വിളപ്പില്‍: ”ബാല്യവും കൗമാരവും യൗവനവുമൊക്കെ ജീവിച്ചുതീര്‍ത്തത് തിരുവിതാംകൂര്‍ രാജകുടുംബത്തിനൊപ്പം. അതില്‍ ഏറെക്കാലവും തിരുവിതാംകൂറിന്റെ അവസാനമഹാരാജാവ് ചിത്തിരതിരുനാള്‍ ബാലരാമവര്‍മയ്‌ക്കൊപ്പം. 1991 ല്‍ ചിത്തിര തിരുനാള്‍ നാടുനീങ്ങിയപ്പോള്‍ കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് പടിയിറങ്ങി.” അന്നുവരെ മഹാരാജാവിന്റെ നിഴലായി ഒപ്പമുണ്ടായിരുന്ന വിളപ്പില്‍ശാല ചെറുവല്ലി ഷിബുഭവനില്‍ മുരളീധരന്‍നായര്‍ (69) എന്ന നാട്ടുകാരുടെ കൊട്ടാരം വീടന്‍ പകുതിയില്‍ പറഞ്ഞു നിര്‍ത്തി.
മുത്തച്ഛന്‍ കേശവന്‍നായരും അച്ഛന്‍ കൃഷ്ണപിള്ളയും കൊട്ടാരത്തിലെ ആനപാപ്പാന്‍മാരായിരുന്നു. 14-ാം വയസില്‍ അച്ഛന്റെ കൈപിടിച്ചാണ് മുരളീധരന്‍നായര്‍ ആദ്യമായി കവടിയാര്‍ കൊട്ടാരത്തിലെത്തുന്നത്. രാജകുടുംബം നല്‍കിയ സ്‌നേഹം മുരളീധരന്‍നായരെ അവിടെ തളച്ചിട്ടു. കൊട്ടാരത്തിലെ കുശിനിയിലും സ്റ്റോറിലുമൊക്കെ സഹായിയായി. കൊട്ടാരത്തില്‍ നിന്ന് 40 രൂപയ്‌ക്ക് വാങ്ങി നല്‍കിയ സൈക്കിളിലായിരുന്നു യാത്ര. അന്നു മുതല്‍ സൈക്കിളല്ലാതെ മറ്റൊരു വാഹനവും ഓടിച്ചിട്ടില്ല. ഈ വാര്‍ധക്യത്തിലും മുരളീധരന്‍നായരുടെ യാത്ര സൈക്കിളില്‍ തന്നെ.
ചിത്തിരതിരുനാളിന് കുലദേവപൂജയ്‌ക്ക് ദ്രവ്യങ്ങള്‍ എത്തിക്കുന്ന ചുമതല ഇരുപത്തിയൊന്നാം വയസില്‍ മുരളീധരന്‍ നായര്‍ക്കായി. ചിട്ടയും കൃത്യതയും പാലിക്കുന്ന മുരളീധരനെ തമ്പുരാന് ബോധിച്ചു. അദ്ദേഹം യാത്രകളില്‍ മുരളിയെയും ഒപ്പംകൂട്ടി. അത് മഹാരാജാവും ഭൃത്യനും എന്നതിലപ്പുറം വലിയൊരു ആത്മബന്ധത്തിന് വഴിയൊരുക്കി. ആശ്രിതവത്സലനായിരുന്നു തമ്പുരാന്‍. ഒന്നിനും ഒരുകുറവും വരുത്തിയിട്ടില്ല. ശമ്പളത്തിനു പുറമെ മക്കളുടെ പഠനം, വീട് നിര്‍മാണം ഇവയ്‌ക്കൊക്കെ കൈനിറയെ നല്‍കി. ഒന്നും ചോദിച്ചിട്ടല്ല, തമ്പുരാന്‍ അറിഞ്ഞു സഹായിച്ചു. ഒരുപാട് വട്ടം.
ചിത്തിരതിരുനാളിന്റെ ഓര്‍മകള്‍ പങ്കുവയ്‌ക്കുന്നത് ഇന്നും പഴംപുരാണമല്ല ഈ വൃദ്ധന്. പറഞ്ഞാലും പറഞ്ഞാലും തീരാത്ത സ്‌നേഹംതുളുമ്പുന്ന ഏടാണത്. വീട്ടിലെ പൂജാമുറിയില്‍ ദൈവങ്ങള്‍ക്കൊപ്പം ശ്രീചിത്തിരതിരുനാളിന്റെ ചിത്രവും വച്ചിട്ടുണ്ട് മുരളീധരന്‍. തന്റെ ദിവസം ആരംഭിക്കുന്നത് പൊന്നുതമ്പുരാനെ തൊഴുതാകണമെന്ന് ഇദ്ദേഹത്തിന് നിര്‍ബന്ധം. കൊട്ടാരം വിട്ടിറങ്ങുമ്പോള്‍, മുരളിക്കുവേണ്ടി എന്നും ഈ കൊട്ടാരവാതിലുകള്‍ തുറന്നു കിടക്കുമെന്ന് ചിത്തിരതിരുനാളിന്റെ സഹോദരി കാര്‍ത്തികതിരുനാള്‍ ലക്ഷ്മീഭായി അന്ന് പറഞ്ഞത് മറന്നിട്ടില്ല. പലവട്ടം പഞ്ചവടിയിലെത്തി തൊഴുത് നില്‍ക്കണമെന്ന് ആഗ്രഹിച്ചു. പക്ഷേ തമ്പുരാനില്ലാത്ത കൊട്ടാരത്തിലേക്ക് പോകുന്ന കാര്യം മുരളീധരന് ഓര്‍ക്കാന്‍ പോലും സാധിക്കുന്നില്ല. 25 വര്‍ഷമായി കൊട്ടാരത്തില്‍ നിന്ന് ഓണക്കോടി എത്തിച്ചു നല്‍കുന്നു, തമ്പുരാന്‍ പണ്ട് സ്‌നേഹത്തോടെ സമ്മാനിച്ചിരുന്നതു പോലെ. അതേഭക്തിയോടെ ഇപ്പോഴും സ്വീകരിക്കുന്നു. കൊട്ടാരം ഈയുള്ളവനെ ഇന്നും മറന്നിട്ടില്ലെന്ന സന്തോഷത്തോടെ.
















