ന്യൂദൽഹി: അന്തരീക്ഷ മലിനീകരണത്തിൽ രാജ്യത്തിലെ ആദ്യസ്ഥാനങ്ങളിൽ നിൽക്കുന്ന സംസ്ഥാനമാണ് ദൽഹി. വായുമലിനീകരണത്തിന് പുറമെ ജലസ്ത്രോതസും വിഷമലിനമായ ദൽഹിയിലെ ജനങ്ങൾ ഏറെ വീർപ്പുമുട്ടിയാണ് ഓരോ ദിവസവും കഴിഞ്ഞ് പോകുന്നത്. ഇവർക്ക് കുറച്ചെങ്കിലും ആശ്വാസമേകുന്നതായിരുന്നു നഗരത്തിലെ മരങ്ങൾ. എന്നാൽ ഇപ്പോൾ ദൽഹിയിലെ മരങ്ങൾ വെട്ടിമാറ്റാനുള്ള നീക്കമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.
വികസന പദ്ധതികളുടെ പേരിൽ നഗരം മാലിന്യത്തിലേക്ക് കൂപ്പ് കുത്തുന്നതിന് ദൽഹി സർക്കാരും ഒത്താശ നൽകുന്നുവോ എന്ന സംശയമാണ് ഈ നീക്കത്തിലൂടെ വിലയിരുത്താനാകുക. റോഡ് വികസനത്തിന്റെ പേരിൽ നഗരത്തിലെ ആകമാനം 14,000 വളർച്ചയെത്തിയ മരങ്ങൾ മുറിച്ചുമാറ്റുന്നതിനെ ജനങ്ങൾ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുമെന്ന് വ്യക്തമാക്കികഴിഞ്ഞു. മധ്യ ദൽഹിയിലെ സുന്ദർ നഗറിൽ തഴച്ചു വളർന്ന നിരവധി മരങ്ങളുടെ മുകൾ ഭാഗം പാടെ മുറിച്ചു മാറ്റിയിരിക്കുന്ന അവസ്ഥയാണ്.
പ്രഗതി മൈദാന്റെ വികസനത്തിനായിട്ടാണ് സുന്ദർ നഗറിലെ 82ഓളം മരങ്ങൾ വെട്ടിമാറ്റിയതെന്നാണ് വനം വകുപ്പ് നൽകുന്ന വിവരം. 777 കോടിയുടെ റോഡ് വികസന പദ്ധതികൾക്കായി സർക്കാർ ഉടൻ തന്നെ 1500ഓളം മരങ്ങൾ വെട്ടിമുറിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ടണലുകൾ, ചെറിയ പാലങ്ങൾ, റോഡിനു വശങ്ങളിൽ നിൽക്കുന്ന മരങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും മുറിച്ച് മാറ്റുന്നത്. മധുര റോഡ്, പുരാന ഖുയല റോഡ് എന്നിവയ്‌ക്ക് പുറമെ ദൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിക്കു സമീപത്തുള്ള മരങ്ങൾ വരെ വെട്ടിമാറ്റാനാണ് ഉത്തരവ്.
എന്നാൽ ഇത്തരത്തിൽ മരങ്ങൾ വെട്ടിമാറ്റുന്നത് ജനങ്ങൾക്ക് ഉപദ്രവകരമായി ബാധിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. ഉത്തരവ് പുറത്ത് വന്നതിനു ശേഷം ദൽഹി നിവാസികളുടെ ഭാഗത്ത് നിന്നും കടുത്ത എതിർപ്പുകളാണ് ഉയർന്ന് വരുന്നത്. പൊതുവെ മലിനീകരണ പ്രശ്നങ്ങൾകൊണ്ട് പൊറുതു മുട്ടിയ നഗരവാസികളുടെ ശുദ്ധവായു വരെ സർക്കാർ നിഷേധിക്കുകയാണെന്ന് ജനങ്ങൾ തുറന്നടിച്ചു. ചൂടു കാലങ്ങളിൽ കാൽ നടയാത്രക്കാർക്ക് ആശ്വസമേകുന്ന ഈ മരങ്ങൾ വെട്ടിമുറിച്ച് എന്ത് വികസനമെന്നാണ് ചില നഗരവാസികൾ ചോദിക്കുന്നത്.
















