കൊല്ലം: വരയില്‍ ചിരിയും ചിന്തയും നിറച്ച കാര്‍ട്ടൂണിസ്റ്റുകളുടെ ഒത്തുചേരലില്‍ തപസ്യ വാര്‍ഷികോത്സവത്തിന് വിളംബരം. നാളെ മുതല്‍ 25 വരെ കൊല്ലത്ത് നടക്കുന്ന തപസ്യ നാല്‍പത്തി രണ്ടാമത് വാര്‍ഷികോത്സവത്തിന് മുന്നോടിയായി പബ്ലിക്ക് ലൈബ്രറി സരസ്വതി ഹാളില്‍ നടന്ന കാര്‍ട്ടൂണ്‍സായാഹ്നം വേറിട്ട അനുഭവമായി.
വിശ്രുത മലയാളസാഹിത്യം പൂര്‍ണത നേടിയത് വരകളിലൂടെയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ പറഞ്ഞു. നമ്പൂതിരിയുടെ വരകളില്ലായിരുന്നുവെങ്കില്‍ എംടിയുടെ രണ്ടാമൂഴം ഇത്രമേല്‍ ജനകീയമാകുമായിരുന്നില്ല. എഴുത്തച്ഛന്‍ ഏറെ ഗൗരവത്തോടെ അവതരിപ്പിച്ച മലയാളത്തെ പച്ചമലയാളമാക്കിയത് കുഞ്ചന്‍നമ്പ്യാരാണ്. ഈശ്വരന്മാര്‍ നമ്മുടെ ഭാഷയില്‍ സംസാരിക്കുകയായിരുന്നു തുള്ളല്‍ക്കഥകളില്‍. ഹാസ്യം ഭാവനയുടെ ഉന്നതതലമാണ്. അത് നിസാരമായ കലയല്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. രാഷ്‌ട്രീയം മാത്രമല്ല കാര്‍ട്ടൂണുകള്‍. അത് ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളും പ്രതികരണങ്ങളുമാണെന്ന് സുകുമാര്‍ ചൂണ്ടിക്കാട്ടി.
തപസ്യ കൊല്ലം ജില്ലാ അദ്ധ്യക്ഷനും പ്രശസ്ത കാര്‍ട്ടൂണിസ്റ്റുമായിരുന്ന പ്രൊഫ. ജി. സോമനാഥന്റെ ഓര്‍മ്മകളെ സാക്ഷി നിര്‍ത്തിയാണ് അദ്ദേഹത്തിന്റെ ശിഷ്യരും സഹയാത്രികരും വരകളില്‍ ചിന്ത നിറച്ചത്. ജി. സോമനാഥന്റെ സഹധര്‍മ്മിണി രമയും മകള്‍ സ്മിതയും സന്നിഹിതരായിരുന്നു. പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളായ എം.എസ്. മോഹനചന്ദ്രന്‍, പാച്ചന്‍ കൊട്ടിയം, പ്രതാപന്‍ പുളിമാത്ത്, കാര്‍ത്തിക കറ്റാനം, ഹരികുമാര്‍ എന്നിവര്‍ പങ്കെടുത്തു. കല്ലട ഷണ്‍മുഖന്‍ അദ്ധ്യക്ഷത വഹിച്ചു.
















