സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യയും ചൈനയുമായുണ്ടായിരുന്ന വിടവ് മുന്‍വര്‍ഷങ്ങളേക്കാള്‍ കുറഞ്ഞെന്ന് ലണ്ടന്‍ ആസ്ഥാനമായുള്ള ലിഗാറ്റും ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നു. വിവിധ രാജ്യങ്ങളുടെ സാമ്പത്തിക-സാമൂഹ്യ നിലവാരം കണക്കാക്കി വാര്‍ഷികാടിസ്ഥാനത്തില്‍ റാങ്കിങ് നിശ്ചയിക്കുകയാണ് ഈ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയ്തത്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവരുള്‍പ്പെടുന്ന ‘ബ്രിക്സ്’ രാജ്യങ്ങളില്‍ ഇന്ത്യക്കു മാത്രമാണ് റാങ്ക് ഉയര്‍ന്നിട്ടുള്ളതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 2016 ല്‍ നൂറ്റിനാലാം സ്ഥാനത്തായിരുന്ന ഇന്ത്യ 2017 ല്‍ നൂറാം സ്ഥാനത്തേക്ക് കയറിയിരിക്കുന്നു.
ഇന്ത്യക്കു തൊട്ടുപിന്നാലെ റഷ്യയുള്ളപ്പോള്, ചൈന തൊണ്ണൂറാം സ്ഥാനത്താണ്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങള്‍ രാജ്യത്തിന് വലിയ ഗുണം ചെയ്തെന്നാണ് ഇത് തെളിയിക്കുന്നത്. അതേസമയം, മാര്‍ക്കറ്റ് സോഷ്യലിസത്തിലൂടെ ചൈന വന്‍ സാമ്പത്തിക മുന്നേറ്റം നടത്തുകയാണെന്ന അവകാശവാദത്തില്‍ വലിയ കഴമ്പില്ലെന്നും വ്യക്തമാകുന്നു.
ഇന്ത്യന്‍ വിപണി കൊള്ളയടിക്കാന്‍ ചൈനയ്ക്ക് അവസരം കൊടുത്തതുമാത്രമാണ് മോദിസര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളുടെ നേട്ടമെന്ന് വിമര്‍ശിക്കുന്നവരുണ്ട്. സാമ്പത്തിക വിദഗ്ധനും ആഗോളവല്‍ക്കരണത്തിന്റെ വക്താവുമായി അറിയപ്പെടുന്ന മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങുതന്നെ അടുത്തിടെ ഈ വിമര്‍ശനം ഉന്നയിക്കുകയുണ്ടായി.
മോദിസര്‍ക്കാരിന്റെ നോട്ട് റദ്ദാക്കലും, ജിഎസ്ടിയും ദുരന്തമായെന്നും ചൈനക്ക് മാത്രമാണ് ഇതിലൂടെ നേട്ടമുണ്ടായതെന്നുമാണ് അഭിപ്രായപ്പെട്ടത്. ഈ വിമര്‍ശനം ഒട്ടും വസ്തുനിഷ്ഠമല്ലെന്നാണ് ലിഗാറ്റും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനം പറയുന്നത്. നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് മൊത്തം ആഭ്യന്തര ഉല്പാദനത്തിലുണ്ടായ വ്യത്യാസം, ജിഎസ്ടി തുടങ്ങിയവ രാജ്യത്തിന്റെ വ്യാപാര പരിസ്ഥിതിയെ മാറ്റിമറിച്ചു. ഇതാണ് ചൈനയുമായുള്ള ബന്ധത്തിലും നിഴലിച്ചത്. മോദി സര്‍ക്കാരിന്റെ സാമ്പത്തിക നടപടികളെ ഇന്‍സ്റ്റിറ്റ്യൂട്ട് അഭിനന്ദിക്കുകൂടി ചെയ്യുമ്പോള്‍ മന്മോഹനുള്പ്പെടെയുള്ള സാമ്പത്തിക ശാസ്ത്രജ്ഞന്മാരുടെ രാഷ്ട്രീയപ്രേരിതമായ വിമര്‍ശനങ്ങളുടെ പൊള്ളത്തരമാണ് വെളിച്ചത്താവുന്നത്.
ലോകബാങ്കിനെയും അന്താരാഷ്ട്ര വാണിജ്യനിധിയേയുംപോലുള്ള ആഗോള സാമ്പത്തിക സ്ഥാപനങ്ങള്‍ മോദിസര്‍ക്കാരിന് കീഴില്‍ രാജ്യം കൈവരിച്ച സാമ്പത്തിക നേട്ടങ്ങളെ പ്രശംസിക്കുകയുണ്ടായി. എന്നാല്‍ ആഗോളവല്‍ക്കരണത്തിന്റെ ഇന്ത്യയിലെ വക്താക്കള്‍തന്നെ ഇതിനുനേരെ കണ്ണടയ്ക്കുകയായിരുന്നു. ഇവര്‍ക്കുള്ള മറുപടിയാണ് മോദിസര്‍ക്കാരിന്റെ സാമ്പത്തിക നടപടികളെ ലിഗാറ്റും ഇന്‍സ്റ്റിറ്റ്യൂട്ട് അഭിനന്ദിക്കുന്നത്. എല്ലാവര്ക്കും ബാങ്ക് അക്കൗണ്ട് എന്ന നിര്‍ണായക ചുവടുവയ്പ്പ് ഇന്ത്യയുടെ സാമ്പത്തിക-വ്യാപാര മേഖലകളുടെ നിലവാരം ഉയര്‍ത്തിയെന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിലയിരുത്തല്‍ ഇവിടെയാണ് പ്രസക്തമാകുന്നത്.
രാജ്യത്തിന്റെ വാണിജ്യം, ഭരണനിര്‍വ്വഹണം, വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ, വ്യക്തിസ്വാതന്ത്ര്യം, പരിസ്ഥിതി തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് സാമ്പത്തികാഭിവൃദ്ധി സൂചിക തയ്യാറാക്കുന്നത്. വിദ്യാഭ്യാസരംഗത്തും ഇന്ത്യ പുരോഗതി കൈവരിച്ചെന്നും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനത്തില്‍ പറയുമ്പോള്‍ പ്രകാശമാനമായ ഒരു ചിത്രമാണ് ലഭിക്കുന്നത്. മോദി ഭരണത്തെ ശപിച്ചുകൊണ്ടിരിക്കുന്ന നാശത്തിന്റെ പ്രവാചകന്മാര് സ്വയം കണ്ണാടി നോക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: