ബാലേഷ്ണന് മന്ത്രവാദിയുടെ ഒടിയന്‍ ലുക്കാണ് ഇപ്പോള്‍ കൊലമാസ്. ശത്രുക്കളെ കണ്ടെത്തി പരസ്യമായി പ്രഖ്യാപിച്ച് ഉന്മൂലനം ചെയ്യുക എന്നത് പ്രത്യയശാസ്ത്രമായി കൊണ്ടുനടക്കുന്ന ഒരു പാര്‍ട്ടിയുടെ സെക്രട്ടറി എന്ന നിലയില്‍ അദ്ദേഹത്തിന്റേത് തികച്ചും ആത്മാര്‍ത്ഥമായ പരിശ്രമമാണ്. ശത്രുവിനെ ഉന്മൂലനം ചെയ്യാന്‍ പഴയതുപോലെ പിക്കപ്പ് ഉള്ള പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ ഇല്ലാതെ വന്നാല്‍ പിന്നെ എന്തുചെയ്യും. അതുകൊണ്ട് മാത്രമാണ് ബാലേഷ്ണന്‍ സെക്രട്ടറി കൊടിക്കമ്പേ കെട്ടിയേക്കുന്ന ചുവന്ന തുണിയെടുത്ത് ചെങ്കോണകമാക്കി ഉടുക്കുന്നതും മന്ത്രവാദം നടത്തുന്നതും.
ശത്രുദോഷ പരിഹാരപൂജയാണ് ഇനം. കണ്ണൂരില്‍ പാര്‍ട്ടിയില്‍ കരുത്താര്‍ജിക്കുന്ന ചാത്തനേയും മറുതയേയുമൊക്കെ ഒതുക്കിനിര്‍ത്തിയില്ലെങ്കില്‍ സെക്രട്ടറിക്കസേരതന്നെ സ്ഥായിയല്ലെന്ന തോന്നല്‍ ബാലേഷ്ണന് ഇപ്പോള്‍ കലശലാണ്. സിബിഐയേയും ആര്‍എസ്എസിനെയും പറപറപ്പിക്കാന്‍ അന്നദാനവും അയ്യപ്പന്‍വിളക്കും നടത്തുന്ന ജില്ലാസെക്രട്ടറിയുള്ള നാടാണ് കണ്ണൂര്‍. അത് ബാലേഷ്ണന്‍ നടത്തുന്നതുപോലെ ഒളിച്ചും പതുങ്ങിയൊന്നുമല്ലതാനും. പാര്‍ട്ടി പരിപാടിയായാണ് ഫ്‌ളക്‌സ് രാജന്‍ എന്ന് പരക്കെ വിളിക്കപ്പെടുന്ന കണ്ണൂരിലെ ചെങ്കതിര് ഇതൊക്കെ മുന്നോട്ടുവെയ്‌ക്കുന്നത്.
ശ്രീകൃഷ്ണജയന്തിയും ഓണാഘോഷവും വിനായകചതുര്‍ത്ഥിയും ആഴിയും പടുക്കയുമൊക്കെയായി ഒരുതരം കാക്ക കൊക്കാകാന്‍ ഇറങ്ങിത്തിരിച്ച പരുവത്തിലാണ് കണ്ണൂരില്‍ പാര്‍ട്ടി. അയ്യപ്പനെയും കൃഷ്ണനെയുമൊക്കെ പൂജിച്ച് ശീലമായിക്കഴിഞ്ഞാല്‍ സഖാക്കള്‍ അടുത്തതായി തന്നെ പൂജിക്കുകയും തനിക്കായി കീര്‍ത്തനങ്ങള്‍ എഴുതി ജപിക്കുകയും വേണമെന്നുണ്ട് ജയരാജന്. അതിനെയാണ് ബാലേഷ്ണന്റെ ആളുകള്‍ വ്യക്തിപൂജ എന്ന് കളിയാക്കിയത്. ഇപ്പോള്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ ജയരാജന് കള്ളും കോഴിയും നേര്‍ന്നവരുടെ വഴിപാട് രസീത് പരിശോധിക്കുകയാണ് പാര്‍ട്ടി ഇന്റലിജന്‍സ്. പൂജിച്ച് പൂജിച്ച് ജയരാജന്‍ കേറിവരുന്നത് എങ്ങോട്ടാണെന്ന് നല്ല നിശ്ചയമുള്ളതുകൊണ്ടാണ് മൊട്ടേമ്മല്‍ ബാലേഷ്ണന്റെ വീട്ടില്‍ തന്ത്രിമാരും സംഘവും രഹസ്യമായി വന്ന് ശത്രുദോഷപരിഹാരത്തിന് പൂജ നടത്തിയതെന്നാണ് ആളുകള്‍ അടക്കം പറയുന്നത്.
ഹജ്ജാജിമാരും പള്ളിപ്പാട്ടിന് കോറസ് പാടുന്നവരുമൊക്കെ സഖാക്കളായുള്ള പാര്‍ട്ടിയില്‍ സംസ്ഥാന സെക്രട്ടറിയായിട്ടുപോലും ബാലേഷ്ണന് പൂജ നടത്താന്‍ ഇത്ര ഒളിക്കേണ്ടി വരുന്നതെന്തുകൊണ്ടാണെന്ന ചോദ്യവുമായി വേറെ ചിലരും പിന്നാലെ കൂടിയിട്ടുണ്ട്. എല്ലാം ഒളിച്ചുചെയ്യുന്നതാണ് കമ്മ്യൂണിസ്റ്റുകാരന്റെ പ്രത്യേകത. ഒളിപ്പോരില്‍ അവരെ കഴിഞ്ഞേ വേറെ ആളുള്ളൂ എന്ന് പണ്ട് സക്കറിയ പയ്യന്നൂരില്‍ പോയി സാക്ഷ്യം പറഞ്ഞതാണ്. പാര്‍ട്ടി ഓഫീസില്‍ പോലും ഒളിക്യാമറ പിടിപ്പിച്ച വിപ്ലവകാരികളാണ്. എന്തുകാര്യവും ഒളിച്ചിരുന്ന് ചെയ്യുന്നത് ഒരു ഹരമാണ് ബാലേഷ്ണനും കൂട്ടര്‍ക്കും.
നാല് ദിവസമാണ് കോടിയരി പപ്പന്റപീടികയില്‍ മൊട്ടമ്മലിലുള്ള വീട്ടില്‍ സുദര്‍ശനഹോമവും ആവാഹനപൂജയും അടക്കമുള്ള പരിപാടികള്‍ ആരോരും അറിയാതെ നടത്തിയത്. പൂജയാവുമ്പോള്‍ മണിയടിക്കണം, മന്ത്രം ചൊല്ലണം, ശംഖ് വിളിക്കണം….. അതിനും ബാലേഷ്ണന്റെ കൈയില്‍ സൂത്രമുണ്ട്. കൊടിത്തുണി അഴിച്ച് മണി പൊതിഞ്ഞുകെട്ടുക, ഒണ്‍ലി ആക്ഷന്‍, ശബ്ദം മാണ്ട… മന്ത്രം അടക്കം പറയുന്നതുപോലെ മതി. പൂജ കുളിക്കാതെയും നനയ്‌ക്കാതെയും ചെയ്യാന്‍ ശീലിച്ച വല്ല പുരോഹിതരെയും സംഘടിപ്പിച്ചിരുന്നെങ്കില്‍ ഇതിപ്പം ആരുമറിയാതെ കഴിക്കാമായിരുന്നു. അക്കാര്യത്തില്‍ ബാലേഷ്ണന് പാളി. പൂജയ്‌ക്കെത്തിയ കര്‍മ്മികള്‍ തിരുവങ്ങാട്ടെ അമ്പലച്ചിറയില്‍ മുങ്ങിക്കുളിക്കാനെത്തിയപ്പോഴാണ് ബാലേഷ്ണന്റെ മണികെട്ടി പൂജ മാലോകരറിഞ്ഞത്.
സാധാരണഗതിയില്‍ പാര്‍ട്ടിക്കാര്‍ മാത്രം കൂട്ടത്തോടെ ഒളിച്ചുതാമസിക്കുന്ന കോടിയേരിയില്‍ ആര് പൂജ നടത്തിയാലും പുറംലോകം അറിയാത്തതാണ്. എന്നിട്ടും സംഗതി ലീക്കായി. അതാണ് പൂജയുടെ ഒരു കരുത്ത്. പാര്‍ട്ടിയിലെ മറ്റ് സഖാക്കള്‍ക്ക് പാലുകാച്ചലിനും ചാവടിയന്തരത്തിനുമൊക്കെ കര്‍മ്മങ്ങള്‍ നിഷേധിച്ച് വിപ്ലവകാരി ചമയുമ്പോള്‍ ഓര്‍ക്കണമായിരുന്നു തനിക്കും ഇതൊക്കെ വന്നുചേരുമെന്ന്. ശബരിമലയ്‌ക്ക് കെട്ടുമുറുക്കി പോകുന്ന സഖാവിനെ പാര്‍ട്ടിക്ക് പുറത്താക്കുന്ന പതിവിപ്പോഴുമുണ്ട് ബാലേഷ്ണന്റെ തട്ടകത്തില്‍. ഗണപതിഹോമം പാടില്ല തുടങ്ങിയ പ്ലീനം പഥ്യങ്ങള്‍ വേറെയും. സാക്ഷാല്‍ അയ്യപ്പന്റെ മുന്നില്‍പോയി മുഖം വീര്‍പ്പിച്ച് കമ്മ്യൂണിസം പ്രചരിപ്പിക്കുന്നതാണ് പാര്‍ട്ടിനയം. ദേവസ്വം ഭരിക്കാനിറങ്ങിയപ്പോഴാണ് തിരുവനന്തപുരത്തുകാരന്‍ കടകംപള്ളി സുരന്ദ്രന്‍ മനസ്സമാധാനത്തോടെ അമ്പലമുറ്റത്ത് കയറിയത്. ഗുരുവായൂര്‍ അമ്പലനടയില്‍ ചെന്ന് തൊഴുതതിന്റെ പേരില്‍ ബാലേഷ്ണനും പാര്‍ട്ടിയും കടകംപള്ളിയോട് വിശദീകരണം ചോദിച്ചത് അത്ര പഴയ കഥയല്ല. ആയിരത്തോളം കുട്ടികള്‍ ഒന്നിച്ചിരുന്ന് ‘സംഘച്ഛദ്ധ്വം സംവദധ്വം’ എന്ന് ചൊല്ലിയപ്പോള്‍ കുരിശുകണ്ട ചെകുത്താനെപ്പോലെ ചിറഞ്ഞിരുന്ന ആരോഗ്യമന്ത്രി കണ്ണടയിട്ട ശൈലജ മറ്റൊരു കമ്മ്യൂണിസ്റ്റാണ്. അയ്യപ്പന് വേണമെങ്കില്‍ തന്നെകണ്ട് വണങ്ങിക്കോട്ടെ എന്ന മട്ടില്‍ ആയമ്മ ശബരിമലയില്‍ പോയും കമ്മ്യൂണിസ്റ്റ് നവരസങ്ങള്‍ ആടിത്തിമിര്‍ക്കുന്നുണ്ടായിരുന്നു. എന്തിന് സാക്ഷാല്‍ തോമസ് ഐസക്കുപോലും പറയുന്നത് കിഫ്ബിക്കെതിരെ സാമ്പത്തിക കൂടോത്രം നടക്കുന്നുവെന്നാണ്. പ്രേതമുണ്ടെന്നും പറഞ്ഞ് പേടിച്ച് കിടക്കയില്‍ മുള്ളിയതാണ് മുഖ്യമന്ത്രി വിജയന്റെ ഭൂതകാലം. ഭാര്യയുടെ വിശ്വാസത്തിന് കാവല്‍ നില്‍ക്കുകയായിരുന്നു അമ്പലനടയില്‍ ഇഎംഎസ് അടക്കമുള്ള വൈരുദ്ധ്യാത്മകന്മാര്‍. അതും പോരാഞ്ഞ് വര്‍ഗരഹിത വിപ്ലവത്തിന് ആക്കം കൂട്ടാന്‍ സമുദായപ്രവര്‍ത്തനത്തിലും അദ്ദേഹം ആണ്ടുമുങ്ങിയിട്ടുണ്ട്. വിഎസിന്റെ മകന്‍ വീട്ടില്‍ നിന്ന് മണിയടിയും ശരണം വിളിയുമായാണ് ശബരിമലയ്‌ക്ക് പോകുന്നത്.
അപ്പോള്‍പിന്നെ ബാലേഷ്ണന്‍ മാത്രം മാറിനില്‍ക്കണ്ട കാര്യമൊന്നുമില്ല. കാടാമ്പുഴയിലെ പൂമൂടല്‍ മുതല്‍ കൈയിലെ ഏലസ് വരെയുള്ള കാര്യങ്ങള്‍ പരിശോധിച്ചാല്‍ ബാലേഷ്ണന് ഇതൊരു പുത്തന്‍ കാര്യമല്ലെന്ന് ആര്‍ക്കും മനസിലാകും. ആ പൂമൂടലിന്റെ രസീതില്‍ കണ്ട ബാലകൃഷ്ണന്‍ താനല്ലെന്നായിരുന്നു അന്ന് വാദം. കയ്യിലെ ഏലസ് പ്രമേഹത്തിനുള്ള മരുന്നാണെന്ന് ഡോക്ടര്‍മാരെകൊണ്ട് സാക്ഷ്യപ്പെടുത്തിയ ആളാണ് ഇപ്പോള്‍ തുണികെട്ടി മണിയടിക്കുന്ന അതിനൂതന സൈലന്‍സര്‍ വിദ്യ മന്ത്രവാദത്തിന് പ്രയോഗിക്കുന്നത്.
ക്ഷേത്രസന്ദര്‍ശനം ബാലേഷ്ണന്‍ പതിവാക്കുന്നതാവും നല്ലത്. അത്രയ്‌ക്കുണ്ട് ശത്രുക്കള്‍. പാര്‍ട്ടിക്കാര്‍ മാത്രമല്ല, നാട്ടുകാരും വീട്ടുകാരും വരെ ശത്രുക്കളായേക്കാം. വഴിപാടിനത്തില്‍ വേറെയും കുറേയുണ്ട്. ഒ.കെ. വാസുവിനോട് ചോദിച്ചാല്‍ പറഞ്ഞുതരും. പിന്നെ അമ്പലത്തില്‍ പോയത് ആര്‍എസ്എസിനെ ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് പറഞ്ഞാല്‍ നിന്നുപെഴയ്‌ക്കുകയുമാവാം. പിന്നെ ആരേലുമൊക്കെ കാണുമ്പോള്‍ ‘ബാലേഷ്ണാ കൊച്ചുകള്ളാ ….. ‘ എന്ന് വിളിച്ചേക്കും. അത് മൈന്‍ഡ് ചെയ്യണ്ടന്നേ.
വരികളില്‍ നിറഞ്ഞ്
എം. സതീശന്‍
















