കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല രജിസ്ട്രാറെ നീക്കം ചെയ്ത നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെ ഇന്നലെ വീണ്ടും ചുമതലയേറ്റെടുക്കാനെത്തിയ രജിസ്ട്രാര്‍ക്ക് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ തിരികെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ടുളള അപേക്ഷയും കോടതി വിധിയുടെ പകര്‍പ്പുമായി ഇന്നലെ സര്‍വ്വകലാശാല ആസ്ഥാനത്തെത്തിയപ്പോള്‍ പ്രൊ വൈസ് ചാന്‍സിലര്‍ അവധിയിലും വൈസ് ചാന്‍സിലര്‍ ബര്‍ണ്ണശ്ശേരിയിലെ ക്യാമ്പ് ഓഫീസിലുമായിരുന്നു. സിന്‍ഡിക്കേറ്റ് ഏതാനും ദിവസം മുമ്പ് സസ്പെന്റ് ചെയ്ത രജിസ്ട്രാന്‍ ബാലചന്ദ്രന് കീഴോത്ത് വൈസ് ചാന്‍സിലറുടെ ക്യാമ്പ് ഓഫീസിലെത്തി അപേക്ഷയും വിധിപ്പപകര്പ്പും നല്‍കിയെങ്കിലും സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് യുഡിഎഫ് അനുകൂല സര്‍വ്വകലാശാല ജീവനക്കാരുടെ സംഘടന ഭാരവാഹികള്‍ പറഞ്ഞു. പ്രൊ വൈസ് ചാന്സിലറാവട്ടെ കരുതിക്കൂട്ടി അവധിയെടുക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു.
അവധിയെടുത്തില്ലെങ്കിലും വിസി ഇന്നലെ സര്‍വ്വകലാശാലയിലെ ഓഫീസിലെത്തിയില്ല. വൈകുന്നേരംവരെ സര്‍വ്വകലാശാല ആസ്ഥാനത്ത് ജോലിയില്‍ പ്രവേശിക്കാനായി വിസിയുള്പ്പെടെയുളള ഉദ്യോഗസ്ഥരെ കാത്തുനിന്ന രജിസ്ട്രാന്‍ വൈകുന്നേരം 5 മണിക്ക് വീട്ടിലേക്ക് തിരിച്ചു പോവുകയായിരുന്നു. രജിസ്ട്രാറുടെ താല്‍ക്കാലിക ചുമതലയുളള ഫൈനാന്‍സ് ഓഫീസര്‍ക്കും വിസിയുടെ ഓഫീസിലും അപേക്ഷയും കോടതിവിധിയുടെ പകര്‍പ്പും നല്കാന് ബാലചന്ദ്രന് കീഴോത്ത് ശ്രമിച്ചെങ്കിലും ആരും ഇത് സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് യൂനിയന്‍ നേതാക്കള്‍ പറഞ്ഞു. ഒടുവില്‍ വൈസ്ചാന്സിലര് ഡോ.ഗോപിനാഥ് രവീന്ദ്രന്റെ ഇമെയില്‍ അഡ്രസിലേക്ക് അപേക്ഷയും വിധി പകര്‍പ്പും രജിസ്ട്രാര്‍ അയച്ചു നല്കി.
സര്‍വ്വകലാശാലയില്‍ പ്രകടനം നടത്തിയ കോണ്‍ഗ്രസ് അനുകൂല സംഘടനാ ജീവനക്കാരുടെ വിവരങ്ങള്‍ യഥാസമയം നല്കാന് ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്ന നിസ്സാര കാര്യം ചൂണ്ടിക്കാട്ടി സിന്‍ഡിക്കേറ്റ് വിശദീകരണം ചോദിക്കുകയും തുടര്‍ന്ന് ജനുവരി 31 ന് സിന്‍ഡിക്കേറ്റ് യോഗം രജിസ്ട്രാര്‍ക്കെതിരെ നടപടി കൈക്കൊളളുകയും നടപടിയെടുക്കാന്‍ വിസിയെ ചുമതലപ്പെടുത്തുകയുമായിരുന്നു. സിന്‍ഡിക്കേറ്റ് തീരുമാനം ചോദ്യം ചെയ്ത് ബാലചന്ദ്രന് കീഴോത്ത് സമര്‍പ്പിച്ച ഹരജിയിലാണ് രജിസ്ട്രാറെ നീക്കം ചെയ്ത നടപടി ഹൈക്കോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തത്. വിസി മറ്റാരുടേയോ പ്രേരണയ്ക്ക് വിധേയമായി പ്രവര്‍ത്തിച്ചു എന്നതടക്കമുളള കണ്ടെത്തലുകള്‍ കോടതി നടത്തിയിരുന്നു. വൈസ് ചാന്‍സിലറുടെ നടപടി നിയമ വിരുദ്ധവും അനാവശ്യവുമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. യുഡിഎഫ് ഭരണത്തില്‍ സര്‍വ്വകലാശാലയുടെ ഉന്നത സ്ഥാനങ്ങളിലുളള ഉദ്യോഗസ്ഥരെയെല്ലാം സിപിഎം സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ രാഷ്ട്രീയത്തിന്റെ പേരില്‍ നീക്കം ചെയ്തു കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമാണ് രജിസ്ട്രാറേയും നിസ്സാര കാരണം ചൂണ്ടിക്കാട്ടി സസ്പെന്‍ഡ് ചെയ്തതെന്ന ആരോപണം ഉയര്‍ന്നിരുന്നു. രജിസ്ട്രാറുടെ തസ്തികയില്‍ ഇടതു സഹയാത്രികനെ തിരുകി കയറ്റാനുളള നീക്കം പിന്നണിയില്‍ തകൃതിയായി നടക്കുകയാണ്. ഇതിനിടയിലാണ് ഹൈക്കോടതി രജിസ്ട്രാറുടെ സസ്പെന്ഷന് റദ്ദാക്കിയത്. സിപിഎമ്മിന് ഇത് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. സസ്പെന്ഷന് റദ്ദാക്കിയതിനെതിരെ സ്റ്റേ വാങ്ങാനുളള നീക്കത്തിന്റെ ഭാഗമാണ് രജിസ്ട്രാര്‍ ജോലിയില്‍ തിരികെ പ്രവേശിക്കുന്നത് വൈകിപ്പിക്കാന്‍ നടക്കുന്ന നീക്കങ്ങളെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: