തൃശൂര്‍: മണ്ഡലകാലം ആരംഭിച്ചതോടെ പച്ചക്കറി വില മലകയറുകയാണ്. ഒരുമാസത്തിനിടെ പച്ചക്കറിയുടെ വില മൂന്നിരട്ടിയാണ് വര്‍ദ്ധിച്ചിരിക്കുന്നത്.
മണ്ഡലകാലം ആരംഭിച്ചശേഷം മാത്രമാണ് പച്ചക്കറിയിനങ്ങള്‍ക്ക് വില കുതിച്ച് കയറിയത്. സാധാരണക്കാര്‍ ആശ്രയിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹോര്‍ട്ടി കോര്പ്പിലടക്കം പച്ചക്കറി വില മൂന്നിരട്ടിയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. വെളിച്ചെണ്ണ, നാളികേരം, ഉള്ളി, അരി, ഉഴുന്ന്, പരിപ്പ്, ചെറുപയര്‍ അടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലയിലും വന്‍വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കിഴങ്ങുവര്‍ഗങ്ങള്‍ക്ക് പത്ത് മുതല്‍ മുപ്പത് ശതമാനം വരെയാണ് വില വര്‍ദ്ധിച്ചിരിക്കുന്നത്. സാധനങ്ങളുടെ വില ദിവസവും കുതിക്കുമ്പോള്‍ അത് നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കേണ്ട സര്‍ക്കാര്‍ അനങ്ങുന്നില്ല. മഴയും വെള്ളപ്പൊക്കവും മൂലം തമിഴ്നാട് അടക്കമുള്ള അയല്‍ സംസ്ഥാനങ്ങളില്‍ കൃഷി നശിച്ചതാണ് വിലക്കയറ്റത്തിന് ഇടയാക്കിയതെന്നാണ് വ്യാപാരികള്‍ പറയുന്നത്. മണ്ഡലകാലം കൂടിയായതിനാല്‍ പച്ചക്കറികള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. അതിനാല്‍ തന്നെ വില വീണ്ടും ഉയരാനാണ് സാദ്ധ്യത. അതേ സമയം തമിഴ്നാട്ടിലെ മഴയുടെ പേരുപറഞ്ഞ് കേരളത്തില്‍ മാത്രം വിലക്കയറ്റം സൃഷ്ടിക്കുന്നത് പച്ചക്കറി മൊത്തവ്യാപാരികളാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: