ഞങ്ങള്‍ക്കിനി ഇവിടെ ജീവിക്കാന്‍ വയ്യ; അഫ്ഗാനിലെ തികച്ചും നാമമാത്രമായ ഹിന്ദുക്കളും സിഖുകാരും പറയുന്നതാണിത്. ഞങ്ങള്‍ക്കിവിടെ ജീവിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാണ്. 35കാരനായ തേജ്വീര് സിങ്ങ് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. സിങ്ങിന്റെ അമ്മാവനും ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടു.
ഞങ്ങള്‍ അഫ്ഗാനികളാണ്. പക്ഷെ ഞങ്ങളുടെ മതവിശ്വാസങ്ങളും ആചാരങ്ങളും ഇസ്ലാമിക ഭീകരര്‍ക്ക് തീെര പിടിക്കുന്നില്ല. സര്‍ക്കാര്‍ ഞങ്ങളെ അംഗീകരിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ മുസ്ലിങ്ങള്‍ അല്ലാത്തതിനാല്‍ ഭീകരര്‍ക്ക് ശത്രുതയാണ്. ഹിന്ദു, സിഖ് ദേശീയ സമിതി സെക്രട്ടറി കൂടിയായ സിങ്ങ് തുടര്‍ന്നു. അഫ്ഗാനില്‍ ഇന്ന് രണ്ട് ഗുരുദ്വാരകള്‍ മാത്രമാണുള്ളത്. ഒന്ന് ജലാലാബാദിലും ഒന്ന് കാബൂളിലും. ആയിരക്കണക്കിന് ഹിന്ദുക്കളും സിഖുകാരുമാണ് ഭാരതത്തിലേക്ക് അഭയാര്‍ഥികളായി എത്തിയത്.
ഇന്നലത്തെ ഭീകരാക്രമണ ശേഷം നിരവധി സിഖുകാരും ഹിന്ദുക്കളും അഫ്ഗാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ അഭയം തേടിയിട്ടുണ്ട്. ഞങ്ങളുടെ മുന്നില്‍ ഇനി രണ്ടു മാര്‍ഗങ്ങളേയുള്ളു, ഒന്നുകില്‍ ഇന്ത്യയിലേക്ക് പോകുക. അല്ലെങ്കില്‍ ഇസ്ലാം മതം സ്വീകരിക്കുക, ജലാലാബാദില്‍ തുണിക്കട നടത്തുന്ന ബല്‍ദേവ് സിങ്ങ് പറഞ്ഞു. ഇന്ത്യ ഇവിടുത്തെ ഹിന്ദു സിഖ് മതക്കാര്‍ക്ക് ദീര്‍ഘകാല വിസ നല്‍കിയിട്ടുണ്ട്. ഒരു നിയന്ത്രണവും ഇല്ലാതെ അവര്‍ക്ക് ഇന്ത്യയില്‍ കഴിയാം, ഇന്ത്യന്‍ അംബാസിഡര്‍ വിനയ് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: