തൃശൂര്‍: പ്രതിപക്ഷ പ്രതിരോധം ഫലിച്ചു. വടക്കേ ബസ് സ്റ്റാന്റ് സൗത്ത് ഇന്ത്യന്‍ ബാങ്ക് നവീകരിക്കും. പരിപാലനം കോര്പ്പറേഷന് ഏറ്റെടുക്കും.
കോര്പ്പറേഷന് സോഷ്യല്‍ റസ്പോണ്‍സിബിലിറ്റി പദ്ധതിയില്‍ അഞ്ചരകോടി രൂപ ചിലവാക്കിയാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് ബസ്സ്റ്റാന്റ് നവീകരിക്കുക.
നവീകരിച്ച ബസ്സ്റ്റാന്റിന്റെ 10 വര്‍ഷത്തെ പരിപാലനം കൂടി ബാങ്കിനെ ഏല്പ്പിക്കുന്നതിന്നായിരുന്നു ആദ്യ പദ്ധതി നിര്‍ദ്ദേശം. അതൊഴിവാക്കി. ബസ് സ്റ്റാന്റ് പ്രദേശത്ത് പരസ്യങ്ങള്‍ സ്ഥാപിക്കുന്നതിനും ബസ്സ്റ്റാന്റ് കെട്ടിടത്തില്‍ എ.ടി.എം കൗണ്ടര്‍, ബാങ്ക് ബ്രാഞ്ച് എന്നിവക്കുപുറമെ കെട്ടിടത്തിലെ സ്ഥലം വാടകക്കു നല്‍കാനുള്ള അവകാശം കൂടി ബാങ്കിന് നല്‍കാനായിരുന്നു ആദ്യനിര്‍ദ്ദേശം.
ഒരു പരസ്യ ഏജന്സിയാണീപദ്ധതിക്ക് പിന്നിലെന്നും അഴിമതിയാണ് ഈ ഇടപാടിലെന്നും പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.
ഇതേതുടര്‍ന്ന് പരസ്യാവകാശം ഒഴിവാക്കി പരിപാലനം ബാങ്കിനെ ഏല്‍പ്പിക്കാന്‍ കൗണ്‍സില്‍ തീരുമാനമെടുത്തതും വിവാദമായിരുന്നു.
55 അംഗ കൗണ്‍സിലിലെ കോണ്‍ഗ്രസ്-ബി.ജെ.പി പ്രതിപക്ഷത്തെ 29 അംഗങ്ങളുടെ എതിര്‍പ്പിനെ മാനിക്കാതെ ബഹളത്തിനിടയില്‍ വിഷയം പാസായതായി പ്രഖ്യാപിക്കുകയായിരുന്നു. ഇതനുവദിക്കുന്ന പ്രശ്നമില്ലെന്നും ഇടപാടിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.
സി.എസ്.ആര് പദ്ധതിയില്‍ നിര്‍മ്മാണം നടത്താനല്ലാതെ പരിപാലനാവകാശം ഏറ്റെടുക്കാന്‍ ബാങ്കിനവകാശമില്ലെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: