അക്ഷര വിരോധികള്‍ക്കും വിദ്യ ആഭാസമാക്കിയവര്‍ക്കും എന്തും ചെയ്യാം എന്ന നിലവരുന്നത് ആപത്താണ്. അത്തരം സ്ഥിതിവിശേഷത്തിലേക്കാണ് കേരളം അനുദിനം വഴിതെറ്റിവീണുകൊണ്ടിരിക്കുന്നത്. വിദ്യാലയങ്ങള്‍ ആക്രമിക്കുക, പോലീസ് സ്റ്റേഷന്‍ അക്രമിക്കുക, മറ്റ് അധികൃതകേന്ദ്രങ്ങള്‍ക്കെതിരെ നിരന്തരം ആക്രമണം നടത്തുക എന്നത് നടപ്പുരീതിയായിരിക്കുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് കോഴിക്കോടിനടുത്ത രാമനാട്ടുകരയില്‍ ഉണ്ടായിരിക്കുന്നത്. അവിടെ പ്രവര്‍ത്തിക്കുന്ന ഭവന്‍സ് പള്‍സാര്‍ ലോ കോളജിലാണ് മാര്‍ച്ചിനെ തുടര്‍ന്ന് അക്രമം അരങ്ങേറിയത്. സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്ന അഹങ്കാരമാണ് അക്രമികളായ ഡിവൈഎഫ്‌ഐക്കാര്‍ക്ക് തണലായത്. നേരത്തെയും ഇതേ സ്ഥാപനത്തിനു നേരെ അതിക്രമങ്ങള്‍ നടന്നിരുന്നു.
വിവിധ വിദ്യാഭ്യാസകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസാണ് തകര്‍ത്തിരിക്കുന്നത്. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ വനിതകളടക്കമുള്ളവരാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. ഡിവൈഎഫ്‌ഐയുടെ കൊടിയും മാരകായുധങ്ങളുമേന്തി എത്തിയവര്‍ കണ്ണില്‍ കണ്ടതൊക്കെ തകര്‍ത്തു. ഓഫീസിന്റെ ഇരുമ്പുഗേറ്റ് തകര്‍ത്താണ് അക്രമികള്‍ അകത്തുകയറിയത്. തികച്ചും ആസൂത്രിതമായിരുന്നു ആക്രമണം. നേരത്തെ സിപിഎം ഫറോക്ക് ഏരിയാ സെക്രട്ടറി ഫോണില്‍ ഡയറക്ടറെ ഭീഷണിപ്പെടുത്തിയിരുന്നുവത്രെ.
അക്രമത്തിനു തൊട്ടുമുമ്പായിരുന്നു ഇത്. തങ്ങള്‍ക്കു വിധേയരാവാത്തവരെ ഒരുവിധത്തിലും ജീവിക്കാന്‍ അനുവദിക്കില്ലെന്ന സിപിഎമ്മിന്റെ പ്രഖ്യാപിത നയത്തിന്റെ അടിസ്ഥാനത്തില്‍ത്തന്നെയാണ് ഗുണ്ടായിസം അരങ്ങേറിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാര്‍ട്ടി നടത്തുന്ന അക്രമങ്ങള്‍ക്ക് താങ്ങും തണലും നല്‍കുന്ന സമീപനമാണല്ലോ സര്‍ക്കാറിന്റേത്. ക്രമസമാധാനം പാര്‍ട്ടിക്കും അതിന്റെ ചോറ്റുപട്ടാളത്തിനും വീതംവെച്ചു കൊടുത്തിരിക്കുന്ന സ്ഥിതിയാണുള്ളത്. പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് എസ്‌ഐയുടെ തൊപ്പി തലയില്‍വച്ച് ധാര്‍ഷ്ട്യം പ്രകടിപ്പിക്കുന്ന ഡിവൈഎഫ്‌ഐ നേതാവിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും കാണാം.
ഫീസ് വര്‍ദ്ധനയുടെ പേരില്‍ നേരത്തെ ഇതേ കോളജിനു നേരെ ആക്രമണം നടന്നിരുന്നു. അതിനെ തുടര്‍ന്ന് വിവിധ ചര്‍ച്ചകള്‍ക്കും നടപടികള്‍ക്കും ശേഷം കോളജില്‍ അധ്യയനം ആരംഭിച്ചെങ്കിലും സിപിഎമ്മിന്റെ പക പലതരത്തില്‍ തലനീട്ടിപ്പുറത്തുവന്നിരുന്നു. അന്നത്തെ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചിനിടെയാണ് കഴിഞ്ഞദിവസം അക്രമം നടന്നത്. എല്ലാം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് വ്യക്തമാകുന്ന തരത്തിലാണ് സംഭവഗതികള്‍. മാര്‍ച്ച് നിയന്ത്രിക്കാനെത്തിയ പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ഇവിടെ പ്രശ്‌നങ്ങളെല്ലാം ഈ രീതിയില്‍ തീര്‍ക്കാന്‍ നോക്കുകയാണെങ്കില്‍ സ്ഥിതിഗതികള്‍ സ്‌ഫോടനാത്മകമാവും എന്നതില്‍ സംശയമില്ല. ഭരണത്തിന്റെ ഹുങ്കും പാര്‍ട്ടി ഗുണ്ടായിസവും ഒന്നിച്ചു മുന്നോട്ടുകൊണ്ടുപോവാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നതിലൂടെ നാട്ടില്‍ ക്രമസമാധാനം ഇല്ലാതാവുകയാണ്. എല്ലാ നിലയ്‌ക്കും കഴിവുകെട്ട സര്‍ക്കാര്‍ ഗുണ്ടാപ്പണിയിലൂടെ മേല്‍ക്കൈ നേടുകയാണോ എന്ന സംശയമാണ് ഉയരുന്നത്.
















