ഇടുക്കി: ന്യൂനമര്‍ദ്ദത്തിന് പിന്നാലെ സംസ്ഥാനത്ത് പരക്കെ മഴ ശക്തി പ്രാപിച്ചു. കഴിഞ്ഞ നാല് ദിവസമായി കേരളത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ഭേദപ്പെട്ട മഴയാണ് ലഭിക്കുന്നത്.
ജൂണ്‍ ഒന്നു വരെ സംസ്ഥാനത്ത് ഈ രീതിയില്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 10-12 സെന്റീമീറ്റര്‍ മഴ വരെ ഇന്ന് ചിലയിടങ്ങളില്‍ ലഭിക്കും. 30 മുതല്‍ ഒന്ന് വരെ മഴ ശക്തമാകും. ഒന്നോ രണ്ടോ ഇടങ്ങളില്‍ ഇതിന്റെ തോത് കൂടും.
ഇന്നലെ രാവിലെ ലഭിച്ച കണക്ക് പ്രകാരം പത്തനംതിട്ട കോന്നിയിലാണ് ഏറ്റവും അധികം മഴ ലഭിച്ചത്. 6.64 സെ.മീ. കൊല്ലം, മലപ്പുറം, വയനാട്, പാലക്കാട് അടക്കമുള്ള ജില്ലകളിലും സാമാന്യം ശക്തമായ മഴ പെയ്തു. നാല് സെ.മീറ്റിന് മുകളിലാണ് തോത്.
അതേസമയം കാലവര്‍ഷം ഇന്ന് കേരളത്തിലെത്തും. കഴിഞ്ഞ ദിവസം കേരള-കര്‍ണ്ണാടക തീരത്ത് അറബിക്കടലില്‍ രൂപകൊണ്ട ന്യൂനമര്‍ദ്ദമാണ് ഇതിന് വേഗത കൂട്ടിയത്. കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും സമാന രീതിയില്‍ ഇന്നലെ പുലര്‍ച്ചെ മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്.
തെക്കന്‍ അറബിക്കടല്‍, കാലവര്‍ഷം എത്താത്ത കന്യാകുമാരി, മാലിദ്വീപ് മേഖല, തമിഴ്നാട്, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലും ഇന്ന് മഴയെത്തും. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് 50 കി.മീ. വരെ വേഗത്തില്‍ കാറ്റടിക്കാനും സാധ്യതയുള്ളതിനാല്‍ 30 വരെ ഈ മേഖലയില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും അറിയിപ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: