കൊച്ചി: കണ്ണൂര്‍ കരുണ മെഡിക്കല്‍ കോളേജുകളിലെ കുട്ടികളുടെ പേര് പറഞ്ഞ് മാനേജ്മെന്റിനെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മന്‍ രാജശേഖരന്. ഇവിടെ ഒരുകൂട്ടര്‍ ശിക്ഷിക്കപ്പെടുകയും മറ്റൊരു കൂട്ടര് രക്ഷപ്പെടുകയുമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് കോളേജുകളുടെയും അംഗീകാരം റദ്ദാക്കപ്പെട്ട് നില്ക്കുന്ന സാഹചര്യത്തില്‍ കുട്ടികളുടെ പേര് പറഞ്ഞ് ഓര്‍ഡിനന്‍സ് കൊണ്ടു വന്നിരിക്കുകയാണ്. ഇവിടെ സാമൂഹ്യനീതിയുടെ നഗ്നമായ ലംഘനമാണുള്ളത്. കോളേജുകളുടെ അംഗീകാരവുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതിയാണ് പിന്നാമ്പുറങ്ങളിലുള്ളത്. അത് പുറംലോകം അറിയരുതെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. ഇതിന് കോണ്‍ഗ്രസും കൂട്ടു നില്ക്കുന്നു.
കൊച്ചിയില്‍ ഹിന്ദുഐക്യവേദി സംസ്ഥാന സമ്മേളനത്തിനെത്തിയ കുമ്മനം രാജശേഖരന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഇത്രയും നാള് കുട്ടികളുടെ ഭാവിയെ കുറിച്ച് ആശങ്കപ്പെടാതിരുന്ന സര്‍ക്കാര്‍ ഇത്ര തിടുക്കപ്പെട്ട് ഓര്‍ഡിനന്‍സുമായി എത്തിയത് മാനേജ്മെന്റിനെ സഹായിക്കാനാണ്. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടില്ലന്നാണ് കരുതുന്നതെന്നും കുമ്മനം പറഞ്ഞു.
ഫീസ് വര്‍ദ്ധനവ് ആവശ്യപ്പെട്ട് സ്വാശ്രയ മെഡിക്കല്‍ മാനേജുമെന്റ് ഹൈക്കോടതിയെ സമീപിച്ചത് ധാര്‍മികതയ്ക്ക് നിരക്കുന്നതല്ലെന്നും കുമ്മനം പറഞ്ഞു. ചെങ്ങന്നൂരില്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാതിരിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. ഇതിന് സംസ്ഥാനത്തെ ഉദ്യോഗസ്ഥരും കൂട്ടു നില്‍ക്കുകയാണെന്നും കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: