ഇസ്ലാമബാദ്: മുന്‍ പ്രസിഡന്റും പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി സഹചെയര്മാനുമായ ആസിഫ് അലി സര്‍ദാരി പാക്കിസ്ഥാന് വിട്ടു പോകരുതെന്ന് പാക് സുപ്രീംകോടതി. വ്യാജ ബാങ്ക് അക്കൗണ്ട് കേസുമായി ബന്ധപ്പെട്ടാണ് സര്‍ദാരിക്കും സഹോദരി ഫര്യാല് താല്പുരിനും സുപ്രീംകോടതിയുടെ യാത്രാ വിലക്ക്.
മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ ഭര്‍ത്താവാണ് സര്‍ദാരി. ബേനസീര്‍ കൊല്ലപ്പെട്ട ശേഷമാണ് രാഷ്ട്രീയത്തില്‍ സജീവമായത്. സര്‍ദാരിയും സഹോദരിയുമുള്‍പ്പെടെ പന്ത്രണ്ടു പേരാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. രാജ്യം വിട്ടു പോകരുതെന്നും ഈ മാസം പന്ത്രണ്ടിനു ഹാജരാകാനുമാണ് കോടതി ഉത്തരവ്. കേസില്‍ അന്വേഷണം മന്ദഗതയിലാണെന്ന് ആരോപിച്ചു സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് സാഖിര്‍ നിസാര്‍ പരിഗണിച്ചത്. എല്ലാവരും കോടതിക്കു മുന്നില്‍ ഹാജരാകുന്നത് ഉറപ്പാക്കാന്‍ സിന്ധ് പോലീസ് ഐജിക്ക് നിര്‍ദേശവും നല്കി.
വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ നവാബ്സ്ഷായില് നിന്ന് നാഷണല്‍ അസംബ്ലിയിലേക്കു മത്സരിക്കാനിരിക്കെയാണ് സര്‍ദാരിക്ക് കോടതിയില്‍ തിരിച്ചടിയേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: