തിരുവനന്തപുരം: യുവാക്കളെ നിരാശയിലാഴ്ത്തുകയും വഞ്ചിക്കുകയും ചെയ്യുന്ന സംവിധാനമായി പിഎസ്സി മാറിയെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. അഡൈ്വസ് മെമ്മോ പോലും നിരര്‍ത്ഥകമാക്കുന്ന പിഎസ്സിയുടെ ഓഫീസുകള്‍ അടച്ചുപൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിലൂടെ കോടിക്കണക്കിന് രൂപയും മനുഷ്യാധ്വാനവും ലാഭിക്കാമെന്നും അദ്ദേഹം പറഞ്ഞു.
യുവമോര്‍ച്ചയും കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിഎസ്സി അഡൈ്വസ്ഡ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച സമരപ്രഖ്യാപന കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഎം അവരുടെ ആളുകളെ ഇപ്പോള്‍ പിന്‍വാതിലിലൂടെ നിയമിക്കുകയാണ്. ആദ്യം താത്ക്കാലികമായി നിയമിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ പിന്നീട് സ്ഥിരപ്പെടുത്തുന്നു. എകെജി സെന്ററില്‍ ഇതിനായി ഒരു കൗണ്ടര്‍ തുറക്കണമെന്നും ഒ.രാജഗോപാല്‍ പരിഹസിച്ചു.
ഈ അനീതി ഏറെക്കാലമായി തുടരുകയാണ്. ഭരണം പാര്ട്ടിക്കുവേണ്ടിയെന്ന നിലയിലായി പിണറായി സര്‍ക്കാര്‍. നിയമങ്ങളെ കാറ്റില്‍പ്പറത്തി നേതാക്കള്‍ കല്‍പ്പിക്കുന്നതാണ് ഇന്ന് വ്യവസ്ഥ . ഇതിനെതിരെ യുവാക്കള്‍ മുന്നോട്ടുവരണം. കെഎസ്ആര്‍ടിസിയില്‍ നിയമനത്തിന് അഡൈ്വസ് മെമ്മോ ലഭിച്ച 4051 പേര്‍ക്ക് ഉടന്‍ നിയമനം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.പി. പ്രകാശ്ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. രഞ്ജിത് ചന്ദ്രന്, സംസ്ഥാന സെക്രട്ടറി രാഗേന്ദു, ജില്ലാ പ്രസിഡന്റ് അനുരാഗ്, റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന് പ്രസിഡന്റ് മനു, ഭാരവാഹികളായ അജിത്കുമാര്‍, മനോജ്മോഹന്‍, ബിജീഷ് എന്നിവര്‍ സംസാരിച്ചു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: