വൈരുദ്ധ്യങ്ങളും അസമത്വങ്ങളും സ്ത്രീവിരുദ്ധതയും നിറഞ്ഞ, ഒറ്റയടിക്ക് മൂന്നുതവണ തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്ന മുസ്ലിം സമൂഹത്തിലെ മുത്തലാഖ് സമ്പ്രദായം നിയമവിരുദ്ധമാക്കുന്ന ബില്‍ ലോക്‌സഭ പാസാക്കിയത് ദിവസങ്ങള്‍ക്കുമുന്‍പാണ്. മുസ്ലിം വനിതകളുടെ ക്ഷേമം മുന്‍നിര്‍ത്തിയുള്ള മുസ്ലിം സ്ത്രീ വൈവാഹിക അവകാശ സംരക്ഷണ ബില്ലും തുടര്‍ച്ചയായുള്ള പ്രതിഷേധത്തിന്റെ ഉപോല്‍പന്നമാണ്.
ഈയവസരത്തില്‍ കാലത്തിനു മുന്നേ സഞ്ചരിച്ച ഒരു പടയാളിയെ ഓര്‍ക്കേണ്ടതുണ്ട്. എഴുത്തുകാരനും മുസ്ലിം സാമൂഹ്യ പരിഷ്‌കര്‍ത്താവുമായ ഹമീദ് ദല്‍വായ് ആണിത്. 1960 കളില്‍ മുത്തലാഖ് സമ്പ്രദായം എടുത്തുകളയണമെന്ന് ആദ്യം ശബ്ദമുയര്‍ത്തിയ വ്യക്തി. അദ്ദേഹം ഇങ്ങനെയൊരു പ്രതിഷേധം ഉയര്‍ത്തിയ കാലത്ത് ബിജെപി ശക്തിയായി ഉയര്‍ന്നുവന്നിരുന്നില്ല. കോണ്‍ഗ്രസ് പോലും പ്രശ്‌നങ്ങള്‍ കണ്ടില്ലെന്നു നടിച്ച കാലത്താണ് ദല്‍വായ് ബഹുഭാര്യാത്വവും മുത്തലാഖും അപകടകരമാണെന്ന് സമൂഹത്തോട് വിളിച്ചുപറഞ്ഞത്. വിവാഹവും, വിവാഹമോചനവും ഭരണഘടനയുടെ ചട്ടക്കൂടുകള്‍ക്കുളളിലായിരിക്കണമെന്ന് അദ്ദേഹം ശഠിച്ചു.
നിര്‍ഭാഗ്യകരമെന്നുപറയട്ടെ, ഉത്സാഹിയായ അദ്ദേഹത്തിന്റെ പോരാട്ടങ്ങള്‍ക്ക് സമൂഹത്തിന്റെ നാനാതുറകളില്‍നിന്നും എതിര്‍പ്പായിരുന്നു കിട്ടിയത്. മുന്‍നിര പാര്‍ട്ടികളുടേതടക്കം ഒരു പാര്‍ട്ടിയുടെയും പിന്തുണലഭിക്കാതിരുന്നിട്ടുപോലും മുത്തലാഖിനെതിരെയും തുല്യഅവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനായും മുസ്ലിം വനിതകളുടെ ചരിത്രത്തിലെ തന്നെ ആദ്യമാര്‍ച്ച് അദ്ദേഹം സംഘടിപ്പിച്ചു. ഏഴു വനിതകളെ സംഘടിപ്പിക്കാനേ അദ്ദേഹത്തിനു കഴിഞ്ഞുള്ളൂവെങ്കില്‍കൂടി 1966 മാര്‍ച്ച് 18, അദ്ദേഹത്തിന്റെ ദൗത്യത്തിന്റെ ആദ്യപടിയായിരുന്നു. മാര്‍ച്ചില്‍ പങ്കെടുത്ത മുസ്ലിം വനിതകള്‍ചേര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി വസന്ത് നായിക്കിനു നിവേദനം സമര്‍പ്പിച്ചു. ബഹുഭാര്യാത്വം നിരോധിക്കുക, തുല്യഅവകാശം ഉറപ്പുവരുത്തുക, ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കുക എന്നിവയായിരുന്നു മുഖ്യാവശ്യങ്ങള്‍. നിവേദനത്തിന്റെ പകര്‍പ്പ് അന്നത്തെ കേന്ദ്രസര്‍ക്കാറിനയച്ചിരുന്നതായി ഇപ്പോഴത്തെ മുസ്ലിം സത്യശോധക് മണ്ഡല്‍ പ്രസിഡന്റ് ഷംസുദീന്‍ തമ്പോളി ഓര്‍ക്കുന്നു.
1932 സെപ്റ്റംബര്‍ 29ന് മഹാരാഷ്‌ട്രയിലെ മിര്‍ജോളിയിലാണ് ദല്‍വായിയുടെ ജനനം. യൗവനാരംഭത്തില്‍ തന്നെ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഘടകമായ രാഷ്‌ട്രസേവാദളില്‍ അംഗമായ അദ്ദേഹം സോഷ്യലിസ്റ്റ് ആചാര്യനായ ഭായ് വൈദ്യയില്‍ ആകൃഷ്ടനായി.റാം മനോഹര്‍ ലോഹ്യ, ജയപ്രകാശ് നാരായണ്‍, മഹാത്മാഗാന്ധി എന്നിവരാല്‍ സ്വാധീനിക്കപ്പെട്ടു. വൈകാതെ മുസ്ലിങ്ങള്‍ക്കിടയില്‍ സാമൂഹ്യപരിഷ്‌കരണത്തിന്റെ ആവശ്യകതയെപ്പറ്റി എഴുതിത്തുടങ്ങി.
എഴുതിയാല്‍ മാത്രം പോരെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം 1968-ല്‍ ഇന്ത്യന്‍ സെക്കുലര്‍ സൊസൈറ്റി രൂപീകരിച്ചു. തൊട്ടുപിന്നാലെ 1970 മാര്‍ച്ച് 22ന് പൂനെയില്‍ മുസ്ലിം ശക്തിശോധക് മണ്ഡല്‍ രൂപീകരിക്കുകയും ചെയ്തു. 19-ാം നൂറ്റാണ്ടിലെ സാമൂഹ്യവിപ്ലവകാരിയായ മഹാത്മ ജ്യോതിറാവു ഫൂലെയുടെ സത്യശോധക് സമാജ് -സത്യാന്വേഷണ സംഘം എന്ന സംഘടനയില്‍ നിന്ന് പ്രചോദനമുള്‍കൊണ്ടാണ് അദ്ദേഹം മുസ്ലിം ശക്തിശോധക് മണ്ഡല്‍ ആരംഭിച്ചത്.
”ഐതിഹാസികമായ ആ ഒറ്റയാള്‍പോരാട്ടത്തില്‍ അദ്ദേഹത്തെ പിന്തുണയ്‌ക്കാന്‍ ആരുമുണ്ടായിരുന്നില്ല. ഈയടുത്ത കാലത്താണ് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഈ ആവശ്യമുയര്‍ത്തിത്തുടങ്ങിയത്” എന്ന് 83-കാരനായ സയിദ് മെഹബൂവ് ഷ ഗദ്രി ഏലിയാസ് സയിദ്ഭായി പറയുന്നു ‘ദല്‍വായിയോടും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തോടും ദീര്‍ഘകാല അടുപ്പം സൂക്ഷിച്ച വ്യക്തിയാണദ്ദേഹം.

മുത്തലാഖിനെതിരെ പുരോഗമന ചിന്താഗതിക്കാരായ മുസ്ലിം വനിതകളെ സംഘടിപ്പിച്ച് ഹമീദ് ദല്‍വായ് മുബൈയില്‍ നടത്തിയ പ്രകടനം
തന്റെ സഹോദരിയെ പതിനെട്ടാമത്തെ വയസ്സില്‍ മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയ അവസ്ഥയ്‌ക്ക് സാക്ഷിയാകേണ്ടി വന്നശേഷമാണ് ദല്‍വായിക്കൊപ്പം ഗദ്രി ചേരുന്നത്. ദല്‍വായി നേരിട്ട മാനസിക-ശാരീരിക വേദനകളും നിരന്തരമായ ഊരുവിലക്കുകളും എത്രത്തോളം വേദനാജനകമായിരുന്നുവെന്ന് ഗദ്രി ഇന്നും ഓര്‍ക്കുന്നു.
ദല്‍വായിക്കും പത്‌നി മെഹറുന്നീസയ്‌ക്കും അന്നത്തെ സമൂഹം ഭ്രഷ്ട് കല്‍പിച്ചിരുന്നു. മുസ്ലിം സ്ത്രീകള്‍ മതനിയമങ്ങളുടെ പേരില്‍ വിവേചനമനുഭവിക്കുന്നത് തടയണമെന്നാവശ്യമുയര്‍ത്തി അദ്ദേഹം സംഘടിപ്പിച്ച യോഗങ്ങളും കൂടിയാലോചനകളും പ്രക്ഷോഭങ്ങളുമൊക്കെ അദ്ദേഹത്തെ മതത്തിന്റെ ശത്രുവായി കാണിക്കാന്‍ എതിരാളികള്‍ തന്ത്രപരമായി ഉപയോഗിച്ചു.
ഇന്നത്തേതില്‍നിന്നു വ്യത്യസ്തമായി അന്ന് ദല്‍വായിയുടെ ഒറ്റയാള്‍പോരാട്ടത്തിനു യാതൊരു രാഷ്‌ട്രീയലക്ഷ്യങ്ങളുമുണ്ടായിരുന്നില്ലെന്ന്് സോഷ്യലിസ്റ്റ് നേതാവ് ഭായ് വൈദ്യ പറയുന്നു.മതേതരത്വത്തിലും ഭരണഘടനയിലും വിശ്വാസം അര്‍പ്പിച്ചിരുന്നവനാണ് ദല്‍വായിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.സാമൂഹ്യപുനരുദ്ധാരണമായിരുന്നു അദ്ദേഹത്തിന്റെ ഏകലക്ഷ്യം.
ബില്‍ പാസായതിനുശേഷം ചില സംഘടനകളും വ്യക്തികളും മുസ്ലിം സത്യശോധക് മണ്ഡലില്‍ ചേരാനായി തങ്ങളെ സമീപിക്കുന്നുണ്ടെന്ന് പ്രസിഡന്റ് ഷംസുദീന്‍ തമ്പോളി പറഞ്ഞു. പക്ഷേ മതത്തിലധിഷ്ഠിതമായ രാജ്യം വേണമെന്നാഗ്രഹിക്കുന്ന ആര്‍ക്കും പ്രവേശനമില്ല.ഞങ്ങളുടെ ആവശ്യങ്ങള്‍ ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ല. ആയതിനാല്‍ ഇനിയും പോരാട്ടം തുടര്‍ന്നുകൊണ്ടേയിരിക്കും.ഞങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു. മുത്തലാഖ് മാത്രമല്ല മറ്റ് തലാഖുകള്‍ക്കെതിരെയും നിക്കാഹലാല പോലുള്ള മനുഷ്യത്വരഹിതമായ ആചാരങ്ങളും നിര്‍ത്തലാക്കേണ്ടതുണ്ടെന്ന് അദ്ദേഹത്തോടാവശ്യപ്പെട്ടിരുന്നു ഷംസുദീന്‍ തമ്പോളി കൂട്ടിച്ചേര്‍ക്കുന്നു.
1977 ല്‍ വൃക്കരോഗത്തെത്തുടര്‍ന്ന് 44-ാം വയസ്സില്‍ ഹമീദ് ദല്‍വായ് അന്തരിച്ചു. അദ്ദേഹത്തിന്റെ മരണം മൗലികവാദികള്‍ ആഘോഷിക്കുകയും ആദരാഞ്ജലിയര്‍പ്പിക്കാന്‍ ചേര്‍ന്ന യോഗങ്ങള്‍ തടസ്സപ്പെടുത്തുകയും ചെയ്യുകയുണ്ടായി.ദല്‍വായിയുടെ വില്‍പ്പത്രമനുസരിച്ച് മൃതശരീരം കുഴിച്ചിടുന്നതിനുപകരം ദഹിപ്പിക്കാന്‍ ആയിരുന്നു വ്യവസ്ഥ ചെയ്തിരുന്നത്.
















