ആലപ്പുഴ: മീസില്‍സ്-റൂബല്ല പ്രതിരോധ കുത്തിവെയ്പ് ജനസംഖ്യാനിയന്ത്രണത്തിനുള്ള ഗൂഢപദ്ധതിയാണെന്ന പ്രചാരണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് ജില്ലാ കളക്ടര്‍ ടി.വി. അനുപമ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി. വസന്തകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇത്തരത്തിലുള്ള തെറ്റായ പ്രചാരണങ്ങള്‍ പള്‍സ് പോളിയോ ആരംഭിച്ച കാലത്തും വ്യാപകമായി നടന്നിരുന്നതായും എന്നാല്‍ അന്ന് വാക്സിന് സ്വീകരിച്ച കുട്ടികള്‍ നല്ല രീതിയില്‍ കുടുംബജീവിതം നയിച്ചുവരുന്നതായും അവര്‍ ചൂണ്ടിക്കാട്ടി. എംആര്‍ കാമ്പയിന് നാളെ അവസാനിക്കും.
ഇതേവരെ കുത്തിവയ്പ് എടുക്കാത്തവര്‍ അടുത്തുള്ള അങ്കണവാടികളിലോ ആരോഗ്യ കേന്ദ്രങ്ങളിലോ എത്തി വാക്സിന് എടുക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു. വാക്സിനെടുക്കുന്ന കുട്ടികള്‍ക്ക് ഓട്ടിസം പോലെയുള്ള രോഗങ്ങള്‍ പിടിപെടാന്‍ സാദ്ധ്യതയുണ്ടെന്നും വാക്സിനില്‍ രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നുമുള്ള പ്രചാരണങ്ങളും നടക്കുന്നുണ്ട്.
കുട്ടികള്‍ക്ക് മാത്രമായി വാക്സിന് നല്‍കുന്നത് ഈ രോഗങ്ങള്‍ പിടിപെടാനുള്ള സാദ്ധ്യത കുട്ടികള്‍ക്കായതിനാലാണ്. ഒരേ സിറിഞ്ച് പല കുട്ടികള്‍ക്ക് ഉപയോഗിക്കുന്നുവെന്നും തെറ്റിദ്ധാരണ പരത്തുന്നുണ്ട്.
ഇത്തരം തെറ്റിദ്ധാരണകളിലകപ്പെടാതെ മുഴുവന്‍ കുട്ടികള്‍ക്കും വാക്സിന് നല്കാന് തയ്യാറാകണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു.വാക്സിനെടുത്ത കുട്ടികള്‍ക്ക് പാര്‍ശ്വഫലങ്ങളുണ്ടായതായുള്ള പ്രചാരണങ്ങളില്‍ വസ്തുതയില്ല.
ജില്ലയില്‍ ഇതിനകം 85 ശതമാനത്തോളം കുട്ടികള്‍ വാക്സിന് എടുത്തുകഴിഞ്ഞു. ശേഷിക്കുന്ന 15 ശതമാനം പേര്‍ക്ക് കൂടി പ്രതിരോധ കുത്തിവെയ്പ് നല്‍കുന്നതിന് ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവരുടെ സഹായത്തോടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് ഡിഎംഒ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: