തൃശൂര്‍: അമ്മയെ സന്ദര്‍ശിക്കാന്‍ ആദിവാസിയായ തടവുകാരന് എസ്കോര്‍ട്ട് പരോള്‍ അനുവദിക്കാത്തതിന്റെ കാരണം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജയില്‍ ഡി.ജി.പി ക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നോട്ടീസയച്ചു.
ജനുവരി 18 ന് മുമ്പ് വിശദീകരണം നല്‍കണമെന്ന് കമ്മീഷനംഗം കെ. മോഹന്‍കുമാര്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു. പത്തു വര്‍ഷത്തെ ശിക്ഷക്ക് വിധിക്കപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ശിവന് സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന് ഉത്തരവ്.
2016 മാര്‍ച്ച് 29 ന് പരോളിന് അര്‍ഹത ലഭിച്ച ജീവപര്യന്തം തടവുകാരനായ അധ്യാപകന് പരോള്‍ നല്കാത്തതിനെതിരെയും കമ്മീഷന് കേസെടുത്തു. കുന്നംകുളം ഡി.വൈ.എസ്.പി ജനുവരി 18നകം വിശദീകരണം നല്‍കണം. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ സി 1996 നമ്പര്‍ തടവുകാരന് അനീഷ്കുമാര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
പോലീസ് റിപ്പോര്‍ട്ട് നല്‍കാത്തതു കാരണമാണ് അനീഷിന് പരോള്‍ ലഭിക്കാത്തതെന്ന് പരാതിയില്‍ പറയുന്നു. പാലക്കാട് സെഷന്‍സ് കോടതിയാണ് കൊലപാതക കേസില്‍ അനീഷിനെ ശിക്ഷിച്ചത്. എന്നാല്‍ മൃതദേഹം പോലും ലഭിക്കാത്ത കേസില്‍ സാഹചര്യതെളിവിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട താന്‍ നിരപരാധിയാണെന്ന് പരാതിയില്‍ പറയുന്നു.
മൂന്ന് കുട്ടികളാണ് അനീഷിനുള്ളത്. ഭാര്യ രോഗിയാണ്. ചെറുതുരുത്തി സ്റ്റേഷന്റെ കീഴില്‍ തൃശൂര്‍ പാഞ്ഞാളിലാണ് കുടുംബം താമസിക്കുന്നത്. പോലീസ് യഥാസമയം റിപ്പോര്‍ട്ട് നല്‍കാത്തതു കാരണമാണ് തനിക്ക് പരോള്‍ ലഭിക്കാത്തതെന്ന് പരാതിയില്‍ പറയുന്നു. 2017 മാര്‍ച്ചിലും ജൂലൈയിലും വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് അനുകൂല റിപ്പോര്‍ട്ട് നല്‍കിയെങ്കിലും പോലീസ് അതിന് മറുപടി നല്‍കിയില്ല.
പോലീസ് പരോള്‍ നിഷേധിച്ചിരുന്നെങ്കില്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതി കേസ് പരിഗണിച്ചേനെ. ചെറുതുരുത്തി പോലീസ് റിപ്പോര്‍ട്ട് നല്കിയാല് തനിക്ക് പരോള്‍ ലഭിക്കുമെന്നും അനീഷ്കുമാര്‍ പരാതിയില്‍ പറഞ്ഞു. പോലീസ് റിപ്പോര്‍ട്ട് നല്‍കാത്തതു എന്തുകൊണ്ടാണെന്ന് കുന്നംകുളം ഡി.വൈ.എസ്.പി വിശദീകരിക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പത്താംതരം തുല്യതാ പരീക്ഷക്ക് പഠിക്കാന്‍ പോയ ജീവപര്യന്തം തടവുകാരനോട് മോശമായി പെരുമാറിയ എസ്കോര്‍ട്ട് ഓഫീസര്‍മാര്‍ക്കെതിരെ അനേ്വഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനും കമ്മീഷന് ആവശ്യപ്പെട്ടു. 2017 ഓഗസ്റ്റ് 27 ന് തടവുകാരനായ ഇ.പി. നിര്‍മ്മലനോട് മോശമായി പെരുമാറിയ ഉദേ്യാഗസ്ഥരെ കുറിച്ച് അനേ്വഷിക്കാനാണ് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് കമ്മീഷന് അംഗം കെ. മോഹന്‍കുമാര്‍ നിര്‍ദ്ദേശം നല്‍കിയത്. തൃശൂര്‍ മോഡല്‍ ബോയ്സ് സ്കൂളിലായിരുന്നു സംഭവം.
തടവുകാരനെ ക്ലാസില്‍ വിലങ്ങണിയിച്ച് അസഭ്യം പറഞ്ഞെന്നാണ് എസ്കോര്‍ട്ട് ഓഫീസര്‍മാര്‍ക്കെതിരെയുള്ള പരാതി. തൃശൂര്‍ ജില്ലാ ജയിലില്‍ കഴിയവേ ക്രിമിനല്‍ കേസ് പ്രതിയെ കാല്പ്പാദങ്ങളില് ലാത്തി കൊണ്ടടിക്കുകയും ചവിട്ടുകയും ചെയ്ത സംഭവം ജയില്‍ ഡി.ജി.പി അനേ്വഷിക്കണമെന്ന് കമ്മീഷന് ഉത്തരവിട്ടു. ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രിന്‍സിന്റെ അമ്മ എല്‍സി സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 27 നായിരുന്നു സംഭവം. മര്‍ദ്ദനത്തിനുശേഷം ചികിത്സ നല്‍കിയില്ലെന്ന് പരാതിയില്‍ പറയുന്നു. ഒക്ടോബര്‍ 21 ന് പ്രിന്‍സിനെ കാണാന്‍ ചെന്ന അമ്മയെ കാണാന്‍ അനുവദിച്ചില്ല.
ഒടുവില്‍ ഒക്ടോബര്‍ 25ന് കോടതിയില്‍ കണ്ടപ്പോഴാണ് മര്‍ദ്ദന വിവരങ്ങള്‍ അമ്മയെ അറിയിച്ചത്. പരാതി നല്കാന് പ്രിന്‍സിന് പേനയും പേപ്പറും നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: