അതീവ ഭീതിയിലാണ് കേരളം ഇന്ന്. ഇടുക്കി അണക്കെട്ടില്‍ ഓരോ നിമിഷവും വന്‍തോതില്‍ ജലം ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു. 2394 അടി ജല നിരപ്പ് ഉയര്‍ന്നു കഴിഞ്ഞു. സംഭരണ ശേഷിയുടെ 95 ശതമാനം. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. ഒപ്പം മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് വര്‍ധിച്ചു കൊണ്ടിരിക്കുന്നു. ഓരോ മിനിട്ടിലും വെള്ളം കൂടുതലായി എത്തുകയാണ്. ഇടയ്‌ക്കിടെ മുഖ്യമന്ത്രി സ്ഥിതി അവലോകനം ചെയ്യുന്നു എന്ന വാര്‍ത്ത വന്നുകൊണ്ടിരിക്കുന്നു, സുരക്ഷിതമായ തിരുവനന്തപുരത്തു നിന്നാണ് ഈ അവലോകനങ്ങളും നിര്‍ദ്ദേശങ്ങളും ഒക്കെ നല്‍കുന്നത്. അത് പോലെ വൈദ്യുതി മന്ത്രിയും കാര്യങ്ങള്‍ നോക്കുന്നു എന്ന വാര്‍ത്ത വരുന്നുണ്ട്. വൈദ്യുതി മന്ത്രിക്ക് ഇതിലുള്ള മുന്‍ പരിചയം എന്താണാവോ എന്തോ?
ദുരന്ത നിയന്ത്രണ മന്ത്രി ചന്ദ്രശേഖരന്റെ പ്രസ്താവനകള്‍ ഒന്നും കണ്ടില്ല. ഇനി ഇടുക്കി ആയതു കൊണ്ട് വനം കൈയ്യേറ്റം പോലെ ഇതിനും സിപിഐ – സിപിഎം വഴക്കുണ്ടായി എം.എം മണി ഏറ്റെടുത്തതാണോ? ഇതൊക്കെ നോക്കാന്‍ ഏതെങ്കിലും വിദഗ്ധര്‍ ഉണ്ടോ ആവോ? ആരൊക്കെയാണ് ഉള്ളത്, എന്തൊക്കെയാണ് ചെയ്യുന്നത് എന്നൊന്നും ആരും പറയുന്നില്ല. കളക്ടര്‍മാരെ ഏല്‍പ്പിച്ചു എന്നും മുഖ്യമന്ത്രി പറയുന്നു. അവര്‍ എന്ത് ചെയ്യുന്നു?. കേരള ഡാം സേഫ്റ്റി അതോറിട്ടി എന്നൊരു സംഭവം ഉണ്ട്. അതിന്റെ സൈറ്റില്‍ ഇതിനെ കുറിച്ച് ഒരു വാക്കു പോലുമില്ല.
കേരള ദുരന്ത നിവാരണ അതോറിട്ടിയുടെ സൈറ്റില്‍ മുഖ്യമന്ത്രിയുടെ ഇടുക്കി അവലോകന കഥ ഉണ്ട്. വാര്‍ണിങ് ഒന്നുമില്ല. ചെറുതോണി ഡാം തുറന്നു വിട്ടാല്‍ അത് പോകേണ്ടത് പെരിയാര്‍ നദിയിലേക്കാണ്. അത്രയും വെള്ളം ഒഴുകിപ്പോകാനുള്ള ശേഷി പെരിയാറിനുണ്ടോ? എല്ലാ നദികള്‍ക്കും ഇരുവശവും ഇത്തരം സാഹചര്യങ്ങള്‍ക്ക് വേണ്ടി ഒഴിച്ചിട്ട സ്ഥലം ഉണ്ടായിരുന്നു. ഇന്നതെല്ലാം കൈയേറ്റം നടത്തി ഇല്ലാതാക്കി. വെള്ളം തുറന്നു വിട്ടാലും അത് ഒഴുകിപ്പോകാനാകാതെ വശങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടാകും. പെരിയാര്‍ എവിടം വരെ ഒഴുകുന്നു എന്ന് ആലോചിക്കണം. ഇത്തരം കാര്യങ്ങളൊന്നും ജനങ്ങളെ അറിയിക്കാന്‍ കേരള സര്‍ക്കാര്‍ നടപടികളൊന്നും എടുത്തു കണ്ടില്ല. ഇത്രയും അവസരം കിട്ടിയിട്ടും നടപടി എടുക്കാനും ജനങ്ങളെ ബോധവല്‍ക്കരിക്കാനും സര്‍ക്കാരിന് കഴിഞ്ഞില്ല എന്നത് ദു:ഖകരമാണ്. പ്രശ്‌നങ്ങളൊന്നും ഇല്ലാതെ ഇത് അവസാനിക്കും എന്ന് നമുക്ക് പ്രത്യാശിക്കാം.
എം.പി. ബിപിന്‍,
ഇടുക്കി.
വഴിവിളക്കുകള്‍ കണ്ണടയ്‌ക്കുമ്പോള്‍
സംസ്ഥാനത്ത് പലസ്ഥലങ്ങളിലും വൈദ്യുത വിളക്കുകള്‍ കണ്ണടച്ചിട്ടു മാസങ്ങള്‍ പിന്നിടുന്നു. രാത്രികാലങ്ങളില്‍ നിരവധിയാളുകളാണ് ഇതുമൂലം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നത്. പലയിടങ്ങളിലും മഴയിലും മറ്റും റോഡുകള്‍ പാടേ തകര്‍ന്ന് ആഴമേറിയ കുഴികള്‍ രൂപപ്പെട്ട നിലയിലാണ്. രാത്രികാലങ്ങളില്‍ കാല്‍നടയാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ നടന്നുപോകുമ്പോള്‍ കുഴിയില്‍ പെട്ടതുതന്നെ.
നടക്കാനും വാഹനം കൊണ്ടുപോകാനും കഴിയുംവിധം റോഡുകള്‍ ടാര്‍ ചെയ്യണം. പഴകിയ വൈദ്യുത വിളക്കുകള്‍ മാറ്റി സ്ഥാപിക്കണം. പല ജംഗ്ഷനുകളിലേയും ഹൈമാസ്റ്റ് ലൈറ്റിന്റെ കേടുപാടുകള്‍ തീര്‍ത്തു തെളിക്കണം. ചെറിയ ആവശ്യങ്ങളേ ജനത്തിനുള്ളു. പക്ഷേ, പഞ്ചായത്തോ പിഡബ്ല്യുഡിയോ ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല.
സുശീല്‍ കുമാര്‍,
തിരുവനന്തപുരം
















