ടെഹ്‌റാൻ: യുഎസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇറാൻ രംഗത്ത്. ഐഎസിനെ വളർത്താൻ മുൻകാലങ്ങളിൽ അമേരിക്കൻ ഭരണകൂടം പരിശ്രമിച്ചിരുന്നുവെന്ന ഞെട്ടിക്കുന്ന പ്രസ്താവനയാണ് ഇറാൻ മുന്നോട്ട് വയ്‌ക്കുന്നത്. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ പഴയ പ്രസംഗത്തിന്റെ ഭാഗങ്ങൾ എടുത്തുയർത്തിയാണ് ഇറാന്റെ ആരോപണം.
തെരഞ്ഞെടുപ്പ് കാലത്ത് ട്രംപ് നടത്തിയ പ്രസംഗം ഈയവസരത്തിൽ ഏറെ ചർച്ച വിഷയമാക്കുകയാണ് ഇറാൻ. ഡെമോക്രാട്ടിക് പാർട്ടിയും മുൻ സ്റ്റേറ്റ് സെക്രട്ടറിയുമായ ഹിലാരി ക്ലിൻ്റണടക്കമുള്ള തങ്ങളുടെ മുഖ്യ എതിരാളികളാണ് ഐഎസിനെ വളർത്തിയെന്നായിരുന്നു ട്രംപ് പ്രസംഗത്തിൽ പറഞ്ഞിരുന്നത്. ‘ഹിലാരി ക്ലിൻ്റണും ഒബാമയും ചേർന്ന് ഐഎസിനെ സൃഷ്ടിച്ചിരിക്കുന്നു’, ഹിലാരി ക്ലിൻ്റൺ തന്റെ വിഢിത്തത്തിലൂടെ ഐഎസിനെ നിർമ്മിച്ചിരിക്കുന്നു’- 2016 ജൂണിൽ ട്രംപ് തന്റെ പ്രസംഗത്തിലും സിബിഎസ് ചാനലിന് നൽകിയ അഭിമുഖത്തിലും പറഞ്ഞിരുന്നു.
ഈ പ്രസംഗങ്ങളുടെ ചുവട് പിടിച്ചാണ് ഇറാൻ അമേരിക്കയ്‌ക്ക് എതിരെ രംഗത്തെത്തിയിരിക്കുന്നത്. 2017 ജൂണിൽ ഇറാൻ പാർലമെൻ്റിനും അയാത്തുള്ള കൊമെനി ദേവാലയത്തിനും നേർക്കുണ്ടായ ഐഎസ് ആക്രമണങ്ങൾ ആസൂത്രണം ചെയ്തത് അമേരിക്കയെന്നാണ് ഇറാൻ ആരോപിക്കുന്നത്.
അടുത്തിടെ ആണവ കരാറിനെച്ചൊല്ലി ഇരുരാജ്യങ്ങളും അടുത്തിടെ ഏറെ വാക്പ്രതിവാദങ്ങൾ നടന്നിരുന്നു. ഈയവസരത്തിലാണ് ഇറാന്റെ ആരോപണം.
















