പെരുമാള്‍ മുരുകന്‍ എന്നത് ഇന്ന് ഒരു ആസക്തിയുടെ പേരാണ്. ഇത്തരം ആസക്തികള്‍ എഴുത്തുകാരെന്ന് സ്വയം പ്രഖ്യാപിച്ച ഒരു വിഭാഗത്തെ എന്നും പിടികൂടിയിട്ടുണ്ട്. പെണ്ണെഴുത്ത് എന്ന് പേരിട്ട് നിലവാരം കുറഞ്ഞ അശ്ലീലം എഴുതിപ്പിടിപ്പിച്ചാല്‍ മാധവിക്കുട്ടിയാകാം എന്ന് ധരിച്ചുപോയ ചിലര്‍ അത്തരം ഒരു ആസക്തിയുടെ മറപിടിച്ചാണ് പന പോലെ വളരാന്‍ മോഹിച്ചത്. മറ്റ് ചിലരാകട്ടെ ദളിത്പക്ഷമായി. ഇനിയും ചിലര്‍ സ്വത്വവാദമുയര്‍ത്തി. കേരളത്തിലാകെ ജാതിരഹിതസമാജം എന്ന നിലയില്‍ ഹിന്ദുപിന്നാക്ക വിഭാഗങ്ങള്‍ ഒന്നടങ്കം ഒരേ വേദിയില്‍ പ്രത്യക്ഷപ്പെട്ട വിപ്ലവകരമായ സാഹചര്യത്തിന് വേരുറച്ചുതുടങ്ങിയ കാലത്താണ് കാഞ്ചാ ഐലയ്യയെ പോലെയുള്ളവര്‍ സങ്കുചിത ജാതിവാദത്തിന്റെയും വക്താക്കളായി കടന്നുവന്നത്. ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് പണം നാലുവഴിക്കുനിന്നും ഒഴുകിവരുന്നത് കണ്ട് അന്ധാളിച്ചുപോയ മറ്റ് ചിലര്‍ അതിലാണ് ആസക്തി കണ്ടെത്തിയത്. ഇത്തരം ആസക്തികളുടെ പ്രകടനമായിരുന്നു കേരളത്തില്‍ അരങ്ങേറിയ ആഭാസസമരങ്ങള്‍. പെണ്‍വാണിഭം തൊഴിലാക്കിയ വങ്കന്മാരെ ചാനല്‍ സ്റ്റുഡിയോകളില്‍ വിളിച്ചിരുത്തി നവോത്ഥനാനായകരെന്ന് വിശേഷിപ്പിക്കുന്നതു വരെയെത്തി കാര്യങ്ങള്‍.
എഴുത്തിന്റെ രംഗത്ത് മീശപോലും മുളയ്‌ക്കാത്ത ഒരുവനാണ് ഇപ്പോള്‍ പെരുമാള്‍ മുരുകനെന്ന ആസക്തിയുടെ ഇരയായത്. പെരുമാള്‍ മുരുകന്‍ എഴുത്ത് നിര്‍ത്തി എന്ന് പരസ്യം ചെയ്ത് മാര്‍ക്കറ്റ് പിടിക്കുകയായിരുന്നുവെങ്കില്‍ ഇദ്ദേഹം നോവല്‍ പിന്‍വലിച്ച് സഹതാപം തേടുകയായിരുന്നു. പെരുമാളിന്റെ കാര്യത്തിലെന്നപോലെ ഇവിടെയും പഴി സംഘപരിവാറുകാര്‍ക്കാണ്. സംഘപരിവാര്‍ ഭീഷണിയില്‍ മൂന്നാംലക്കം ഭയന്നു മൂത്രമൊഴിച്ചുപോയി പോലും മീശക്കാരന്‍. എല്ലാത്തരം ആസക്തന്മാരും സമൂഹത്തിന് ശല്യമാണ്. അത് അസഹ്യമാകുമ്പോള്‍ സമൂഹം അതിനോട് പ്രതികരിക്കും. അതിനപ്പുറം ഇവിടെയും ഒന്നും സംഭവിച്ചിട്ടില്ല. പ്രശ്‌നമതല്ല, നോവല്‍ പിന്‍വലിച്ച് മീശ വടിച്ചത് ആസക്തനാണോ അയാള്‍ക്ക് ആസനമുറപ്പിക്കാന്‍ അരങ്ങൊരുക്കിയ മാധ്യമഭൂമിയാണോ എന്നതിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ല.
ഇത്തരം ആസക്തന്മാരെ (ആസക്തകളെയും) സൃഷ്ടിക്കുന്നതിന് പിന്നിലെ അജണ്ടകള്‍ ഇപ്പോള്‍ അത്രയൊന്നും രഹസ്യമല്ല. ഇവര്‍ക്ക് മലയാളത്തില്‍ ആസനമുറപ്പിക്കാന്‍ അവസരമൊരുക്കിക്കൊടുക്കുന്നതിന് മാധ്യമങ്ങള്‍ വേണമായിരുന്നു. കേരളത്തെയും കേരളീയതയേയും സമ്പന്നമാക്കിയ വായനയുടെ സംസ്‌കാരത്തെ കുഴിച്ചുമൂടി അവിടെ അശ്ലീലവും അസംബന്ധവും അനാവശ്യവും എഴുതിപ്പിടിപ്പിക്കുക എന്നതായിരുന്നു അത്തരം മാധ്യമങ്ങള്‍ക്ക് നിശ്ചയിക്കപ്പെട്ട ദൗത്യം.
സാഹിത്യത്തറവാടികള്‍ കസേര വലിച്ചിട്ട് തലപ്പത്തിരുന്നതിന്റെ തഴമ്പും തടവി കോള്‍മയിര്‍ കൊള്ളുന്ന മാതൃഭൂമിയെ മതംമാറ്റി മാധ്യമഭൂമിയാക്കുകയിരുന്നു ആ ദൗത്യനിര്‍വഹണത്തിലെ ഒരിനം. ഏത് ഞരമ്പ് രോഗിയെയും കഥാകൃത്തും നോവലിസ്റ്റുമാക്കുന്ന നൂതന കലാവിദ്യയില്‍ അഗ്രഗണ്യരായി പിന്നീട് അവര്‍ മാറിയതാണ് വായനക്കാരന്റെ അനുഭവം. തീവണ്ടിയിലെയും ബസ് സ്റ്റാന്റുകളിലെയും ശുചിമുറികളുടെ ഭിത്തികളില്‍ രചിക്കപ്പെട്ടിരുന്ന വിശ്രുത സാഹിത്യമൊക്കെ ആഴ്ചയ്‌ക്കാഴ്ചയ്‌ക്കിറങ്ങുന്ന ആ വാരികയില്‍ ഇപ്പോള്‍ അച്ചടിച്ചുവരുന്നതിന്റെ കാരണം മറ്റൊന്നല്ല. തറവാടികളുടെ പാരമ്പര്യം നാണമില്ലാതെ ഇപ്പോഴും പേറുന്നതുകൊണ്ട് ‘മാന്യന്മാര്‍ക്ക്’ മറയില്ലാതിരുന്ന് തെറിപ്പുസ്തകം വായിക്കാമെന്ന ഒരു ആനുകൂല്യവുമുണ്ട് ഇതിന്.
സാംസ്‌കാരിക….ഭൂമി ജമാഅത്തെ….ഭൂമിയായതിന് ശേഷം അതിന്റെ വിജൃംഭിതവീര്യം ഒന്നുവേറെ തന്നെയാണ്. സദാചാരപോരാളികളായ രാഹുല്‍പശുപാലന്മാര്‍ മുതല്‍ ആമോദരാമന്മാര്‍ വരെയുള്ളവര്‍ കഥയായും ലേഖനമായും അഭിമുഖങ്ങളായുമൊക്കെ നിറഞ്ഞുകവിഞ്ഞൊഴുകുന്നിടമായി അത് മാറിയിട്ട് കാലമേറെയായി. ജമാഅത്തെ ഇസ്ലാമിയുടെ കുപ്പായമൂരി സാംസ്‌കാരിക വേഷമണിഞ്ഞ ഒരു കേമന്‍ തലപ്പത്ത് കയറിയതിന് ശേഷം കളി വേറെയായി.
വാരിക പിന്നീട് ചര്‍ച്ച ചെയ്ത നെടുങ്കന്‍ ഐറ്റങ്ങളുടെ പേര് മാത്രം പരിശോധിച്ചാല്‍ കാര്യം കുറച്ചുകൂടി സുതാര്യമാകും… രാഗം മാംസനിബദ്ധമാണോ എന്നതായിരുന്നു ആഴ്ചകള്‍ നീണ്ട ഒരു ചര്‍ച്ചയുടെ തലക്കെട്ട്. സാക്ഷാല്‍ കുമാരനാശാന്റെ സാമൂഹ്യവും ആത്മീയവുമായ സര്‍ഗജീവിതത്തിനുമേല്‍ അശ്ലീലസ്ഖലനം കൊണ്ട് ബുദ്ധിജീവികളില്‍ രതിനിര്‍വേദം സൃഷ്ടിക്കുകയായിരുന്നു ഉന്നം. ഒരു അശ്ലീല ചരിത്രകാരന്റെ ദര്‍ശനം എന്ന പേരില്‍ പത്ത് പതിനാറ് പേജ് നീണ്ട ഒരു അഭിമുഖവുമായാണ് പിന്നീടൊരിക്കല്‍ ഈ സാധനം പുറത്തിറങ്ങിയത്. നഗരത്തിന്റെ ഒഴിഞ്ഞ കോണുകളില്‍ ഒളിച്ചുവെച്ച് വില്‍ക്കുന്ന കൊച്ചുപുസ്തകങ്ങള്‍ എഴുതിയ ഒരുവനായിരുന്നു നായകന്‍. തലക്കെട്ടിലെ ‘ദര്‍ശനം’ എന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോ….
ആ വെടി പൊട്ടിത്തീരുന്നതിന് മുമ്പ് അടുത്ത ബോംബ് വന്നു. നളിനിജമീലയുടെ ആത്മകഥ…. എന്തായിരുന്നു വില്പന. എന്തായിരുന്നു വായന….. അമിതവായനയും ചിന്തയും കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതെ പോയ അതിരസം കുഞ്ഞന്നാമ്മമാര്‍ക്ക് ആവേശം ചോരാതിരിക്കാന്‍ നഗ്നനാരി എന്നൊരു പ്രത്യേക പാക്കേജ് അവസാനപേജുകളില്‍ ചിത്രസഹിതം നിരത്തി, വാരിക ആകെ ഹരമായി. ചുരുക്കിപ്പറഞ്ഞാല്‍ സൂപ്പര്‍താരസിനിമകള്‍ പൊളിഞ്ഞുപാളീസായ കാലത്ത് കേരളത്തിലെ സിനിമാതീയറ്ററുകളെ രക്ഷിക്കാന്‍ ഉദയംകൊണ്ട കിന്നാരത്തുമ്പികളെ പോലെ ഒരു ഐറ്റമായി മാറിയ ഈ സാംസ്‌കാരിക വൈകൃതത്തിന് ചേരുന്ന മിനിമം വിളിപ്പേര് മലയാളവാരികകളിലെ മഞ്ഞപ്പുസ്തകം എന്നതായി.
ഇത്തരം സംസ്‌കാരവിരുദ്ധ രചനകള്‍ക്കിടയിലൂടെ കടുത്ത ദേശവിരുദ്ധതയും സമര്‍ത്ഥമായി കടത്തിവിടുകയാണ് ഇടതുപക്ഷക്കാരന്റെ എംപി വീരേന്ദ്രകുമാര്‍ മുതലാളി നയിക്കുന്ന ഈ വാരിക ചെയ്യുന്നത്. സംഘപരിവാര്‍വിരുദ്ധ സാഹിത്യം എന്നൊക്കെ അരാജകവാദികള്‍ക്ക് ആവേശം നല്‍കുന്ന പലപേരുകളിലും അവര്‍ വിറ്റഴിക്കാന്‍ ശ്രമിച്ചത് അതാണ്.
ഇപ്പോള്‍ വായിക്കുന്നതും കേള്‍ക്കുന്നതുമായ അശ്ലീലങ്ങളൊക്കെ അതിന്റെ തുടര്‍ച്ചമാത്രമാണെന്ന് സാരം. എഴുത്ത് വേശ്യാവൃത്തിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ച ഒരുത്തനെ നോവലിസ്റ്റാക്കി മാറ്റണമെങ്കില്‍ അപാരമായ ഉളുപ്പില്ലായ്‌മ വേണം. എഴുത്ത് വേശ്യാവൃത്തിയാണെങ്കില്‍ പിന്നെ ആ എഴുത്തുകാരനെ എന്തുപേരിട്ട് വിളിക്കണം.
കേരളത്തിന്റെ പ്രതിഷേധം മീശക്കാരനാവാന്‍ ഇറങ്ങിത്തിരിച്ച ‘എഴുത്തുകാരനോട്’ അല്ല. അത്തരം എഴുത്തുകാര്‍ ആളുകളെ അപഹസിച്ചും ഇക്കിളികൂട്ടിയുമൊക്കെ എത്രയോ കാലമായി പെട്ടിക്കടകളിലെ ഞാലിപ്പൂവന്‍കുലകള്‍ക്കിടയില്‍ തൂങ്ങിക്കിടപ്പുണ്ട്. പ്രതിഷേധം ആഭാസം അച്ചടിച്ച വാരികയോടാണ്. മൂന്നാം ലക്കത്തോടെ നോവല്‍ പിന്‍വലിച്ച എഴുത്തുകാരനെ പെരുമാള്‍ മുരുകനാക്കാനുള്ള സൂത്രപ്പണിയുമായി മാതൃഭൂമി ഇപ്പോഴും രംഗത്തുണ്ട്. ഒരു കൂട്ടം ആസക്തന്മാരുടെ സമ്മതപത്രവും സംഘടിപ്പിച്ചിട്ടുണ്ട് അവര്‍.
മീശക്കാരനെ മുന്‍നിര്‍ത്തി മനോരമയിലെ വാര്‍ത്താമുറിയില്‍നിന്ന് കഥാകൃത്തായി പൊട്ടിവീണ ചില ആമോദരാമന്മാര്‍ സംഘപരിവാര്‍ ഫാസിസമെന്നൊക്കെ കുഴലൂതുന്നുണ്ട്. പാവം മീശക്കാരന്‍ ഇപ്പോള്‍ രാമന്മാരുടെ വിളിയും ഐക്യദാര്‍ഢ്യവും കൊണ്ട് പൊറുതുമുട്ടി ഫോണ്‍ സ്വിച്ച് ഓഫാക്കിയത്രെ.
ന്യായീകരണവാറോലയുമായി ഇറങ്ങിയ ആസക്തര്‍ പറയുന്നത് കഥാപാത്രമാണ് അശ്ലീലം പറഞ്ഞതെന്നാണ്. തെറി പറയാന്‍ മാത്രമായി ഒരു കഥാപാത്രം കടന്നുവരുകയും തെറി പറഞ്ഞതിന് ശേഷം അയാള്‍ മരിച്ചുപോവുകയും ചെയ്യുന്നതാണ് മീശക്കാരന്റെ പ്രതിഭാവിലാസം. നോവല്‍ ഇങ്ങനെ പുരോഗമിച്ചിരുന്നെങ്കില്‍ കഥാകൃത്തിനൊപ്പം നടക്കാനിറങ്ങുന്നവര്‍ക്കിടയില്‍ പിന്നെയും ഇത്തരം കഥാപാത്രങ്ങള്‍ പൊട്ടിവീഴുകയും സമൂഹത്തിനുമേല്‍ അസഭ്യം പറഞ്ഞ് അടുത്ത പാരഗ്രാഫില്‍ മരിച്ചുപോവുകയും ചെയ്യുമായിരുന്നു.
പൊതുജനം നിരത്തിലിറങ്ങി പ്രതിഷേധിച്ചപ്പോള്‍ ന്യായീകരണത്തൊഴിലാളികളെ രംഗത്തിറങ്ങിയാണ് മുതലാളിയുടെ പ്രതിരോധം. പെണ്‍വാണിഭസമരക്കാരനെ നവോത്ഥാനനായകനാക്കി ചിത്രീകരിച്ച ആസക്തപ്രമാണികള്‍ മീശക്കാരനെ വി.ടി. ഭട്ടതിരിപ്പാടാക്കാനാണ് ഒരുമ്പെടുന്നത്. പഠിക്കാനല്ല മാതൃഭൂമിയുടെ, ക്ഷമിക്കണം മാധ്യമഭൂമിയുടെ പുറപ്പാടെന്ന് സാരം.
എം. സതീശന്‍
















