തൃശൂര്‍: ബംഗ്ളൂരുവില്‍ കെട്ടിടനിര്‍മ്മാണസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ അരിമ്പൂര്‍ സ്വദേശി ജോയി(44)കൊല ചെയ്യപ്പെട്ടതാണെന്ന് തെളിഞ്ഞു.
ഇതുസംബന്ധിച്ച് തൃശൂര്‍ സ്വദേശികളായ രണ്ട് നിര്‍മ്മാണ തൊഴിലാളികളെ ബംഗ്ളൂര് പോലീസ് തൃശൂരിലെത്തി കസ്റ്റഡിയിലെടുത്തു.
അരിമ്പൂര്‍ കൈപ്പിള്ളി സി.എന്‍ സെന്ററിനടുത്ത് ചേരിയേക്കര പരേതനായ ജോര്‍ജിന്റെ മകനായ സി.ജി.ജോയിയെ വെള്ളിയാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടത്.
രണ്ട് വര്‍ഷമായി ബംഗ്ളൂരിവിലായിരുന്ന ജോയി, മജസ്റ്റിക് ജംഗ്ഷന് സമീപം കാച്ച്ഹള്ളിയില് ബന്ധുവിന്റെ വീട് നിര്‍മ്മാണത്തിലായിരുന്നു. നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ തന്നെയായിരുന്നു താമസം. വ്യാഴാഴ്ച രാത്രിയാണ് കൊലചെയ്യപ്പെട്ടത്. മറ്റ് തൊഴിലാളികള്‍ വെള്ളിയാഴ്ച രാവിലെ പണിക്കെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് മുകളില്‍ മൂന്ന് സിമന്റ് ചാക്കുകള്‍ കയറ്റിവെച്ചനിലയിലായിരുന്നു. ശരീരത്തില്‍ ഗുരുതരമായ പരിക്കേറ്റിട്ടുണ്ടായിരുന്നു.
വ്യാഴാഴ്ച രാത്രി അരിമ്പൂരിലെവീട്ടിലേക്ക് വിളിച്ച ജോയ് ചിലരുമായി വഴക്കുണ്ടായതായും ഞായറാഴ്ച വീട്ടിലേക്ക് മടങ്ങുന്നതായും അറിയിച്ചിരുന്നു. അതിന്ശേഷമാണ് കൊലപാതകമുണ്ടായതെന്ന് കരുതുന്നു. വഴക്കുണ്ടാക്കിയ രണ്ട് തൊഴിലാളികള്‍ തൃശൂര്‍ക്കാരാണ്. സംഭവത്തിന്ശേഷം ഇവര്‍ മുങ്ങിയിരുന്നു. ബംഗ്ളൂരു പോലീസ് തൃശൂരിലെത്തിയാണ് രണ്ട് പേരേയും കസ്റ്റഡിയിലെടുത്തത്. രതീഷ്, ജോസ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്യാന്‍ ബംഗ്ളൂരുവിലേക്ക് കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: