കൊടുങ്ങല്ലൂര്‍: അയ്യപ്പഭക്തരുടെ പേരില്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രഭൂമി കയ്യടക്കുവാനുള്ള നഗരസഭ എല്‍ ഡി എഫ് ഭരണസമതി നീക്കത്തില്‍ ക്ഷേത്ര സംരക്ഷണ സമിതി മാതൃസമിതി പ്രതിഷേധിച്ചു.
നഗരസഭ ഭരണി ഭക്തര്‍ക്ക് കാറ്ററിംഗ് സ്ഥാപനങ്ങള്‍ വഴി ഭക്ഷണം വിതരണം ചെയ്തതു പോലെ അയ്യപ്പഭക്തര്‍ക്ക് ഭക്ഷണം നല്കുവാന് ശ്രമിക്കുന്നത് ശരിയല്ലെന്നും വ്രത വിശുദ്ധി ഉറപ്പു വരുത്തണമെന്നും ബിജെപി വനിത കൗണ്‍സിലര്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ അവര്‍ക്കെതിരെ കുപ്രചരണം നടത്തുകയാണ്. അസഭ്യവര്‍ഷം ചൊരിഞ്ഞ് അവര്‍ക്കെതിരെ പ്രകടനം നടത്തുകയുമുണ്ടായി.
മാതൃസമിതി താലൂക്ക് അദ്ധ്യക്ഷ കൂടിയായ കൗണ്‍സിലര്‍ ഡോ. ആശാലതക്കെതിരെ നടന്ന കുപ്രചരണങ്ങളില്‍ താലൂക്ക് സമിതി പ്രതിഷേധിച്ചു. ജില്ലാ കമ്മിറ്റിയംഗം പാര്‍വ്വതി രാമകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സരിത പ്രദീപ്, ഷീലാ താരാനാഥ്. ഗീത ചന്ദ്രന്, സജിത പ്രസാദ് എന്നിവര്‍ സംസാരിച്ചു.
കൊടുങ്ങല്ലൂര്‍: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണ വിശ്രമ സൗകര്യമൊരുക്കാനെന്ന പേരില്‍ ക്ഷേത്രഭൂമി കയ്യടക്കുവാനുള്ള എല്‍ഡിഎഫ് ശ്രമം ചെറുക്കുമെന്ന് ബിജെപി. തീര്‍ത്ഥാടന വേളയില്‍ ഭക്തരുടെ ആചാരങ്ങളും വിശ്വാസങ്ങളും തകര്‍ക്കുവാന്‍ ശ്രമിക്കുകയാണ് എല്‍ഡി എഫെന്ന് ബിജെപി മുനിസിപ്പല്‍ കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.
വ്രതാനുഷ്ഠാനങ്ങളോടെയെത്തുന്ന ഭക്തര്‍ക്ക് ശുദ്ധിയോടെ ഭക്ഷണം വിളമ്പുന്നതിന് ബിജെപി എതിരല്ല. ബിജെപിയുടെ വനിതാ കൗണ്‍സിലര്‍മാര്‍ക്കെതിരെ നഗരസഭയിലെ എല്‍ ഡിഎഫ് ഭരണകൂടം നടത്തുന്ന കുപ്രചരണം അവസാനിപ്പിക്കണം. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള മള്‍ട്ടി പര്‍പ്പസ് സൊസൈറ്റി ആരോഗ്യ വകുപ്പിന്റെ ഭൂമി കയ്യേറിയതിനെതിരെ യുവമോര്‍ച്ച 13 ന് നടത്തുന്ന പ്രതിഷേധജ്വാലയെ ഭയന്ന് വിഷയത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള എല്‍ഡിഎഫ് തന്ത്രം ജനങ്ങള്‍ തിരിച്ചറിയുമെന്നും യോഗം വിലയിരുത്തി.
മുനിസിപ്പല്‍ പ്രസിഡന്റ് കെ.എസ്.വിനോദിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് എം.ജി.പ്രശാന്ത് ലാല്‍, എല്‍.കെ.മനോജ്, വി.ജി.ഉണ്ണികൃഷ്ണന്, ശാലിനി വെങ്കിടേഷ്, ആശാലത, മായാസജീവ്, എ.പി.സന്തോഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: