പത്തനംതിട്ട: മലേഷ്യന്‍ ജയിലില്‍ അഞ്ച് വര്‍ഷമായി നാല് മലയാളികള്‍ മോചനം കാത്തു കഴിയുന്നു. ചിറ്റാര്‍ സ്വദേശി സജിത്ത് സദാനന്ദന്, എരുമേലി സ്വദേശി എബി അലക്സ്, പത്തനാപുരം സ്വദേശി രഞ്ജിത്ത് രവീന്ദ്രന്, വര്‍ക്കല സ്വദേശി സുമേഷ് സുധാകരന് എന്നിവരാണ് മോചനം തേടുന്നത്.
ഇവര്‍ക്കൊപ്പം അറസ്റ്റിലായ ചിറ്റാര്‍ സ്വദേശി സിജോ, മാവേലിക്കര രതീഷ്, വര്ക്കലക്കാരന് മുഹമ്മദ് കബീര്‍ എന്നിവര്‍ മോചിതരായി നാട്ടിലെത്തിയപ്പോഴാണ് കാര്യങ്ങളുടെ ഗൗരവം മറ്റുള്ളവര്‍ മനസ്സിലാക്കിയത്.
2013 ജൂലൈ 26നാണ് ഇവര്‍ മയക്കുമരുന്നു കേസില്‍ ജയിലിലായത്. പ്ലാസ്റ്റിക്ക് കമ്പനിയില്‍ ജോലിയെന്നു പറഞ്ഞാണ് ഏജന്റ് കൊണ്ടുപോയത്. ജോലിയില്‍ പ്രവേശിച്ച ശേഷം ഇവര്‍ നാട്ടിലേക്ക് വിളിച്ചിരുന്നു. പിന്നീട് ചതിവില്‍ പെട്ടതാണെന്നും സമ്മര്‍ദ്ദം കാരണമാണ് അവര്‍ക്ക് സത്യം പറയാന്‍ കഴിയാതെ പോയതെന്നും ബന്ധുക്കള്‍ കരുതുന്നു.
മടങ്ങി എത്തിയവരില്‍ നിന്ന് കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നില്ല. കൊണ്ടുപോയ ഏജന്റുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞിട്ടില്ല. പരാതിയും നടപടികളുമായി പോയാല്‍ ജയിലിലുള്ളവര്‍ അപകടത്തിലാകുമെന്ന് ചിലര്‍ മുന്നറിയിപ്പ് നല്കി. അതിനാല്‍ പലരും പുറത്ത് മോചന ആവശ്യവുമായി രംഗത്ത് വരാനും വൈകി. രണ്ട് വര്‍ഷം മുന്‍പ് ആന്റോ ആന്റണി എംപിക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും കേന്ദ്രമന്ത്രി സുഷമാ സ്വരാജിന് രണ്ട് ദിവസം മുമ്പ് പരാതി ഫാക്സ് ചെയ്തെന്നും ബന്ധുക്കള്‍ പറഞ്ഞു.
ജയിലിലുള്ളവരില്‍ ചിലര്‍ ഇടയ്ക്ക് വീടുകളിലേക്ക് ഫോണ്‍ വിളിക്കുന്നുണ്ട്. വക്കീലിനെ വെച്ച് തങ്ങള്‍ കേസ് നടത്തുന്നുണ്ടെന്നാണ് അവര്‍ പറഞ്ഞത്. ബന്ധുക്കളായ അഖില സജിത്ത്, അനില ആനന്ദ്, സുധാകരന്, സരസ്വതി, രവീന്ദ്രന്, ജേക്കബ്ബ് അലക്സാണ്ടര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: