തൃശൂര്‍: പഴവും പച്ചക്കറിയുമെല്ലാം വളരെ ലാഭത്തില്‍ കിട്ടുന്ന കേന്ദ്രങ്ങളാണ് മലയാളിക്ക് താത്പര്യം. അത് എങ്ങനെ എവിടെ നിന്ന് എത്തുന്നുവെന്ന് ആരും ശ്രദ്ധിക്കാറുമില്ല ചിന്തിക്കാറുമില്ല. കുറഞ്ഞ വിലയില്‍ സഞ്ചി നിറയെ സാധനം വാങ്ങുക മാത്രമാണ് ലക്ഷ്യം. പഴവര്‍ഗങ്ങളായ പാളയംകോടന്, ഞാലിപ്പൂവന്, ഏത്തപ്പഴം, ആപ്പിള്‍, ഓറഞ്ച്, മുന്തി തുടങ്ങിയവയിലും ചുളുവിലയില്‍ വില്‍പ്പന നടത്തുന്ന പച്ചക്കറികളിലുമാണ് മാരക കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിട്ടുള്ളത്.
മാരക കീടനാശിനികള്‍ ഉപയോഗിക്കുന്ന കാരണം മൊത്തവ്യാപാരികള്‍ ഇവ വാങ്ങാന്‍ തയ്യാറാവാറില്ല. ഈ സന്ദര്‍ഭം മുതലെടുത്ത് തോട്ടങ്ങളില്‍ നേരിട്ടെത്തി മലയാളികളായ വ്യാപാരികള്‍ വളരെ ചെറിയ വിലയില്‍ വാങ്ങി കൂട്ടുകയാണ്. പലപ്പോഴും ഇവിടെ സാധനങ്ങള്‍ തീരുന്നതിന് അനുസരിച്ച് തോട്ടത്തില്‍ നിന്ന് എത്തിക്കുകയാണ് പതിവ്. വിളകള്‍ക്ക് എന്‍ഡോസള്‍ഫാന്‍ അടക്കമുള്ള മാരക കീടനാശിനികള്‍ ഉപയോഗിക്കുന്ന തോട്ടങ്ങളിലെ പച്ചക്കറികളും പഴവര്‍ഗങ്ങളും തമിഴ്നാട്ടിലെ വ്യാപാരികള്‍ വാങ്ങാറില്ല.
ഉപ്പിലും മുളകിലും വരെ മായം
ഉപ്പും മുളകും കുരുമുളകും മഞ്ഞളും വെളിച്ചെണ്ണയും ഇല്ലാതെ പിന്നെ അടുക്കള കൊണ്ട് എന്ത് കാര്യം. എന്ത് കറിവെയ്ക്കണമെങ്കിലും ഈ ചേരുവകള്‍ ആവശ്യം. എന്നാല്‍ ഇതു സൂക്ഷിച്ച് വാങ്ങി ഉപയോഗിച്ചില്ലങ്കില്‍ നമ്മുടെ ആരോഗ്യത്തിന് വലിയ വില നല്‍കേണ്ടി വരും.
കാരണം ഇതാണ്.
ഉപ്പില്‍ ചില്ലു പൊടിയും മുളകില്‍ ഇഷ്ടിക്കപ്പൊടിയും ചേര്‍ത്താണ് വില്‍പ്പന. പൊടിയുപ്പ് കട്ടപിടിക്കാതിരിക്കാനായി സോഡിയം സിലിക്കേറ്റ് ഉപയോഗിക്കുന്നു. ചില്ലുപൊടിയും ഒപ്പം മണല്‍ തരികളും കലര്‍ത്താറുണ്ട്.
മുളക് പൊടിയില്‍ ഇഷ്ടികപ്പൊടിയും ചെങ്കല്ല് പൊടിയുമാണ് ചേര്‍ക്കുന്നത്. നിലവാരം കുറഞ്ഞ മുളക് പൊടിക്ക് നല്ല ചുവപ്പ് നിറം ലഭിക്കാന്‍ സുഡാന് റെഡ് ‘1, 2, 3, 4 ‘ എന്നിവ ചേര്‍ക്കുന്നു. മഞ്ഞള്‍പ്പൊടിയിലും മായമാണ് താരം. നിറം കിട്ടാന്‍ ചോക്ക്പൊടി, യെല്ലോ സോപ്പ്, സ്റ്റോണ്‍ പൗഡര്‍, മെറ്റാനില്‍ യെല്ലോ എന്നിവ ചേര്‍ക്കാറുണ്ട്. പൊടിക്കാന്ന മഞ്ഞളില്‍ ലെഡ് ക്രോ മേറ്റാണ് ചേര്‍ക്കുന്നത്.
കടുകിനും കുരുമുളകിനും മാറ്റ് കൂട്ടാനും മായം. വലുപ്പത്തിലും രൂപത്തിലും കടുകിനോട് സാദൃശ്യമുള്ള ആര്‍ജിമോണാണ് ഇതില്‍ ചേര്‍ക്കുന്നത്. പഴുത്ത പപ്പായയുടെ കുരു ഉണക്കിയാണ് കുരുമുളകില്‍ ചേര്‍ത്ത് വെട്ടിപ്പ് നടത്തുന്നത്. വെളിച്ചെണ്ണയിലും വലിയ തോതില്‍ മായം കലര്‍ത്തുന്നു. തമിഴ്നാട്ടില്‍ നിന്ന് എത്തുന്ന പാക്കറ്റ് വെളിച്ചെണ്ണയില്‍ ലിക്വിഡ് പാരഫിനാണ് ചേര്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: