മുസ്ലിം ജീവിതത്തിന്റെ അടയാളങ്ങള്‍ ആവോളമുള്ള കച്ചവടച്ചന്തയിലെ ചരക്കുലോറികള്ക്കിടയിലെ പൊടിപടലങ്ങളിലൂടെ ഊളിയിട്ട് ഗോധ്ര റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ അസാധാരണമായ ശാന്തതയാണ് ആദ്യം ആകര്‍ഷിച്ചത്. തിരക്ക് കുറഞ്ഞ, ബഹളങ്ങളില്ലാത്ത റെയില്‍വേ സ്റ്റേഷന്. പച്ചയും മഞ്ഞയും പങ്കിട്ടെടുത്ത ഓട്ടോകളില്‍ യാത്രക്കാരെ കാത്തിരിക്കുന്ന ഡ്രൈവര്‍മാര്‍ക്കും ശാന്തഭാവം. പതിറ്റാണ്ടിലേറെ രാജ്യത്തിന്റെ മതേതര മനസ്സിനെ അശാന്തിയിലേക്ക് എടുത്തെറിഞ്ഞ കലാപത്തിന് തീ പകര്‍ന്നത് ഇവിടെനിന്നെന്ന് വിശ്വസിക്കുക പ്രയാസം.
മതഭ്രാന്തര്‍ ചുട്ടെരിച്ച സബര്‍മതി എക്സ്പ്രസിന്റെ കോച്ചുകള്‍ കാണണം. റെയില്‍വേ ജീവനക്കാരോട് ആദ്യം തിരക്കി. പുതിയ ആളാണ്, അതൊന്നും അറിയില്ലെന്ന് പറഞ്ഞ് ഓരോരുത്തരായി ഒഴിവാക്കി. കലാപത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അസ്വസ്ഥത പ്രകടിപ്പിച്ച് അവരെല്ലാം ജോലിയിലേക്ക് തിരിഞ്ഞു. ഇതൊക്കെ ഇപ്പോഴും അന്വേഷിക്കുന്നത് എന്തിനെന്ന മറുചോദ്യം അവരുടെ മുഖങ്ങളില്‍ മിന്നിമറഞ്ഞു. ശരിയാണ്, ഗുജറാത്ത് ആ വേദന മറന്നു.
കള്ളക്കഥകളിലൂടെയും വിദ്വേഷ പ്രചാരണത്തിലൂടെയും കലാപത്തെ രാഷ്ട്രീയമായി മുതലെടുക്കാനിറങ്ങിയവര്ക്ക് ജനാധിപത്യത്തിലൂടെ തിരിച്ചടി നല്കിയവരാണ് ഗുജറാത്തികള്‍. അതിനാല്‍ കലാപം കോണ്‍ഗ്രസ്സിന് ഇത്തവണ പ്രചാരണ വിഷയമല്ല. തെരഞ്ഞെടുപ്പ് കാലത്തെ ഗോധ്രയിലേക്കുള്ള മാധ്യമങ്ങളുടെ തീര്‍ത്ഥാടനവും നിലച്ചു.
റെയില്‍വേ സുരക്ഷാ സേനയിലെ ഒരു പോലീസുകാരനാണ് ഒടുവില്‍ ആ ദുരന്തചിത്രം കാട്ടിത്തന്നത്. ഏതാനും മീറ്ററകലെ കണ്ണെത്തും ദൂരത്ത് റെയില്‍വേയുടെ പുറമ്പോക്കില്‍ തിളക്കുന്ന വെയിലില്‍ അനാഥമായിക്കിടക്കുന്ന രണ്ട് കോച്ചുകള്‍. പാളങ്ങള്‍ ചാടിക്കടന്ന് അടുത്തെത്തിയപ്പോള്‍ പച്ചമാംസം കരിഞ്ഞഗന്ധം മൂക്കുതുളച്ച് തലച്ചോറിനെ പിടിച്ചുലച്ചതായ് തോന്നി. നിലതെറ്റിക്കുന്ന ആര്‍ത്തനാദങ്ങളും ആക്രോശങ്ങളും ചെവിയില്‍ മുഴങ്ങി. തീയും പുകയും കണ്മുന്നില് ആസുരനൃത്തം ചെയ്തു.
കരിഞ്ഞുണങ്ങി, കാടുപിടിച്ച കോച്ചുകളുടെ ഉള്‍വശം പൂര്‍ണമായും തീ വിഴുങ്ങിയിരുന്നു. അഗ്നിയെ അതിജീവിച്ച ഇരുമ്പ് കമ്പികള്‍ അസ്ഥികൂടം പോലെ. കേസ് നടക്കുന്നതിനാല്‍ കോച്ചുകള്‍ മാറ്റാനാകില്ല. മുഴുവന്‍ സമയവും പോലീസ് സുരക്ഷയുമുണ്ട്. ഫോട്ടോയെടുത്തപ്പോള്‍ പോലീസുകാര്‍ അനിഷ്ടം പ്രകടിപ്പിച്ചെങ്കിലും തടഞ്ഞില്ല. നേരത്തെ ഇടക്കൊക്കെ ആളുകള്‍ വരുമായിരുന്നു. ഇപ്പോള്‍ മാധ്യമങ്ങള്‍ പോലും എത്താറില്ല. അവര്‍ പറഞ്ഞു.
2002 ഫെബ്രുവരി 27
ഗോധ്രയിലെ ട്രെയിന്‍ തീവെപ്പാണ് 2002ല്‍ ഗുജറാത്തിനെ കലാപത്തീയിലേക്ക് എടുത്തെറിഞ്ഞത്. മുസാഫര്‍പുരില്‍നിന്നും അഹമ്മദാബാദിലേക്കുള്ള സബര്‍മതി എക്സ്പ്രസിന് രാവിലെ എട്ടരയോടെയാണ് മതഭീകരര്‍ തീയിട്ടത്. 27 സ്ത്രീകളും 10 കുട്ടികളുമുള്‍പ്പെടെ അയോധ്യയില്‍ വിഎച്ച്പിയുടെ പൂര്‍ണാഹുതി മഹായജ്ഞത്തില്‍ പങ്കെടുത്ത് മടങ്ങി വരികയായിരുന്ന 59 രാമഭക്തര്‍ വെന്തുമരിച്ചു. രണ്ടായിരത്തിലേറെ രാമസേവകര്‍ ട്രെയിനിലുണ്ടായിരുന്നു. പെട്രോളും ആസിഡ് ബോംബുകളുമായി നൂറ് കണക്കിന് മതഭ്രാന്തര്‍ സംഘടിച്ചെത്തി ആക്രമണം അഴിച്ചുവിട്ടു. വാതില്‍പുറത്തുനിന്നും പൂട്ടിയതും കല്ലേറുണ്ടായതും രക്ഷപ്പെടാനുള്ള അവസാന വഴികളും അടച്ചു.
തീവെപ്പ് ആസൂത്രിത ഗൂഢാലോചനയെന്ന് വ്യക്തമാക്കി സംഭവം അന്വേഷിച്ച ജസ്റ്റിസ നാനാവതിയും ജസ്റ്റിസ് അക്ഷയ് മേത്തയും റിപ്പോര്‍ട്ട് നല്കി. 2011ല്‍ പ്രത്യേക കോടതി 11 പ്രതികള്‍ക്ക് വധശിക്ഷയും 20 പേര്‍ക്ക് ജീവപര്യന്തവും വിധിച്ചു. അടുത്തിടെ ഹൈക്കോടതി വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. ഗോധ്ര തീവെപ്പിന് ശേഷം സംസ്ഥാനത്ത് മൂന്ന് മാസത്തോളം കലാപം ആളിപ്പടര്‍ന്നു. 790 മുസ്ലിങ്ങളും 254 ഹിന്ദുക്കളും കൊല്ലപ്പെട്ടു. 223 പേരെ കാണാതായി.
മണ്ഡലം പിടിച്ചെടുക്കാന്‍ ബിജെപി
അഞ്ച് തവണ മണ്ഡലത്തിലെ എംഎല്‍എയായിരുന്ന സി.കെ. റൗള്‍ജിയാണ് ബിജെപി സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ്സില്‍ ശങ്കര്‍ സിംഗ് വഗേലയുടെ അനുയായി ആയിരുന്ന റൗള്‍ജി, വഗേല പുതിയ പാര്ട്ടിയുണ്ടാക്കിയപ്പോള് ബിജെപിയില്‍ ചേരുകയായിരുന്നു.ഇത്തവണയും ജനങ്ങള്‍ വിശ്വാസമേല്പ്പിക്കുമെന്നാണ് പ്രതീക്ഷ. റൗള്‍ജി പറയുന്നു.
ഗോധ്ര ലോക്സഭാ മണ്ഡലത്തില്‍ ബിജെപിയാണ് തുടര്‍ച്ചയായി ജയിക്കുന്നത്. 2014ല്‍ 1.71 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: