Categories: Samskriti

മൂവാളംകുഴി ചാമുണ്ഡി

തൃക്കണ്ണാട്ട് ക്ഷേത്രത്തിലെ തന്ത്രിമാരാണ് ഇളയപുരത്ത് തന്ത്രിയും ഇടമന തന്ത്രിയും. ഇരുവരും ഒന്നിടവിട്ട മാസങ്ങളിലാണ് അവിടെ പൂജാവിധികള്‍ ചെയ്തിരുന്നത്. ഇവര്‍ തമ്മില്‍ ക്രമേണ ശത്രുതയിലായി. രണ്ടുപേരും പരസ്പരം ദുര്‍മന്ത്രവാദങ്ങള്‍ ചെയ്തു തുടങ്ങി. ദുഷ്ടശക്തികളായ ദേവതകളെ അവര്‍ അന്യോന്യം അയച്ചുകൊണ്ടിരുന്നു. ഒരു തവണ ഇടമന തന്ത്രി തൃകന്യാവ് ദേവിയെ ഇളയപുരത്ത് തന്ത്രി അയച്ചതാണെന്ന് കരുതി പിടിച്ച് ചെമ്പു പാത്രത്തില്‍ അടച്ച് തന്റെ വേലക്കാരോട് ഭൂമിയില്‍ കുഴിച്ചിടുവാന്‍ കല്‍പ്പിച്ചു.

വേലക്കാര്‍ ഈ കൃത്യം നിര്‍വഹിച്ചു വീട്ടില്‍ എത്തുന്നതിനു മുന്നേ ഒരു ഇടിശബ്ദവും മൂര്‍ച്ചയുള്ള ഒരു തിളങ്ങുന്ന വാളും കണ്ടു. അത് ഭൂമിയെ പിളര്‍ത്തി മൂന്നാള്‍ വലിപ്പത്തില്‍ (മൂവാളം കുഴി) ഒരു കുഴിയുണ്ടാക്കി. ആ കുഴിയില്‍ നിന്ന് തൃക്കന്യാവിനോടൊപ്പം വീണ്ടും മൂന്നു വാളുകള്‍ കൂടി ഉദയം ചെയ്തു. ദേവി ഇടമന തന്ത്രിക്കും കുടുംബത്തിനും നിരവധി ഉപദ്രവങ്ങള്‍ ചെയ്തു തുടങ്ങിയപ്പോള്‍ തന്ത്രി അയ്യപ്പനെയും തൃക്കന്യാലപ്പനെയും സമീപി

ച്ചു. എന്നാല്‍ അവര്‍ രണ്ടു പേരും ഈ ദേവതയുടെ പെരുമാറ്റത്തില്‍ സംപ്രീതരായി തങ്ങളുടെ കൂടെ അവര്‍ക്ക് ഒരു സ്ഥാനം നല്‍കാന്‍ തീരുമാനിക്കുകയും അങ്ങിനെ ചാമുണ്ഡിയെ തങ്ങളുടെ കൂടെ കൂട്ടുകയും ചെയ്തു. പിന്നീട് ഈ മൂര്‍ത്തിയെ മൂവാളംകുഴി ചാമുണ്ഡി എന്ന പേരില്‍ തെയ്യമായി കെട്ടിയാടിക്കാന്‍ തുടങ്ങി. 

അസുരവിനാശിനിയായ മഹാകാളിയുടെ സങ്കല്‍പ്പമാണ് ഈ ദേവതയ്‌ക്ക്. പത്മശാലിയ സമുദായത്തിന്റെ (ചാലിയരുടെ) കുലദേവതാ സ്ഥാനമാണ് ഈ ദേവതയ്‌ക്കുള്ളത്. വൃത്താകാരത്തിലുള്ള വര്‍ണ്ണാഭമായ മുടിയാണ് മൂവാളംകുഴി ചാമുണ്ഡിയുടേത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക