തൃശൂര്‍: ലാലൂരില്കണ്ട അജ്ഞാത വന്യജീവി പുലിയല്ല, കോക്കാന്‍പൂച്ചയാണെന്ന് വനംവകുപ്പ്. നാട്ടുകാര്‍ക്കു ഭീഷണിയായ വന്യജീവിയെ പിടികൂടാന്‍ വലിയ കെണി സ്ഥാപിച്ചു. രാവിലെ വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിയപ്പോഴാണ് പുലിയല്ല, കോക്കാന്‍ പൂച്ചയാണെന്നു സ്ഥിരീകരിച്ചത്.
ലാലൂരിലെത്തിയ വന്യജീവി ഈ പ്രദേശത്തെ വളര്‍ത്തു മൃഗങ്ങളേയും കോഴികളേയും വേട്ടയാടി ശാപ്പിടാനും ആരംഭിച്ചു. കാര്യാട്ടുകരക്കാരന്‍ വീട്ടില്‍ പ്രഭുദാസിന്റെ വീട്ടുവളപ്പിലെ കോഴിക്കൂട് പൊളിച്ച് അകത്തുണ്ടായിരുന്ന വലിയ ഗിരിരാജ കേഴിയെ ശാപ്പിട്ടു.
കഴിഞ്ഞ ദിവസം പുലിയെപ്പോലുള്ള ജീവിയെ കണ്ടെന്നു ചിലര്‍ പറഞ്ഞതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഈ പ്രദേശം അരിച്ചുപെറുക്കി പരിശോധന നടത്തിയിരുന്നു. തൃശൂര്‍ വെസ്റ്റ് പോലീസിലും വനംവകുപ്പ് അധികൃതരേയും വിവരം അറിയിച്ചു.
രണ്ടര അടി ഉയരമുള്ള ജീവി കാഴ്ചയില്‍ പുലിയേപ്പോലെയാണ്. പുലി ചാടിപ്പോകുന്നതു കണ്ടെന്നു പലരും പറഞ്ഞതിനെത്തുടര്‍ന്നായിരുന്നു പരിശോധന. ഇന്നലെ രാവിലെ എത്തിയ വനംവകുപ്പ് അധികൃതര്‍ വന്യജീവിയുടെ കാല്പാദങ്ങള് പതിഞ്ഞ സ്ഥലത്തും കോഴിയേയും പൂച്ചയേയും പിടികൂടി തിന്ന സ്ഥലത്തും സൂക്ഷ്മപരിശോധന നടത്തിയാണ് കോക്കാന്‍ പൂച്ചയാണെന്നു സ്ഥിരീകരിച്ചത്.
നഗരവാസികള്‍ക്കു ഭീഷണിയായ വന്യജീവിയെ പിടികൂടി കാട്ടിലേക്കു തുറന്നുവിടാന്‍ സൗകര്യമൊരുക്കാമെന്നു വനംവകുപ്പ് അധികാരികള്‍ ഉറപ്പു നല്കി. വന്യജീവിയെ പിടികൂടാനുള്ള കൂടോ കെണിയോ തങ്ങള്‍ക്കില്ലെന്നാണു വനംവകുപ്പ് അറിയിച്ചത്. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍തന്നെ കൂട് സംഘടിപ്പിച്ച് സ്ഥാപിക്കാന്‍ തീരുമാനിച്ചു.
ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസര്‍മാരായ ടി.ജെ. ആസാദ്, കെ. ശിവന്, വനംവകുപ്പ് ഉദ്യോഗസ്ഥരായ കെ. സജീവ്, എം.പി. രാജീവ്, സേവ്യര്‍ എല്‍തുരുത്ത് എന്നിവരുടേയും കൗണ്‍സിലര്‍ ലാലി ജയിംസ്, നാട്ടുകാരായ ശിവാനന്ദന് പാറമേല്‍, ഒ. രാജീവ്കുമാര്‍, ജോസഫ് തുടങ്ങിയവരുടെയും നേതൃത്വത്തിലാണു തെരച്ചിലും പരിശോധനയും നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: