കണ്ണൂര്‍: വിദൂര റഗുലര്‍ വ്യത്യാസമില്ലാത്ത വിധം യുജിസി നിര്‍ദേശിക്കുന്ന തുല്യത വിദൂരവിദ്യാഭ്യാസ മേഖലയില്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണമായും നടപ്പാക്കാന്‍ സര്‍വകലാശാലകള്‍ തയാറാകണമെന്ന് പാരലല്‍ കോളേജ് അസോസിയേഷന് ആവശ്യപ്പെട്ടു.
വിദൂര വിദ്യാഭ്യാസ ഡിഗ്രി, ഡിപ്ലോമ, കോഴ്സുള്‍ക്ക് റഗുലര്‍ കോഴ്സുകള്‍ക്ക് തുല്യത നടപ്പാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും പല സര്‍വകലാശാലകളും ഇതിനോടു മുഖം തിരിച്ചു നില്‍ക്കുകയാണ്. ചില സര്‍വകലാശാലകള്‍ റഗുലര്‍ വിദ്യാര്‍ഥികള്‍ പഠിച്ച കോളജുകളുടെ പേര് സര്‍ട്ടിഫിക്കറ്റില്‍ എഴുതിചേര്‍ക്കുന്ന രീതിയുണ്ട്. വിദൂരവിദ്യാഭ്യാസം വഴി പഠിക്കുന്ന വിദ്യാര്‍ഥികളെ രണ്ടാം തരക്കാരാക്കി മാറ്റുന്ന ഇത്തരം പ്രവണത അവസാനിപ്പിക്കണം.
കണ്ണൂര്‍ സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ പഠിച്ച് ജയിക്കുന്ന കുട്ടികള്‍ക്ക് റഗുലറിന്റേതിനു തുല്യമായി ആദ്യ രണ്ടു വര്‍ഷം ഓണ്‍ലൈന്‍ മാര്‍ക്ക് ലിസ്റ്റും മൂന്നാം വര്‍ഷം കണ്‍സോളിഡേറ്റഡ് മാര്‍ക്ക്ലിസ്റ്റും നല്കാന് തീരുമാനിച്ചത് സ്വാഗതാര്‍ഹമാണെന്ന് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ.എന്‍.രാധാകൃഷ്ണന്, ജനറല്‍സെക്രട്ടറി രാജേഷ് പാലങ്ങാട്ട്, യു.നാരായണന്, ടി.വി.രവീന്ദ്രന്, ബിന്ദു സജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: