ആലപ്പുഴ: കുട്ടനാട്ടില്‍ കോടികളുടെ വായ്പത്തട്ടിപ്പ് നടത്തിയ കേസിലെ കുറ്റാരോപിതര്‍ നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ജില്ലാ സെഷന്‍സ് കോടതി തള്ളി. കുട്ടനാട് വികസനസമിതി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍, വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗവും എന്‍സിപി നേതാവുമായ റോജോ ജോസഫ്, ജോയിന്റ് ലയബിലിറ്റി സംഘം പ്രസിഡന്റ് കെ.ടി. ദേവസ്യ, കുട്ടനാട് വികസനസമിതി ജീവനക്കാരി ത്രേസ്യാമ്മ തുടങ്ങിയവരാണ് ഹര്‍ജി നല്‍കിയത്.
വായ്പത്തട്ടിപ്പ് പരാതികള്‍ സിവില്‍ കേസായി പരിഗണിക്കണമെന്നു ഹര്‍ജിക്കാര്‍ വാദിച്ചു. കോടതി വാദം അംഗീകരിച്ചില്ല. വിശ്വാസ വഞ്ചനയ്ക്കും വ്യാജരേഖകള്‍ ചമച്ച് വായ്പ പണം തട്ടിയതിനുമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒന്‍പതു പരാതികളിലാണ് കേസെടുത്തിരിക്കുന്നത്.
ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി. വിജയകുമാരന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അതിനിടെ വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗം റോജോ ജോസഫിനെതിരെ വീണ്ടും പരാതി. കാവാലം വടക്കുംഭാഗം മുറിയില്‍ പള്ളിത്താനം പതിനഞ്ചില്‍ വീട്ടില്‍ പി.ജെ. മേജോ ആണ് കൈനടി പോലീസില്‍ പരാതി നല്‍കിയത്.
വ്യാജരേഖ ചമച്ച് തന്റെ പേരില്‍ വായ്പയെടുത്തെന്നാണ് പരാതി. 2014ല്‍ എടത്വാ കനറാ ബാങ്കില്‍ നിന്നും മേജോ വായ്പയെടുത്തെന്നും പലിശസഹിതം 4.50 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്നും കാട്ടി ജപ്തി നോട്ടീസ് വന്നതോടെയാണ് മേജോയും തട്ടിപ്പു വിവരം അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: