കാഞ്ഞിരപ്പള്ളി: സഹകരണ ബാങ്ക് അഴിമതിയില്‍ അന്വേഷണം പുനരാംരംഭിക്കാന്‍ കോടതി നിര്‍ദ്ദേശം. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി എസ്ബിഐ മ്യൂച്ച്വല്‍ ഫണ്ടില്‍ അഞ്ച് കോടി രൂപ 2006ല്‍ നിക്ഷേപിച്ചതിലൂടെ സാമ്പത്തിക നഷ്ടം സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ഈ സംഭവത്തില്‍ പുനരന്വേഷണത്തിനാണ് കോടതി ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. പുനരന്വേഷണത്തിനെതിരെ നല്‍കപ്പെട്ട സ്‌റ്റേ കോടതി നീക്കി.
മ്യൂച്ച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ച തുക ജില്ലാ സഹകരണ ബാങ്കില്‍ നിക്ഷേപിച്ചിരു ന്നെങ്കില്‍ ബാങ്കിന് ലഭിക്കാമായിരുന്ന പലിശയെക്കാള്‍ ഒരു കോടി എട്ട് ലക്ഷം രൂപയുടെ കുറവ് സംഭവിച്ചതായി ഓഡിറ്റിങ്ങില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ അന്വേഷണത്തിന് ഉത്തരവ് ഇട്ടു. ബാങ്കിനുണ്ടായിരിക്കുന്ന നഷ്ടം കണ്ടെത്തി ഇതിന് കാരണക്കാരായവരില്‍ നിന്നും ഇടാക്കുന്നതിനായി കാഞ്ഞിരപ്പള്ളി ജനറല്‍ വിഭാഗം അസിസ്റ്റന്റ് രജിസ്ട്രാറെ ചുമലതലപ്പെടുത്തുകയും ചെയ്തിരുന്നു. നഷ്ടമായ തുക സെക്രട്ടറി അടക്കമുള്ള അന്നത്തെ ഭരണസമിതി അംഗങ്ങളില്‍ നിന്നും ഈടാക്കണമെന്ന് 2016ലെ കേരള സംസ്ഥാന സഹകരണ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു. സെക്രട്ടറിയും പ്രസിഡന്റുമുള്ള അഞ്ച് അംഗങ്ങളില്‍ നിന്നും 18.9 ലക്ഷം രൂപ വീതവും രണ്ട് അംഗങ്ങളില്‍ നിന്നും 6.8 ലക്ഷം രൂപയും വീതം തിരികെയടയക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവര്‍ ഒരു തീരുമാന യോഗത്തില്‍ മാത്രമെ ഹാജരായിരുന്നുവുള്ളു എന്ന കാരണത്തിലാണ് ഇവര്‍ക്ക് തുക കുറയാന്‍ കാരണം.
ക്രമവിരൂദ്ധമായാണ് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ തുകയനുവദിച്ചതെന്ന് ഓഡിറ്റിങ്ങില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടിന്മേലുള്ള പുനരന്വേഷണത്തിന് കേടതിയില്‍ നിന്നും സ്റ്റേ വാങ്ങുകയുണ്ടായി. ഇതിനെതിരെ കാഞ്ഞിരപ്പളളി സഹകരണ ബാങ്ക് ബോര്‍ഡ് ഡയറക്ടേഴ്‌സും, പ്രസിഡന്റും സെക്രട്ടറിയും നല്‍കിയ പരാതിയിലാണ് പുനരന്വേഷണത്തിനുള്ള സ്റ്റേ കോടതി നീക്കിയത്. കോടതി വിധിയുടെ പകര്‍പ്പ് എ.ജിയില്‍ നിന്നും ലഭിച്ചാലുടന്‍ അന്വേഷണത്തിനായി കാഞ്ഞിരപ്പള്ളി ഇന്‍സ്‌പെക്ടര്‍ക്ക് ഉത്തരവ് നല്‍കുമെന്ന് ജോയിന്റ് രജിസ്ട്രാര്‍ അറിയിച്ചു.
















