പാപ്പിനിശ്ശേരി: കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരിയിലെ തുരുത്തിയില്‍ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന കുടുംബങ്ങള്‍ നടത്തുന്ന സമരം 24 ദിവസം പിന്നിട്ടു. പുലയ സമുദായത്തില്‍പ്പെട്ട മുപ്പതോളം കുടുംബങ്ങളാണ് ദേശീയപാത വികസനം കാരണം പുറത്താക്കപ്പെടുന്നത്. 29 ദളിത് കുടുംബങ്ങളും മൂന്നു ഒബിസി കുടുംബങ്ങളുമടങ്ങുന്നതാണ് തുരുത്തി കോളനി. ഇതിലൂടെയാണ് റോഡ് കടന്നുപോകുന്നത്. ദേശീയപാത വികസനത്തിനായി മൂന്ന് അലൈന്‍മെന്റുകള്‍ വന്നതില്‍ ഒന്നും രണ്ടും ആരെയും പ്രതികൂലമായി ബാധിക്കാത്തതും വളവുകളില്ലാത്തതുമായിരുന്നു. പക്ഷെ മുഴുവന്‍ കുടുംബങ്ങളെയും കുടിയിറക്കുന്ന രീതിയില്‍ മൂന്നാമത്തെ അലൈന്‍മെന്റുമായാണ് അധികാരികള്‍ മുന്നോട്ടു പോകുന്നത്. ദളിത് കുടുംബങ്ങള്‍ കുടിയിറക്കപ്പെടുന്നതിനോടൊപ്പം വന്‍തോതിലുള്ള പാരിസ്ഥിതികാഘാതം സൃഷ്ടിക്കുന്നതുമാണ് തുരുത്തിയിലൂടെയുള്ള ദേശീയപാത വികസനം.
400 വര്‍ഷം പഴക്കമുള്ള പട്ടികജാതികാരുടെ ഒരു കുടുംബക്ഷേത്രവുമായി ബന്ധപ്പെട്ട സര്‍വേയായിരുന്നു മേയ് ഒമ്പതിന് നടന്നത്. അന്ന് സര്‍വേ നടത്താനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സമാധാനപരമായി പ്രതിഷേധിച്ച 11 സ്ത്രീകളും അഞ്ച് പുരുഷന്‍മാരും നാല് കുട്ടികളുമടങ്ങുന്ന 20 ആളുകളെയാണ് അറസ്റ്റ് ചെയ്തത്. സര്‍വേ നടപടികള്‍ പൂര്‍ത്തിയായതിന് ശേഷമാണ് ഇവരെ വിട്ടയച്ചത്. ദേശീയപാത അതോറിറ്റിയുടെ നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് നാളെ കളക്ടറേറ്റ് മാര്‍ച്ച് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് പാപ്പിനിശ്ശേരി തുരുത്തി ദേശീയപാത ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ.നിഷില്‍ കുമാര്‍ പറഞ്ഞു.
















