തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഗണ്മാന് സലിം രാജടക്കം 11 പ്രതികള്‍ സെപ്റ്റംബര്‍ 15ന് കോടതിയില്‍ ഹാജരാകാന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി അന്ത്യശാസനം നല്കി. കുറ്റം ചുമത്തലിന് പ്രതികള്‍ ഹാജരാകാത്ത കാരണത്താലാണ് സിജെഎം എ എസ് മല്ലിക പ്രതികള്‍ക്ക് അന്ത്യശാസനം നല്‍കിയത്.
തിരുവനന്തപുരം ജില്ലയിലെ കടകംപള്ളി വില്ലേജിലുള്‍പ്പെട്ട 44.5 ഏക്കര്‍ ഭൂമി സലിം രാജ് ഉള്‍പ്പെട്ട ഭൂമാഫിയ റവന്യൂ ഉദ്യോഗസ്ഥരുമായി ഗൂഡാലോചന നടത്തി താലൂക്ക് വില്ലേജ് ഓഫീസ് റെക്കോര്‍ഡുകളില്‍ കൃത്രിമം നടത്തി യഥാര്‍ത്ഥ ഉടമകള്‍ അറിയാതെ ഭൂമി തട്ടിയെടുത്തുവെന്നാണ് സിബിഐ കേസ്. വില്ലേജ് ഓഫീസിലുള്ള തണ്ടപ്പേര് കണക്ക് രജിസ്റ്റര്‍, അടിസ്ഥാന ഭൂ നികുതി രജിസ്റ്റര്‍, ശൂന്യതണ്ടപ്പേര് കണക്ക്, പോക്കുവരവ് രജിസ്റ്റര്‍ എന്നിവയില്‍ കള്ള വിവരങ്ങള്‍ രേഖപ്പെടുത്തിയും നേരു കേടായും വഞ്ചനാപൂര്‍വ്വകമായും പ്രതിഫലത്തെപ്പറ്റി വ്യാജമായ പ്രസ്താവന അടങ്ങിയ കൈമാറ്റക്കരണം ഒപ്പിട്ടു പൂര്‍ത്തീകരിച്ചും പ്രതികള്‍ യഥാര്‍ത്ഥ ഭൂ ഉടമകളെ വഞ്ചിച്ചതായും കുറ്റപത്രത്തില്‍ സിബിഐ അക്കമിട്ടു നിരത്തിയിട്ടുണ്ട്. സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലാത്തതിനാല്‍ ഹൈക്കോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാനും പാളയം കന്റോണ്‍മെന്റ് ലെയിനില്‍ പോലീസ് ക്വാര്‍ട്ടേഴ്സ് നമ്പര്‍ 16 ല്‍ താമസക്കാരനുമായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എസ്.സലിംരാജ്, എറണാകുളം ഇടപ്പള്ളി കാവുങ്ങല്‍ പാടത്ത് ഇല്ലിക്കല്‍ വീട്ടില്‍ കെ.എച്ച്.അബ്ദുള്‍ മജീദ്, ഇടവ തച്ചേരി വിളാകം വീട്ടില്‍ അഷ്റഫ് എന്ന മുഹമ്മദ് അഷ്റഫ് ,കൊല്ലം കരിക്കോട് കൊറ്റങ്കര ബ്രൂക്ക് വ്യൂവീട്ടില്‍ റഷീദ, കരിക്കോട് ഫരീദിയ നഗറില്‍ ഷാലിമാര്‍ വീട്ടില്‍ ഷനിദാ സലാഹുദ്ദീന്, ഇടവ ജാസ്മിന് ഗാര്‍ഡനില്‍ നദീറാ റഷീദ്, ഇടവ ഹൈസ്ക്കൂള് റോഡില്‍ താജ്മഹല്‍ വീട്ടില്‍ സലീനാ താജ്, ഇടവ തെക്കേവിള വീട്ടില്‍ ഹസീന നാസര്‍, റീന, റഹീന, കൊച്ചി തമ്മനം റ്റി.ഡി.സന്നിധി റോഡില്‍ റെല്‍ കോണ്‍ കൂതപ്പള്ളില്‍ ഹൗസില്‍ കെ.കെ.ദിലീപ് എന്നിവരാണ് നിലവില്‍ വിചാരണ നേരിടുന്ന 11 പ്രതികള്‍. കൂട്ടുപ്രതികളായ വില്ലേജ് ഓഫീസര്‍ സി.കെ.ജയറാം, നിസ്സാര്‍ അഹമ്മദ്, സുഹറാ ബീവി എന്നിവര്‍ വിചാരണ മധ്യേ മരണപ്പെട്ടു.
സിബിഐയുടെ തിരുവനന്തപുരം സ്പെഷ്യല്‍ ക്രൈം ബ്രാഞ്ച് യൂണിറ്റ് 2016 നവംബര്‍ 4 നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കടകംപള്ളി ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യപ്പെട്ട 7 കേസുകളില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. 5 കേസുകളില്‍ തിരുവനന്തപുരം സിജെഎം കോടതിയിലും 2 കേസുകളില്‍ തിരുവനന്തപുരം സിബിഐ കോടതിയിലുമാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. വിവിധ കാലയളവില്‍ ജോലി ചെയ്തിരുന്ന റവന്യൂ ഓഫീസര്‍മാര്‍, സലിം രാജ്, വര്‍ക്കല കഹാര്‍ എംഎല്‍എയുടെ അടുത്ത ബന്ധുക്കള്‍ തുടങ്ങിയവരാണ് കേസുകളില്‍ പ്രതി സ്ഥാനത്തുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: