ആര്‍പ്പൂക്കര: നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പ്പറത്തി മെഡിക്കല്‍ കോളേജില്‍ 150 പേര്‍ക്ക് അനധികൃത നിയനം.
ഇത് മൂലമുണ്ടാകുന്ന 50 ലക്ഷം രൂപയുടെ അധിക ബാധ്യത തീര്‍ക്കാന്‍ ചികിത്സാ നിരക്കുകള്‍ കൂട്ടി. ആശുപത്രി വികസന സൊസൈറ്റിയെ നോക്കു കുത്തിയാക്കി സിപിഎം നേതൃത്വവും എംഎല്‍എയുമാണ് നിയമനങ്ങള്‍ക്ക് ചരട് വലിച്ചതെന്നാണ് ആക്ഷേപം. ഇതിന് മെഡിക്കല്‍ കോളേജിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്‌തെന്നാണ് ആരോപണം.
എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് മുഖേന മാത്രമെ നിയമനങ്ങള്‍ പാടുള്ളുവെന്നാണ് ചട്ടം. എന്നാല്‍ 2016 ജൂണിന് ശേഷം നടന്ന നിയമനങ്ങളില്‍ ഇത് പാലിക്കപ്പെട്ടിട്ടില്ല. സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ചുള്ള ജാതി സംവരണവും അട്ടിമറിച്ചു. ഇങ്ങനെ നടത്തിയ നിയമനങ്ങളുടെ ബാധ്യത പാവപ്പെട്ട രോഗികളില്‍ നിന്ന് ഈടാക്കാനാണ് ചികിത്സാ നിരക്കില്‍ വര്‍ദ്ധന കൊണ്ടുവന്നത്. ഈ വര്‍ദ്ധന മുമ്പുണ്ടായിരുന്ന കളക്ടര്‍ അംഗീകരിച്ചിരുന്നില്ല. ഇതിനുള്ള നിര്‍ദ്ദേശം ആശുപത്രിവികസന സൊസൈറ്റിയില്‍ അവതരിപ്പിച്ചപ്പോള്‍ ചെറിയ തോതിലുള്ള വര്‍ദ്ധനയ്‌ക്ക് അനുമതി നല്‍കി. ഇതിനെ തുടര്‍ന്ന് സൂപ്രണ്ട് നിരക്കില്‍ വര്‍ദ്ധന വേണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചു. എന്നാല്‍ ഇത് അംഗീകരിക്കാനോ അനുമതി നല്‍കാനോ അന്നത്തെ കളക്ടര്‍ തയ്യാറായില്ല. എന്നാല്‍ പിന്നീട് വന്ന കളക്ടര്‍ ആവശ്യമായ പരിശോധന നടത്താതെ ഫീസ് നിരക്ക് വര്‍ദ്ധന അംഗീകരിക്കുകയായിരുന്നുവെന്നാണ് ആശുപത്രി വികസന സമിതി അംഗങ്ങള്‍ പറയുന്നത്. നവംബര്‍ ഒന്ന് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരികയും ചെയ്തു.
2016-17 വര്‍ഷത്തില്‍ 23 കോടി രൂപയാണ് ആശുപത്രി വികസന സൊസൈറ്റിയുടെ വരുമാനം. ഈ സാഹചര്യത്തില്‍ ഇത്രയും വലിയൊരു ഫീസ് വര്‍ദ്ധനയുടെ ആവശ്യകത എന്തിനാണെന്ന് വ്യക്തമാക്കണമെന്ന ആവശ്യം ഉയരുകയാണ്. ഫീസ് നിരക്ക് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടറേറ്റ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരങ്ങള്‍ വിവിധ സംഘടനകള്‍ വരും ദിവസങ്ങളില്‍ സംഘടിപ്പി്ക്കും.
















