തിരുവനന്തപുരം: ക്ഷേത്രങ്ങളുടെയും ക്ഷേത്ര ഭരണത്തിന്റെയും ദൈനംദിന കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ടാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ് കുമാര്‍ മുന്നറിയിപ്പ് നല്കി.
ഏത് സാഹചര്യത്തില്‍, എന്ത് കാരണത്താല്‍ ദേവസ്വം ബോര്‍ഡ് പ്രേസിടെന്റിന്റെ അധികാരം സര്‍ക്കാര്‍ കവര്‍ന്നെടുത്തു എന്നും ദേവസ്വം കമ്മീഷണറെയും റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്‍മാനെയും ഡല്‍ഹിയില്‍ പോകാന്‍ ചുമതലപെടുത്തിയെന്നും സര്‍ക്കാര്‍ വെളിപ്പെടുത്തണം.
അതിനായി നടത്തിയ ദല്‍ഹി യാത്രയുടെ ചെലവുകള്‍ ആരു വഹിച്ചു എന്നും അറിയിക്കണം. പാര്‍ശ്വവത്കരിക്കപ്പെട്ട ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആത്മാഭിമാനമുണ്ടെങ്കില്‍ ഇനിയെങ്കിലും രാജി എഴുതികൊടുക്കാനുള്ള അന്തസും ആര്‍ജ്ജവവും കാട്ടണം. നീക്കം ചെയ്യാന്‍ സര്‍ക്കാരിന് അധികാരമില്ലാത്തതിനാലാണ് അദ്ദേഹത്തെ പാവയാക്കി നിര്‍ത്തി സര്‍ക്കാര്‍ കാര്യങ്ങള്‍ നടത്തുന്നത്.
കുംഭ മാസ പൂജകള്‍ക്ക് നട തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ ശബരിമലയിലെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കാനാണ് സര്‍ക്കാര്‍ നീക്കം. ക്ഷേത്ര ധ്വംസനത്തിനുള്ള സിപിഎം അജണ്ട നടപ്പിലാക്കാനുള്ള പിണറായി സര്‍ക്കാരിന്റെ ഗൂഡനീക്കം ജനം തിരിച്ചറിയുമെന്നും ശക്തമായ തിരിച്ചടി നല്‍കുമെന്നും എം.എസ് കുമാര്‍ പറഞ്ഞു.
സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ചുള്ള ഒരു തീരുമാനവും പാര്‍ട്ടി കൈകൊണ്ടിട്ടില്ലെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ ഭാവനാ സൃഷ്ടി മാത്രമാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: