കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നാലാം പ്ലാറ്റ്ഫോം സജീവ പരിഗണനയിലുണ്ടെന്നും ഭാരത് പെട്രോളിയം കോര്‍പ്പറേഷനുമായി ചര്‍ച്ച ചെയ്യുമെന്നും ദക്ഷിണ മേഖലാ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്.കെ.കുല്‍ശ്രേഷ്ഠ. നാലാം പ്ലാറ്റ്ഫോം സ്ഥാപിക്കേണ്ട സ്ഥലത്തു കൂടെ നിലവില്‍ ഭാരത് പെട്രോളിയം കോര്പറേഷന് ഡിപ്പോയിലേക്കുള്ള ഇന്ധന സംഭരണ പൈപ്പ് ലൈന്‍ കടന്നു പോകുന്നുണ്ട്. ഇത് മാറ്റിയാല്‍ മാത്രമേ പ്ലാറ്റ് ഫോം നിര്‍മിക്കാനാകൂ. ഇക്കാര്യം നേരത്തെ ബിപിസിഎല്‍ അധികൃതരുടെ സംയുക്തയോഗം ചര്‍ച്ച ചെയ്തിരുന്നു. ഉടന്‍ തന്നെ മറ്റൊരു സംയുക്തയോഗം കൂടി വിളിച്ചു ചേര്‍ത്ത് ഇക്കാര്യം ചര്‍ച്ച ചെയ്യും. കണ്ണൂരില്‍ രണ്ട് ലിഫ്റ്റുകളും എസ്കലേറ്ററുകളും സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. കണ്ണൂര്‍ മുതല്‍ മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് വരെയുള്ള വാര്‍ഷിക പരിശോധനയക്കെത്തിയതായിരുന്നു ആര്.കെ.കുല്ഷേര്സ്ത. കണ്ണൂരില്‍ പുതുതായി നിര്‍മിച്ച സബ് വേയുടെ ചോര്‍ച്ച പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സബ്വേയുടെ ചോര്‍ച്ച പി.കെ. ശ്രീമതി എംപിയായിരുന്നു ജനറല്‍ മാനേജരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ കൂടെയുണ്ടായിരുന്ന ദക്ഷിണ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ പ്രതാപ് സിംഗിന് നിര്‍ദേശം നല്‍കുകയും ചെയ്തു.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ പുതിയ ക്വാര്‍ട്ടേഴ്സുകള്‍ ഒരാഴ്ചയ്ക്കകം ജീവനക്കാര്‍ക്ക് താമസത്തിന് വിട്ടുകൊടുക്കും. നിലവില്‍ ഭൂരിപക്ഷം ജീവനക്കാരും നൂറ് വര്‍ഷത്തോളം പഴക്കമുള്ള ചെറിയ ക്വാര്‍ട്ടേഴ്സുകളിലാണ് താമസിക്കുന്നത്. പുതിയ ക്വാര്‍ട്ടേഴ്സുകള്‍ താമസത്തിന് വിട്ടു നല്കുമ്പോള് പഴയവ പൊളിച്ചുമാറ്റി പാര്‍ക്കിംഗും അനുബന്ധ സൗകര്യങ്ങള്‍ക്കും ഉപയോഗിക്കും. ഇക്കാര്യം പരിഗണിക്കുമെന്ന് ജനറല്‍ മാനേജര്‍ എംപിക്ക് ഉറപ്പ് നല്കി. പാര്‍ക്കിംഗ് സംബന്ധമായ നിരവധി പരാതികളും ജനറല്‍ മാനേജര്‍ക്ക് ലഭിച്ചു. പാര്‍ക്കിംഗ് ഫീസ് കൂടുതലാണെന്നായിരുന്നു പ്രധാന പരാതി. വാഹനം പാര്‍ക്ക് ചെയ്ത് രസീത് ഉള്‍പ്പെടെയുള്ളവ ലഭിക്കാന്‍ താമസം നേരിടുന്നതിനാല്‍ ട്രെയിന്‍ കിട്ടാത്ത സാഹചര്യമുണ്ടെന്നും പരാതി ഉയര്‍ന്നു. ഇക്കാര്യം പരിശോധിച്ചു നടപടിയെടുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലബാറിലെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് മെമു സര്‍വീസ് കണ്ണൂരിലും ആരംഭിക്കണമെന്നു നോര്‍ത്ത് മലബാര്‍ റെയില്‍വേ പാസഞ്ചേഴ്സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്മാന് റഷിദ് കവ്വായി ജനറല്‍ മാനേജര്‍ക്കു നിവേദനം നല്കി. കണ്ണൂര്‍ റെയില്‍വേസ്റ്റേഷനിലെ വിവിധ നിര്‍മാണ പ്രവൃത്തികള്‍ വിലയിരുത്തിയ കുല്‍ശ്രേഷ്ഠ ഉദ്യോഗസ്ഥരുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. മേയര്‍ ഇ.പി.ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, റെയില്‍വേ കമേഴ്സ്യല്‍ മാനേജര്‍ കെ.കൃഷ്ണന്, സ്റ്റേഷന് മാസ്റ്റര്‍ മനോജ് എന്നിവരും അദ്ദേഹത്തടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: