പേട്ട: അണമുഖം കുന്നുംപുറം ഹരിജന്‍ കോളനിവാസികള്‍ ദുരിതത്തില്‍. കുടിവെളളവുമില്ല, വെളിച്ചവുമില്ല. അന്തിയുറങ്ങുന്ന വീടുവരെ തകര്‍ച്ചാ ഭീഷണിയിലാണ്. നിരവധി തവണ കൗണ്‍സിലറുടെ അടുത്തും നഗരസഭ അധികാരികളുടെ അടുത്തും ദുരിതം ചൂണ്ടിക്കാട്ടിയെങ്കിലും നടപടിയുണ്ടായിട്ടില്ല.
വെണ്‍പാലവട്ടം സ്വകാര്യആശുപത്രിക്ക് സമീപമുളള കുന്നാണ് ഹരിജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ഇടം. നൂറോളം കുടുംബങ്ങളാണ് ഇവിടെയുളളത്. ഇവിടേക്കുളള വഴിയും ഇടുങ്ങിയതാണ്. രാത്രിയായാല്‍ ഇതുവഴി സ്വന്തം കിടപ്പാടങ്ങളിലേക്കുളള യാത്ര ദുഃസ്സഹവുമാണ്. വഴിയുടെ ഇരുവശമുളള സ്ഥലം കാടുകേറിയ നിലയിലും. അതുകൊണ്ടുതന്നെ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. വിരലിലെണ്ണാവുന്ന തെരുവുവിളക്കുകളാണ് ഉളളത്. കൂടുതല്‍ തെരുവുവിളക്കുകള്‍ വേണമെന്ന കോളനിക്കാരുടെ ആവശ്യത്തിനുനേരെ അധികൃതര്‍ കണ്ണടച്ചിരിക്കുകയാണ്. ശരിയായ വിധത്തിലുളള കക്കൂസുകളോ മലിനജലം ഒഴുകി പോകുന്ന ഓടയോ ഇല്ല. ഓടയ്‌ക്ക് പകരം ചെറിയ ചാല് മാത്രമാണ് വഴി നിര്‍മിക്കുന്നതോടൊപ്പം ചെയ്തിട്ടുളളത്. കുടിവെളളത്തിനും രണ്ടോ മൂന്നോ പൊതുടാപ്പുകളാണുളളത്. വീടുകളില്‍ സൗജന്യ പൈപ്പ് കണക്ഷന്‍ നല്‍കുന്ന പദ്ധതി നഗരസഭയിലുണ്ടായിരുന്നിട്ടും ഇവര്‍ അറിഞ്ഞിട്ടില്ല.
പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നഗരസഭ ഫണ്ടില്‍ നിര്‍മിച്ചവയാണ് ഇവിടുത്തെ വീടുകള്‍. കുറഞ്ഞ തുകയില്‍ നിര്‍മിച്ചതിനാല്‍ വീടുകളെല്ലാം തന്നെ തകര്‍ച്ചാ ഭീഷണിയിലാണ്. കിടപ്പാടം തകര്‍ന്ന് നിലംപ്പറ്റിയിട്ടും പുനര്‍നിര്‍മിക്കാന്‍ കഴിയാതെ അടുത്ത വീടുകളില്‍ അഭയം തേടിയവരും നിരവധിയാണ്. വീട് നിര്‍മിക്കാനുളള പദ്ധതി നഗരസഭയില്‍ ഇല്ലെന്നാണ് വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞതായി പ്രദേശവാസിയായ സിന്ധു പറയുന്നത്. എന്നാല്‍ പാര്‍ട്ടിക്കാരായ സാമ്പത്തികമുളള പ്രദേശവാസികള്‍ക്ക് വീട് നവീകരണത്തിന് ഫണ്ട് അനുവദിച്ചതായും സിന്ധു ചൂണ്ടിക്കാട്ടി. വീട് നവീകരണത്തിന് വേണ്ടി നഗരസഭയില്‍ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ കളക്ടര്‍ക്ക് നല്‍കിയ അപേക്ഷ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ഒപ്പിട്ട് തിരികെ നല്‍കുകയായിരുന്നുവെന്ന് സിന്ധു പറഞ്ഞു. തുടര്‍ നടപടികള്‍ക്കായി എന്ത് ചെയ്യണമെന്ന് പോലും ഇവരോട് അധികൃതര്‍ പറഞ്ഞില്ല. ഇന്നും കയ്യിലിരിക്കുന്ന അപേക്ഷയില്‍ സര്‍ക്കാര്‍ ആനുകൂല്യം കിട്ടുമെന്ന പ്രതീക്ഷയിലാണ് സിന്ധുവും കുടുംബവും. സിന്ധുവിന്റെ ഭര്‍ത്താവ് ബിനു ഹൃദ്രോഗിയാണ്. പ്രതിമാസം 3000 രൂപയോളമാണ് ചികിത്സാചെലവിനായി വരുന്നത്. സിന്ധുവും ഭര്‍ത്താവിന്റെ അമ്മയും വീട്ടുജോലിചെയ്താണ് ബിനുവിന്റെ ചികിത്സ നടത്തുന്നതും കുടുംബം പുലര്‍ത്തുന്നതും. ഇത്തരത്തില്‍ സ്വന്തം ജീവിതം നിലനിര്‍ത്താന്‍ പരക്കംപായുന്ന കോളനിക്കാര്‍ക്ക് വല്ലപ്പോഴുമെത്തുന്ന വാര്‍ഡ് കൗണ്‍സിലറും പാര്‍ട്ടി നേതാക്കളും പറയുന്ന കാര്യങ്ങള്‍ മാത്രമാണ് ആകെയുളള അറിവ്. അതുകൊണ്ട് തന്നെ കോളനിക്കാരുടെ ആവശ്യങ്ങള്‍ പ്രതീക്ഷകളില്‍ മാത്രമൊതുങ്ങുകയാണ്.
















