പെരുവ: മുളക്കുളം പഞ്ചായത്തിലെ കാരിക്കോടിലും സമീപപ്രദേശങ്ങളിലുമായി ഇരുപതിലധികം കരിങ്കല്ല് കുളങ്ങളാണ് അപകട കെണിയെരുക്കി കിടക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കരിങ്കല്ല് പൊട്ടിച്ചെടുത്തിരുന്ന പാറമടകള്‍ പീന്നീട് ഉപയോഗശൂന്യമായി. ഈ കുളങ്ങള്‍ക്ക് നൂറ് അടിയിലധികം താഴ്ചയുമുണ്ട്. കാരിക്കോട് പടിക്കകണ്ടത്തില്‍ കോമളവല്ലിയുടെയും അയനയുടെയും മരണം സംഭവിച്ചതും ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ട കുളങ്ങളിലൊന്നിലാണ്.
കോമളവല്ലി സാരി ധരിച്ചിരുന്നതിനാല്‍ രക്ഷപ്പെടുന്നതിന് തടസ്സമായതായി പോലീസ് പറഞ്ഞു. ഈ കുളത്തില്‍ പത്ത് വര്‍ഷം മുമ്പ് തിരുവനന്തപുരം സ്വദേശി മുങ്ങി മരിച്ചിരുന്നു. ഇയാള്‍ വെളളൂരില്‍ പണിക്കെത്തിയതായിരുന്നു. ഇയാള്‍ കുളിക്കുന്നതിനായി ഇറങ്ങിയപ്പോഴാണ് മരണം സംഭവിച്ചതെന്ന് നാട്ടൂകാര്‍ പറഞ്ഞു.
അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന പലക്വാറികളിലും കരിങ്കല്ലുകള്‍ പൊട്ടിച്ചെടുത്തതിന് ശേഷം സ്ഥലയുടമകള്‍ പോലും തിരിഞ്ഞ് നോക്കാറില്ല. കരിങ്കല്ല് ക്വാറികളുടെ പ്രവര്‍ത്തനങ്ങളും മണ്ണെടുപ്പ് മൂലം പ്രദേശവാസികള്‍ കടുത്ത ജലക്ഷാമം നേരിടുമ്പോള്‍ കുളങ്ങളെയാണ് ആശ്രയിക്കുന്നത്. ഇത്തരം കുളങ്ങളില്‍ ജലത്തിന് മര്‍ദ്ദം കൂടുതലായതിനാലാണ് അപകടങ്ങള്‍ ഉണ്ടാകുന്നത്.
















