തിരുവല്ല: നഗരമധ്യത്തില്‍ യുവതിയെ കുത്തിവീഴ്ത്തിയ ശേഷം യുവാവ് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. അതീവ ഗുരുതരാവസ്ഥയിലായ അയിരൂര്‍ സ്വദേശിനിയായ യുവതിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുമ്പനാട് കാരാലില്‍ വീട്ടില്‍ റെജി മാത്യുവിന്റെ മകന് അജിന് റെജി മാത്യു (18) അറസ്റ്റില്‍.
ഇന്നലെ രാവിലെ 9.30ഓടെ തിരുവല്ല ചിലങ്ക ജങ്ഷനിലാണ് സംഭവം. തിരുവല്ലയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഡിഗ്രി വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ ക്ലാസിലേക്ക് പോകുംവഴിയാണ് അജിന് ആക്രമിച്ചത്. പലവട്ടം ഇയാള്‍ വിവാഹഭ്യര്‍ഥന നടത്തിയെങ്കിലും പെണ്‍കുട്ടി നിരസിച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് യുവാവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് പ്രാഥമിക വിവരമെന്ന് പോലീസ് പറഞ്ഞു.
കത്തികൊണ്ട് പെണ്‍കുട്ടിയെ കുത്തിവീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിച്ചെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ നിലവിളികേട്ട് നാട്ടുകാര്‍ വെള്ളമൊഴിച്ച് തീയണച്ചശേഷം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അറുപത് ശതമാനത്തിലേറെ പൊള്ളലേറ്റ പെണ്‍കുട്ടിയെ പിന്നീട് എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി. അയിരൂര്‍ സ്വദേശിയായ പെണ്‍കുട്ടിയും കുടുംബവും കുറെ നാളായി തിരുവല്ല ചുമത്രയില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: