കറാച്ചി: പാക്കിസ്ഥാനിൽ സാരിയുടുത്ത് സഭയിലെത്തിയ വനിതാ സെനറ്ററെ പരിഹസിച്ച് മറ്റൊരു സെനറ്റർ. ഇസ്ലാമിന് അനുയോജ്യമായ തരത്തിലുള്ള വസ്ത്രം ധരിക്കാമെന്നാണ് ജെയുഐഎഫ് പാർട്ടിയുടെ സെനറ്ററായ മുഫ്തി അബ്ദുൾ സത്താർ എംക്യുഎം പാർട്ടി സെനറ്റാറായ നസ്രീൻ ജലീലിനോട് നിർദ്ദേശം നൽകിയത്.
കഴിവുള്ളതും വിവേകശാലിയുമായ നിങ്ങളെപ്പോലുള്ളവർ നോട്ടത്തിൽപ്പോലും മുസ്ലീമായിത്തന്നെ തോന്നണം. ഇസ്ലാം നിയമമനുസരിച്ച് സ്ത്രീകളുടെ മുഖവും കൈയും കാൽപാദവും മാത്രമെ വസ്ത്രത്തിനു വെളിയിൽ കാണാനാകു. ഇത് ഇസ്ലാം നിയമം അനുശാസിക്കുന്നു. നിങ്ങളെ ദൈവം മാതൃകാപരമായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്, നിങ്ങൾ മറ്റുള്ളവർക്ക് മാതൃകയായിത്തീരേണ്ടത് അനിവാര്യമാണെന്നായിരുന്നു അബ്ദുൾ സത്താർ നസ്രീൻ ജലീലിനോട് നിർദ്ദേശിച്ചത്.
എന്നാൽ സത്താറിന് മികച്ച മറുപടിയാണ് നസ്രീൻ നൽകിയത്. തനിക്ക് 74 വയസുണ്ടെന്നും മരണത്തെ കബളിപ്പിച്ചാണ് താൻ ഇപ്പോൾ നിലനിൽക്കുന്നതെന്നും നസ്രീൻ വ്യക്തമാക്കി. ഇത്തരത്തിലുള്ള ഒരു സ്ത്രീ ഏത് വസ്ത്രം ധരിക്കണമെന്നാണ് സത്താർ ആഗ്രഹിക്കുന്നതെന്നും നസ്രീൻ ചോദിച്ചു.
















