമ്പാദിച്ചു.
ലാറ്റിന്‍, ഹീബ്രു ഫ്രഞ്ച്, ഇംഗ്ലീഷ്, അറബി, ജര്‍മ്മന്‍, ഭാഷകളിലും മിനറോളജി, കെമിസ്ട്രി, ബോട്ടണി, ഫാര്‍മക്കോളജി തുടങ്ങിയ വിഷയങ്ങളിലും അതീവ തല്‍പരനായിരുന്നു അദ്ദേഹം. അതിലുപരി വളരെയേറെ മനശ്ശക്തിയുള്ളവനും, ദയാലുവും, ഈശ്വരവിശ്വാസിയും, സത്യാന്വേഷിയും കൂടിയായിരുന്നു. നിലവിലുണ്ടായിരുന്ന ചികിത്സാസമ്പ്രദായങ്ങളിലെ പല സിദ്ധാന്തങ്ങളോടും അദ്ദേഹത്തിനു വിയോജിപ്പുണ്ടായിരുന്നു. ഓരോന്നും സ്വയം പരീക്ഷണ വിധേയമാക്കിയും മറ്റുള്ളവരില്‍ പലവുരു വീണ്ടും പരീക്ഷിച്ചറിഞ്ഞും നിഗമനങ്ങളിലെത്തിച്ചേരുന്ന സമ്പ്രദായമാണ് അദ്ദേഹം സ്വീകരിച്ചു പോന്നത്. മെഡിക്കല്‍ പുസ്തകങ്ങള്‍ മറ്റു ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യുന്നത് ഒരു മുഖ്യജോലിയായി അദ്ദേഹം നിര്‍വ്വഹിച്ചിരുന്നു.
1790ല്‍ പ്രസിദ്ധനായിരുന്ന ഡോക്ടര്‍ കുള്ളന്റെ ‘മെറ്റീരിയ മെഡിക്ക’ പരിഭാഷപ്പെടുത്തിക്കൊണ്ടിരിക്കെ’ സിങ്കോണ മരത്തൊലിക്ക് പുളിരസമുള്ളതിനാല്‍ മലമ്പനിയെ നിവാരണം ചെയ്യാനാകുമെന്ന പ്രസ്താവന സാമുവല്‍ ഹനിമാനില്‍ സംശയത്തിന്റെ വിത്തുപാകി. പുളിരസമുള്ള മറ്റു പദാര്‍ത്ഥങ്ങള്‍ക്കില്ലാത്ത എന്തു സവിശേഷതയാണ് സിങ്കോണയ്‌ക്കുള്ളത് എന്ന ചിന്ത അദ്ദേഹത്തെ ആകുലചിത്തനാക്കി. സിങ്കോണയുടെ തൊലിയിലടങ്ങിയിരിക്കുന്ന എന്തു ഗുണം എങ്ങിനെ പ്രവര്‍ത്തിച്ചാണ് മലമ്പനി സുഖപ്പെടുത്തുന്നതെന്ന് പരീക്ഷിച്ചറിയാന്‍തന്നെ അദ്ദേഹം തീരുമാനിച്ചു.
സിങ്കോണ മരത്തിന്റെ തോലിന്റെ സത്തെടുത്ത് അദ്ദേഹം സേവിച്ചു. ആശ്ചര്യമെന്നു പറയട്ടെ അദ്ദേഹത്തിനു മലേറിയ രോഗികളില്‍ കാണുന്നതുപോലെയുള്ള കുളിരും, പനിയും, വിയര്‍പ്പുമൊക്കെ അനുഭവപ്പെടാന്‍ തുടങ്ങി. തുടര്‍ന്ന് നേരിയ അളവില്‍ അതേസാധനം കുറേശ്ശെ വീണ്ടും സേവിക്കാന്‍ തുടങ്ങിയതോടെ പ്രത്യക്ഷപ്പെട്ട രോഗലക്ഷണങ്ങള്‍ അപ്രത്യക്ഷമായിതുടങ്ങുകയും ചെയ്തു.
ആരോഗ്യവാനായ ഒരു വ്യക്തിയില്‍ മലേറിയാരോഗത്തിന്റെ സമാനമായ ലക്ഷണങ്ങളെ ഉണ്ടാക്കുവാനുള്ള സിങ്കോണയുടെ കഴിവെന്താണോ അതേകഴിവുതന്നെയാണ് ആ രോഗത്തെ സുഖപ്പെടുത്താനുള്ള സിങ്കോണയുടെ കഴിവുമെന്ന് അദ്ദേഹം മനസ്സിലാക്കി. ഈ നിഗമനം വൈദ്യശാസത്ര മേഖലയിലെതന്നെ മഹത്തായ വഴിത്തിരിവിനു കാരണമായി.
ഒരു വ്യക്തിയിലെ സന്തുലിതമായ ജീവശക്തിയുടെ അവസ്ഥയെ ‘അരോഗാവസ്ഥ’ യെന്നും ജീവ ശക്തിയുടെ വ്യാപനത്തിലേതെങ്കിലും തരത്തിലുള്ള വൈകല്യവുമനുഭവപ്പെട്ടാല്‍ അതിനെ ‘രോഗം’ എന്നും വിവക്ഷിക്കുന്ന സിദ്ധാന്തമാണ് ഹോമിയോപ്പതി. ഹനിമാന്‍ സ്വയം പരീക്ഷിച്ചറിഞ്ഞ ഒരു പ്രകൃതി നിയമമുണ്ട്. ‘സമം സമാനേന സമന്വതി’ അഥവാ’ ഉഷ്ണം ഉഷ്ണേന ശാന്തി. പരിപൂര്‍ണ്ണ ആരോഗ്യവാനായ ഒരു വ്യക്തിയില്‍ ചില രോഗലക്ഷണങ്ങളെ ഉണ്ടാക്കാന്‍ കഴിവുള്ള പദാര്‍ത്ഥങ്ങള്‍ മാത്രമേ അതിനു സമാനമായ രോഗലക്ഷണങ്ങള്‍ കാണുന്ന രോഗികളില്‍ ഔഷധമായി വര്‍ത്തിക്കുകയുള്ളു എന്ന തത്ത്വം സാമുവല്‍ ഹനിമാന്‍ കണ്ടെത്തി.
ഒരു വ്യക്തിയുടെ പഞ്ചേന്ദ്രിയങ്ങള്‍ക്ക് അദൃശ്യമായ യാതൊന്നും തന്നെ അതിനുമുന്‍പായി ലബോറട്ടറി പരീക്ഷണങ്ങളിലുടെ കണ്ടെത്താനാവില്ലല്ലോ ? ആയതിനാല്‍ അവയൊക്കെ രോഗത്തിന്റെ പരിണതഫലമാണെന്നും രോഗമെന്നത് വ്യക്തിയുടെ മാനസികവും ശാരീരികവുമായ ലക്ഷണസമൂഹത്തിന്റെ ആകെത്തുകയാണെന്നും സമര്‍ത്ഥിക്കുന്നു. ഈ ഗുണവിശേഷം കൊണ്ടുതന്നെയാണ് ഹോമിയോപ്പതി മറ്റു വൈദ്യശാസ്ത്ര ശാഖകളെക്കാള്‍ മാനവ സമൂഹത്തിനേറ്റം ശ്രേഷ്ഠമാണെന്ന് അവകാശപ്പെടുന്നത്.
ഔഷധ പദാര്‍ത്ഥങ്ങളുടെ തന്മാത്രകള്‍ പരമാവധി കുറച്ചും ഗുണനിലവാരം പതിന്മടങ്ങു വര്‍ദ്ധിപ്പിച്ചുമാണ് ഹോമിയോപ്പതിയില്‍ ഔഷധങ്ങള്‍ തയ്യാറാക്കുന്നത്. ആരോഗ്യവാന്മാരായ മനുഷ്യരില്‍ത്തന്നെ പലവുരു പരീക്ഷണ നിരീക്ഷണങ്ങള്‍ക്കു വിധേയമാക്കപ്പെട്ട ഔഷധ പദാര്‍ത്ഥങ്ങളെ മാത്രമുപയോഗിക്കുന്നത് ഇവ നിരുപദ്രവങ്ങളാണെന്നും രോഗശമനത്തിനുമാത്രം ഫലവത്താണെന്നും ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ്.
– ഡോ. എന്‍. ബാലഗോപാല പ്രസാദ്, കൊല്ലം
മാന്യമായി പെരുമാറിക്കൂടേ?
ലോകസഭാ തിരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിങ് ശതമാനത്തെപ്പറ്റി ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് മാറിനില്‍ക്ക് അങ്ങോട്ട് എന്ന് രോഷത്തോടെ പറഞ്ഞ പിണറായി വിജയന്റെ ശരീരഭാഷ മുഖ്യമന്ത്രി പദവിക്ക് ചേര്‍ന്നതായില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രിയുടെ ശകാരം കേള്‍ക്കേണ്ടി വന്നത്.
വര്‍ധിച്ച പോളിങ് മുഖ്യമന്ത്രിയെ ആശങ്കപ്പെടുത്തുന്നുണ്ടാകാം. പക്ഷേ, ജനാധിപത്യത്തില്‍ മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണ്. അവര്‍ പൊതുജനത്തിന്റെ ശബ്ദമാണ്. അതു മുഖ്യമന്ത്രി ഓര്‍ക്കണമായിരുന്നു. ജനനേതാക്കളെന്ന നിലയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പാര്‍ട്ടി നേതാക്കളും നല്ല പെരുമാറ്റം ശീലിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു.
– ശ്രീജിത്ത്, മരുതായി
പക്ഷി മൃഗാദികള്‍ക്കായി അല്‍പം വെള്ളം കരുതാം
ഈ വര്‍ഷം വേനല്‍ കടുക്കുമെന്ന് പ്രവചനം. വേനല്‍ മഴ കിട്ടിയെങ്കിലും കേരളത്തിലെ താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നിരിക്കുന്നു. മനുഷ്യരെപോലെ തന്നേ പക്ഷി മൃഗാധികള്‍ക്കും ജീവന്‍ നിലനിര്‍ത്താന്‍ ശുദ്ധജലം ആവശ്യമാണ്. വറ്റിവരണ്ട ജലാശയങ്ങള്‍, പക്ഷികളും മൃഗങ്ങളും ദാഹജലത്തിനായി നേട്ടോട്ടമോടുമ്പോള്‍ അവയ്‌ക്ക് കിണറില്‍നിന്നു വെള്ളം കൊരികുടിക്കാനോ, പൈപ്പ് തുറന്ന് വെള്ളം കുടിക്കാനോ കഴിയില്ലല്ലോ. നമുക്ക് ഈ ജീവജാലങ്ങളോട് ഇത്തിരി കരുണകാട്ടാം. ചിരട്ടയിലോ മണ്‍ പാത്രത്തിലോ ഇത്തിരി ശുദ്ധജലം ഈ ജീവജാലങ്ങള്‍ക്കായി ഓരോരുത്തരും വീടിന്റെ പുറത്ത് കരുതി വക്കാന്‍ മറക്കരുത്. അതു പ്രകൃതിയോടുള്ള കടമ നിറവേറ്റലായിരിക്കും.
-ആര്‍. ജിഷി, കൊല്ലം-20
വയനാട്ടിലെ വിധിയെഴുത്ത്
നാം തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികളാണ് നമുക്കു വേണ്ടിയും അവര്‍ക്കു വേണ്ടിയും നിയമങ്ങളും ചട്ടങ്ങളും നമ്മുടെ രാജ്യത്ത് ഉണ്ടാക്കുന്നത്. ജനപ്രതിനിധികളുടെ ആനുകൂല്യങ്ങളും തെരഞ്ഞെടുപ്പുകളില്‍ അവര്‍ക്ക് മത്സരിക്കുവാനുള്ള അവകാശവും അവര്‍ തന്നെയാണ് നിയമത്തിലൂടെ നിശ്ചയിക്കുന്നത്. നിലവിലുള്ള സ്ഥാനത്തിരുന്നുകൊണ്ടുതന്നെ മറ്റൊരുസ്ഥാനത്തേക്ക് അവര്‍ക്ക് മത്സരിക്കാം. ഒരാള്‍ക്ക് ഒന്നിലേറെ മണ്ഡലങ്ങളില്‍ മത്സരിക്കുന്നതിനും വിരോധമില്ല. അതുകൊണ്ടാണല്ലോ പരാജയഭീതി വരുമ്പോള്‍ അവര്‍ രണ്ടാമതൊരു മണ്ഡലംകൂടി തെരഞ്ഞെടുക്കുന്നത്. വടക്കുനിന്നു പേടിച്ചോടുന്നവര്‍ സാധാരണ തെക്കോട്ടേയ്‌ക്കാണ് ഓടുക! അത് ഇന്ദിരാഗാന്ധിയായാലും സോണിയ ആയാലും രാഹുല്‍ ഗാന്ധിയായാലും ശരി. മാളക്കാരുടെ മാണിക്യമായിരുന്ന കരുണാകരന്‍ നേമം രണ്ടാമതൊരു മണ്ഡലമായി തെരഞ്ഞെടുക്കുകയുണ്ടായിട്ടുണ്ട്.
അമേഠിക്കുപുറമെ രാഹുല്‍ഗാന്ധി വയനാട് തെരഞ്ഞെടുത്തത് സുനിശ്ചിതമായ വിജയത്തിനു മാത്രമായിട്ടാണെന്ന് അരിയാഹാരം കഴിക്കുന്ന മലയാളിയെ ആരും പഠിപ്പിക്കേണ്ടതില്ല. എന്നാല്‍ വയനാട്ടുകാരോട് അദ്ദേഹം ഒന്നുപറഞ്ഞില്ല. അല്ലെങ്കില്‍ വയനാട്ടുകാര്‍ ഒരു കാര്യം അദ്ദേഹത്തോടു ചോദിച്ചുറപ്പിച്ചില്ല. അമേഠിയിലും വയനാട്ടിലും ജയിക്കുന്നപക്ഷം വയനാട് നിലനിര്‍ത്തുമോയെന്ന്. അതല്ലെങ്കില്‍ ആവേശത്തോടെ അദ്ദേഹത്തെ ജയിപ്പിക്കുന്ന വയനാട്ടിലെ യുഡിഎഫ്കാരെ ഉപേക്ഷിച്ച് അദ്ദേഹം ഹിന്ദിക്കാരനായി മാറുമോയെന്ന്. വയനാട്ടുകാര്‍ വിഡ്ഢികളാക്കപ്പെടുമോയെന്ന് കാത്തിരുന്ന് കാണാം.
-ടി. സംഗമേശന്‍, താഴെക്കാട്
കലാശക്കൊട്ട് ഇനി വേണ്ട
പരസ്യപ്രചാരണത്തിന് അവസാനം കുറിച്ചുകൊണ്ടുള്ള കലാശക്കൊട്ട് എല്ലാ പാര്‍ട്ടികളും ശക്തികാണിക്കാനുള്ള വേദിയായിട്ടാണ് കാണുന്നത്. ആവേശം അതിരുവിട്ട കലാശക്കൊട്ടില്‍ പല ഭാഗങ്ങളിലും അക്രമങ്ങളരങ്ങേറി. അണികള്‍ ചേരിതിരിഞ്ഞു പോരാടി. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. ഇത്തരം റോഡ്‌ഷോയും, കലാശക്കൊട്ടും നിരോധിച്ചാലെന്താ?
രജിത് മുതുവിള, തിരുവനന്തപുരം
















